മോഹൻലാലിന്റെ സ്ക്രിപ്റ്റ് സെലക്ഷനിൽ ഇടപെടാറുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. താൻ കഥയുടെ തിരഞ്ഞടുപ്പുകളിൽ പങ്കെടുക്കുന്നു എന്ന കാര്യം പകുതി ശരിയും പകുതി തെറ്റുമാണ് എന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു. ആശിർവാദ് നിർമിക്കുന്ന സിനിമകളുടെ കഥയാണ് താനും ലാൽ സാറും ചേർന്നിരുന്ന് കേൾക്കുക എന്നും മറ്റു നിർമാതാക്കളുടെ ലാൽ സാർ തനിയെയാണ് കേൾക്കുക എന്നും ആന്റണി പറയുന്നു. മോഹൻലാൽ സാറിനെ വച്ച് സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും ഒരാളെ തേടി ഒരുപാട് പേർ വരുമ്പോൾ അതിന് എല്ലാവർക്കും അവസരം നൽകുക സാധ്യമാകുന്നില്ലെന്നും ആന്റണി പെരുമ്പാവൂർ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ആന്റണി പെരുമ്പാവൂർ പറഞ്ഞത്:
ആന്റണി കഥകേൾക്കുന്നു, കഥയുടെ തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നു എന്നത് പകുതി ശരിയും പകുതി തെറ്റുമാണ്. കാരണം ആശീർവാദ് നിർമിക്കുന്ന സിനിമകളുടെ കഥകളെല്ലാം ഞാനും ലാൽസാറും ചേർന്നാണ് കേൾക്കാറ്. ആ കഥകളുടെ ചർച്ചകളിൽ പങ്കെടുക്കാറുണ്ട്. മറ്റുനിർമാതാക്കൾ ഒരുക്കുന്ന സിനിമകളുടെ കഥകൾ ലാൽസാർ തന്നെയാണ് കേൾക്കുക. അത്തരം ചർച്ചകളിൽ ഞാനിരിക്കാറില്ല. ആ സിനിമകൾ പിന്നീടെന്തെങ്കിലും കാരണത്താൽ മുടങ്ങിയാൽ എനിക്കിഷ്ടപ്പെടാത്തതിന്റെ പേരിലാണ് സിനിമ നടക്കാതെ പോയതെന്ന് പറയരുതല്ലോ. മോഹൻലാൽ സാറിനെവെച്ച് സിനിമ ചെയ്യാൻ ഒരുപാട് പേർക്ക് ആഗ്രഹമുണ്ട്, ആഗ്രഹങ്ങൾ തള്ളുന്നില്ല. അവസരം നൽകണമെന്നുണ്ട്. പക്ഷേ, നമുക്ക് ഒരു മോഹൻലാൽ സാർ മാത്രമല്ലേയുള്ളൂ. ഒരുപാടുപേർ ഒരാളെത്തേടി വരുമ്പോൾ എന്തുചെയ്യും. എല്ലാവർക്കും കിട്ടണമെന്നില്ലല്ലോ.
മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി ആന്റണി പെരുമ്പാവൂർ സംവിധാനം ചെയ്ത എമ്പുരാൻ ആണ് ആശിർവാദ് സിനിമാസ് ഒടുവിൽ നിർമിച്ച് തിയറ്ററുകളിലെത്തിയ ചിത്രം. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 265 കോടി നേടിയ എമ്പുരാൻ ഇൻഡസ്ട്രി ഹിറ്റ് ആവുകയും ആഗോള ബിസിനസ്സിലൂടെ ചിത്രം 325 കോടി നേടുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗം ഒരുക്കുമെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങൾക്ക് അദ്‌ഭുതകരമായ വിജയം സമ്മാനിച്ച ചിത്രമാണ് എമ്പുരാൻ. അതുകൊണ്ടുതന്നെ എമ്പുരാന് തീർച്ചയായും തുടർച്ചയുണ്ടാകും. കഥ അങ്ങനെയാണ് പറഞ്ഞുനിർത്തിയത്. നിലവിൽക്കണ്ട കാഴ്ചകൾ പലതും പൂർത്തിയാക്കാൻ മൂന്നാംഭാഗം വന്നേ മതിയാകൂ. പ്രേക്ഷകരും അത് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. ആന്റണി പെരുമ്പാവൂർ മാതൃഭൂമിയോട് സംസാരിക്കവേ കൂട്ടിച്ചേർത്തു.