ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നടി വഹീദ റഹ്മാന്

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നടി വഹീദ റഹ്മാന്

ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാര ജേതാവായി നടി വഹീദ റഹ്മാൻ. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാ​ഗ് താക്കൂർ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ച് ഈ വർഷത്തെ ദാദാസാഹിബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് വഹീദ റഹ്മാൻ ജിക്ക് നൽകുന്നുവെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് വലിയ സന്തോഷവും ബഹുമാനവും തോന്നുന്നു എന്നാണ് അനുരാ​ഗ് താക്കൂർ വിവരം പങ്കുവച്ചു കൊണ്ട് അറിയിച്ചത്.

ഈ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചത് ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാൾക്കും സിനിമയ്ക്ക് ശേഷം തന്റെ ജീവിതം ജീവകാരുണ്യത്തിനും സമൂഹത്തിന്റെ മഹത്തായ നന്മയ്ക്കും വേണ്ടി ഉഴിഞ്ഞു വച്ച ഒരു വ്യക്തിക്കുമുള്ള ഉചിതമായ ആദരവാണ് എന്ന് അനുരാ​ഗ് താക്കൂർ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാവായി ഒരാളായി കണക്കാക്കപ്പെടുന്ന വഹീദ റഹ്മാൻ 1955-ൽ പുറത്തിറങ്ങിയ "റോജുലു മരായി", "ജയസിംഹ" എന്നീ തെലുങ്ക് ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് വന്നത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 90 ലധികം സിനിമകളിൽ വഹീദ റഹ്മാൻ അഭിനയിച്ചിട്ടുണ്ട്.

1956-ൽ ദേവ് ആനന്ദ് സംവിധാനം ചെയ്ത "CID" എന്ന ചിത്രത്തിലൂടെയാണ് വഹീദ റഹ്മാൻ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്."പ്യാസ", "സിഐഡി", "ഗൈഡ്", "കാഗസ് കെ ഫൂൽ", "ഖാമോഷി", "ത്രിശൂൽ" തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.

"രേഷ്മ ആൻഡ് ഷേര" (1971) എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു. 1972 ല്‍ പത്മശ്രീയും 2011 ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു. 1972 ല്‍ പുറത്തിറങ്ങിയ ത്രിസന്ധ്യയാണ് അഭിനയിച്ച ഒരേയൊരു മലയാള ചിത്രം. 2021-ലെ "സ്‌കേറ്റർ ഗേൾ" എന്ന ചിത്രത്തിലാണ് വഹീദ റഹ്മാൻ അവസാനമായി അഭിനയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in