'വിക്രത്തിനെ പിന്തള്ളി ജയിലർ ഒന്നാമത്' ; കേരള ബോക്സ് ഓഫീസിൽ റെക്കോർഡ് സൃഷ്ടിച്ച് രജനി-നെൽസൺ ചിത്രം

'വിക്രത്തിനെ പിന്തള്ളി ജയിലർ ഒന്നാമത്' ; കേരള ബോക്സ് ഓഫീസിൽ റെക്കോർഡ് സൃഷ്ടിച്ച് രജനി-നെൽസൺ ചിത്രം

കമൽ ഹാസൻ നായകനായ വിക്രത്തിന്റെ ലൈഫ് ടൈം ഗ്രോസ് കലക്ഷൻ മറികടന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി രജനികാന്തിന്റെ ജയിലർ. ഓഗസ്റ്റ് 10 ന് റിലീസ് ചെയ്ത ചിത്രം ഒൻപത് ദിവസം കൊണ്ടാണ് വിക്രത്തിന്റെ കളക്ഷൻ മറികടന്ന് ഒന്നാമതെത്തിയത്. ഒമ്പതാമത്തെ ദിവസം 2.1 കോടി ഗ്രോസ്സോടെ ചിത്രം 40.35 കോടി രൂപ ഇതുവരെ കേരള ബോക്സ് ഓഫിസിൽ നിന്ന് സ്വന്തമാക്കി. 40.05 കോടി രൂപയാണ് ലോകേഷ് കനകരാജ് ചിത്രം വിക്രത്തിന്റെ കേരള ലൈഫ് ടൈം ഗ്രോസ് കലക്ഷൻ. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ഇതിനോടകം തന്നെ 400 കോടിക്ക് മുകളിൽ സ്വന്തമാക്കി കഴിഞ്ഞു.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ്. 24.2 കോടിയുമായി പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗവും 19.7 കോടിയുടെ വിജയ് ചിത്രം ബിഗിലും 19.6 കോടിയുടെ ശങ്കർ വിക്രം ടീമിന്റെ ഐയുടെ തൊട്ടു പിന്നിലുള്ള സിനിമകൾ. മുത്തുവേല്‍ പാണ്ട്യനെന്ന കഥാപാത്രത്തെയാണ് ജയിലറില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്ണന്‍, വസന്ത് രവി, വിനായകന്‍, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാത്യു എന്ന കഥാപാത്രമായി മോഹന്‍ലാലും ചിത്രത്തില്‍ ഒരു കാമിയോ റോളില്‍ എത്തുന്നുണ്ട്. വര്‍മന്‍ എന്ന ശക്തമായ വില്ലന്‍ കഥാപാത്രമായി വിനായകനും ചിത്രത്തില്‍ ഉണ്ട്.

സിനിമയിലെ മോഹന്‍ലാലിന്റെ കാമിയോ അപ്പിയറന്‍സിനും വിനയാകന്റെ വില്ലന്‍ വേഷത്തിനും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ആറ് കോടിക്കടുത്താണ് കേരളത്തില്‍ നിന്ന് റിലീസ് ദിവസത്തില്‍ ജയിലര്‍ നേടിയത്. റിലീസ് ഡേയില്‍ കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ചിത്രം എന്ന നേട്ടവും ജയിലര്‍ സ്വന്തമാക്കി കഴിഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in