മരട് ഫ്ളാറ്റ് പൊളിക്കലിനെ ആസ്പദമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‍ത 'മരട് 357' എന്ന സിനിമയുടെ റിലീസ് തടഞ്ഞ കോടതി നടപടിയിൽ സെൻസർ ബോർഡിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. സർക്കാർ സംവിധാനമായ സെൻസർബോർഡ് അനുമതി നൽകിയ ഒരു സിനിമയുടെ റിലീസ് കോടതി തടയുകയാന്നെകിൽ പിന്നെ സർക്കാർ സംവിധാനത്തിലുള്ള സെൻസർഷിപ് എന്തിനാണെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം ഉന്നയിച്ചു. എറണാകുളം മുൻസിഫ് കോടതിയായിരുന്നു സിനിമയുടെ റിലീസ് തടഞ്ഞത്. സിനിമയുടെ ട്രെയിലറോ പാട്ടുകളോ റിലീസ് ചെയ്യാൻ പാടില്ലെന്നും കോടതി ഉത്തരവിലുണ്ടായിരുന്നു. മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ ഉടമകൾ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്‍റെ വിചാരണയെ സിനിമ ബാധിക്കുമെന്നായിരുന്നു ഫ്ളാറ്റ് ഉടമകളുടെ വാദം. മരടിലെ ഫ്ളാറ്റ് പൊളിക്കലിനെ ആസ്പദമാക്കിയെടുത്ത സിനിമയ്ക്ക് പിന്നിൽ നിക്ഷിപ്ത താത്പര്യമുണ്ടെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. ഈ മാസം 19ന് ആയിരുന്നു സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചിരുന്നത്. ജയറാം നായകനായ 'പട്ടാഭിരാമന്' ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രമാണ് 'മരട് 357'.
സെൻസർ കഴിഞ്ഞ സിനിമ അനധികൃതമായി ഫ്ലാറ്റുണ്ടാക്കിയവരുടെ പരാതിയിൽ (അതുകൊണ്ടാണല്ലോ അത് പൊളിച്ചത്) റിലീസിന് അനുമതിയില്ലാതെ പെട്ടിയിൽ..പിന്നെ എന്തിനാണ് സർക്കാർ സംവിധാനത്തിൽ സെൻസർഷിപ്പ്?....ആവിഷക്കാര സ്വാതന്ത്രത്തിന്റെ കാണാപ്പുറങ്ങൾ....
ഹരീഷ് പേരടി
മരട് 357 സിനിമ തടസപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചിരുന്നതായി സംവിധായകന്‍ കണ്ണന്‍ താമരക്കുളം നാനാ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിനിമ ചെയ്യാതിരിക്കുവാനായി പല ഓഫറുകളും വന്നിരുന്നു. സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്ത മലയാളത്തിലെ ഒരു പ്രമുഖ നടനെതിരെ ഒരാള്‍ കേസ് കൊടുത്തിരുന്നു. ഷൂട്ടിംഗിനായി ഫ്‌ളാറ്റിന്റെ അനുമതി കിട്ടാന്‍ ബുദ്ധിമുട്ടിയിരുന്നു. സിനിമ ഉണ്ടാകാതിരിക്കുവാനായി ഇതിന്റെ പിന്നില്‍ കളിച്ചവരാണ് തടസ്സങ്ങള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദിനേശ് പള്ളത്തിന്‍റേതാണ് തിരക്കഥ. അനൂപ് മേനോൻ, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്‍ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് നിര്‍മ്മാണം.