കുഞ്ഞില കാണിച്ചത് വികൃതി, പൊലീസ് അറസ്റ്റ് ചെയ്തതില്‍ അക്കാദമിക്ക് പങ്കില്ല; രഞ്ജിത്ത്

കുഞ്ഞില കാണിച്ചത് വികൃതി, പൊലീസ് അറസ്റ്റ് ചെയ്തതില്‍ അക്കാദമിക്ക് പങ്കില്ല; രഞ്ജിത്ത്

കോഴിക്കോട് നടക്കുന്ന വനിത ചലച്ചിത്ര മേളയില്‍ വെച്ച് സംവിധായിക കുഞ്ഞില മാസിലാമണിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. കുഞ്ഞില കാണിച്ചത് വികൃതിയാണെന്നും ഒരു മന്ത്രിയും നഗരസഭ മേയറും പങ്കെടുക്കുന്ന വേദിയില്‍ വികൃതി കാണിച്ചതുകൊണ്ടാണ് അവരെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും രഞ്ജിത്ത്. കുഞ്ഞിലയുടെ അറസ്റ്റില്‍ അക്കാദമിക്കോ അംഗങ്ങള്‍ക്കോ പങ്കില്ലെന്നും അത് സാക്ഷിയാവാന്‍ അവിടെ അക്കാദമി അംഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കവെയായിരുന്നു പ്രതികരണം.

രഞ്ജിത്ത് പറഞ്ഞത്.

ആ സംവിധായികയുടെ സിനിമ ഒരു ഒറ്റ ചിത്രമല്ല. ഒരു ആന്തോളജിയിലെ ഒരു സിനിമ മാത്രമാണ്. അത് മാത്രം അടര്‍ത്തിയെടുത്ത് ഇവിടെ കാണിക്കണമെന്ന ആവശ്യവുമായാണ് അവര്‍ അക്കാദമിയെ സമീപിച്ചത്. അത് സാധ്യമല്ല എന്ന സാങ്കേതികപരമായ മറുപടി അക്കാദമി നല്‍കുകയും ചെയ്തു. അക്കാദമിക്ക് എന്റെ പേഴ്സണല്‍ ഫോണില്‍ ഇവര്‍ ഒരു കത്ത് അയച്ചു. എന്റെ പേഴ്സണല്‍ ഫോണിലേക്ക് അല്ല ഇത്തരം വിഷയങ്ങളില്‍ കത്ത് അയക്കേണ്ടത്. അക്കാദമിക്ക് ഒരു മെയില്‍ ഐഡിയുണ്ട്. എന്റെ വാട്ട്‌സാപ്പില്‍ വരുന്ന എല്ലാ സന്ദേശങ്ങള്‍ക്കും മറുപടി നല്‍കേണ്ട കാര്യമില്ല. എന്നാലും ഈ വിഷയത്തില്‍ എന്തെങ്കിലും പ്രാധാന്യമുണ്ടോ എന്ന് അറിയുവാന്‍ ഞാന്‍ എന്റെ സഹപ്രവര്‍ത്തകരുമായി സംസാരിച്ചു. ഒരു ആന്തോളജിയിലെ ഒരു സിനിമ മാത്രം അടര്‍ത്തി മാറ്റി പ്രദര്‍ശിപ്പിക്കുക അസാധ്യമാണ്.

ഡബ്യുസിസി അംഗമായ അഞ്ജലി മേനോന്‍ ഉള്ള വേദിയില്‍ ഇവര്‍ എന്നെ കാണാന്‍ വന്നു. ഇത് സൗഹൃദത്തിന്റെ കൂടെ ഒരു ഇടമാണ് ഇത്തരം ചലച്ചിത്ര മേളകള്‍. അവിടെ ആദ്യമേ വാളൂരി പിടിച്ച് നില്‍ക്കരുത്. അതിന് പറ്റിയ സ്ഥലങ്ങള്‍ വേറെയുണ്ട്. ഇവര്‍ ഓണ്‍ ചെയ്ത മൊബൈല്‍ ക്യാമറ മുന്നില്‍ വെച്ചുകൊണ്ടാണ് എന്നോട് സംസാരിക്കുന്നത്. ഞാന്‍ വളരെ മാന്യമായ ഭാഷയില്‍ ഫോണ്‍ ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഞാനും നിങ്ങളും സംസാരിക്കുമ്പോള്‍ ഞാന്‍ ഒരു മൊബൈല്‍ ക്യാമറ നീട്ടേണ്ട കാര്യമെന്ത്. കണ്ണില്‍ കണ്ണില്‍ നോക്കി സംസാരിച്ചുകൂടെ നമുക്ക്. മൊബൈല്‍ ഓഫ് ചെയ്താല്‍ മാത്രമേ നിങ്ങള്‍ സംസാരിക്കുകയുള്ളോഎന്ന് അവര്‍ ചോദിച്ചു. ഇത്ര മാത്രമേ ഞങ്ങള്‍ക്കിടയില്‍ സംസാരം ഉണ്ടായിട്ടുള്ളൂ. അഞ്ജലി മേനോന്‍ ഇതിന് സാക്ഷിയാണ്.

ആ കുട്ടിയെ പൊലീസിന് കൊണ്ടുപോകേണ്ടി വന്നു. അതിന് അക്കാദമിയിലെ ആരും തന്നെ സാക്ഷികളായില്ല. അതിഥികള്‍ക്ക് വേണ്ടി വേദിയില്‍ ഒരുക്കിയ സീറ്റുകളില്‍ ഒന്നില്‍ ഇരുന്ന് അവര്‍ കാണിക്കുന്ന വികൃതിയാണ് പൊലീസ് കാണുന്നത്. കേരള സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയും നഗരസഭാ മേയറുമൊക്കെ പങ്കെടുക്കുന്ന ഒരു വേദിയില്‍ ഒരാള്‍ കയറി വികൃതി കാണിച്ചത് മൂലമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഞാന്‍ ഒരിക്കല്‍ കൂടെ പറയുന്നു അക്കാദമിക്ക് ഇതില്‍ യാതൊരു റോളുമില്ല. ഒരു കാര്യം കൂടെ പറയാം. ഇതിനെ നമുക്ക് ഒരു ഒറ്റപ്പെട്ട സംഭവം എന്ന് തന്നെ വിളിക്കാം. ഈ പെരുമഴക്കാലത്തും ഇവിടുത്തെ രണ്ട്തിയേറ്ററുകളും നിറയും വിധം പ്രേക്ഷകര്‍ ഉണ്ടെങ്കില്‍ ഈ മേള വലിയ വിജയമാണ്. ആ വിജയം വരും വര്‍ഷങ്ങളില്‍ ആവര്‍ത്തിക്കുക തന്നെ ചെയ്യും. ഇത്തരം ചെറുകിട നാടകങ്ങള്‍ കൊണ്ട് അതിന് തടയിടാന്‍ കഴിയില്ല.

Related Stories

No stories found.
logo
The Cue
www.thecue.in