ബേസിൽ ജോസഫ് നായകനായി എത്തിയ മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ച വിഷയത്തിൽ പ്രതികരിച്ച് നടനും സിനിമയുടെ നിർമാതാവുമായ ടൊവിനോ തോമസ്. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി ഉള്ളതിനാലാണ് ചിത്രത്തിന്റെ റിലീസ് നിരോധിച്ചത്. ഇരുരാജ്യങ്ങളിലും ചിത്രത്തിനുണ്ടായ നിയന്ത്രണം ആ രാജ്യങ്ങളിലെ നിയമപ്രകാരമുള്ളതാണെന്ന് ടൊവിനോ പറഞ്ഞത്. നമ്മുടെ രാജ്യമായിരുന്നുവെങ്കിൽ നമുക്ക് ചോദ്യം ചെയ്യാമായിരുന്നുവെന്നും എന്നാൽ സൗദി അടക്കമുള്ള രാജ്യങ്ങൾ ഇപ്പോൾ പുരോഗമിക്കപ്പെട്ട് വരികയാണെന്നും അതിന് അവർക്ക് സമയം കൊടുക്കണമെന്നും ടൊവിനോ പറഞ്ഞു. മരണമാസ്സിന്റെ റിലീസിന് ശേഷമുള്ള പ്രസ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു ടൊവിനോ.
ടൊവിനോ തോമസ് പറഞ്ഞത്:
കുവൈറ്റില്‍ കുറച്ച് ഷോട്ടുകള്‍ കട്ട് ചെയ്തു കളഞ്ഞിട്ടുണ്ട്. സൗദിയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. നമ്മുടെ രാജ്യമൊക്കെയാണെങ്കില്‍ വേണമെങ്കില്‍ ചോദ്യം ചെയ്യാം, അതിന് വേണ്ടി ഫൈറ്റ് ചെയ്യാം. മറ്റ് രാജ്യങ്ങളില്‍ നിയമം വേറെയാണ്. തത്കാലം ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. പക്ഷേ അത് കാര്യമാക്കേണ്ടതില്ല. വേറെ ഒരുപാട് സ്ഥലങ്ങളില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞു. ഇത് പ്രശ്‌നമല്ലാത്ത എത്രയോ സ്ഥലങ്ങളുണ്ട്, അവിടെയൊക്കെ നന്നായി ആളുകള്‍ ചിത്രത്തെ സ്വീകരിച്ചു കഴിഞ്ഞു. അവര്‍ക്ക് അതില്‍ യാതൊരു പ്രശ്‌നവും തോന്നുന്നില്ല. ഓരോ രാജ്യങ്ങളുടെ നിയമമാണ്. സൗദിയെപ്പറ്റി നമുക്ക് എല്ലാര്‍വര്‍ക്കും അറിയാം. ഞാന്‍ 2019-ല്‍ പോയപ്പോള്‍ കണ്ട സൗദിയല്ല 2023-ല്‍ പോയപ്പോള്‍ കണ്ടത്. അതിന്റേതായ സമയം കൊടുക്കൂ, അവര്‍ അവരുടേതായ ഭേദഗതികള്‍ വരുത്തുന്നുണ്ട്. എന്നാൽ 2019-ല്‍ ഇന്ത്യ ഉണ്ടായിരുന്നതിനേക്കാള്‍ പ്രോഗ്രസീവായാണോ, റിഗ്രസീവായിട്ടാണോ നമ്മൾ മാറിയിരിക്കുന്നത് എന്ന് ചോദിച്ചാല്‍ അത് വലിയ ചോദ്യമാണ്. കഴിഞ്ഞ അഞ്ചാറുവര്‍ഷംകൊണ്ട് പുരോഗതിയാണോ അധോഗതിയാണോ ഉണ്ടാക്കിയിരിക്കുന്നത് എന്നതില്‍ എനിക്ക് സംശയമുണ്ട്.
നവാഗതനായ ശിവപ്രസാദിന്റെ സംവിധാനത്തിൽ ബേസിൽ ജോസഫ് നായകനായി എത്തിയ ചിത്രമാണ് മരണമാസ്സ്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രോജെക്ടസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.