'270 ലധികം ചലച്ചിത്രങ്ങളും, ലോക പ്രീമിയറായി 13 ചിത്രങ്ങളും' ; 54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള നവംബർ 20 മുതൽ 28 വരെ

'270 ലധികം ചലച്ചിത്രങ്ങളും, ലോക പ്രീമിയറായി 13 ചിത്രങ്ങളും' ; 54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള നവംബർ 20 മുതൽ 28 വരെ

54-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) നവംബർ 20 മുതൽ ഗോവയിൽ ആരംഭിക്കും. പല ഭാഷകളിൽ നിന്നായി 270 ലധികം ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേള നവംബർ 28ന് അവസാനിക്കും. തിരഞ്ഞെടുക്കപ്പെട്ടവയിൽ 13 സിനിമകൾ ലോക പ്രീമിയറുകളാണ്. 'ഇന്ത്യന്‍ പനോരമ' വിഭാഗത്തില്‍ 25 ഫീച്ചര്‍ ഫിലിമുകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളും പ്രദര്‍ശിപ്പിക്കും. മലയാളത്തിൽ നിന്ന് 'ആട്ടം' എന്ന ചിത്രം ഓപ്പണിങ് ഫീച്ചർ ഫിലിം ആയി പ്രദർശിപ്പിക്കുമ്പോൾ മണിപ്പുരി ചിത്രം 'ആൻഡ്രോ ഡ്രീംസ്' ആണ് ഓപ്പണിങ് നോൺ ഫീച്ചർ വിഭാഗത്തിൽ പ്രദർശിപ്പിക്കുക. സ്റ്റുവർട്ട് ഗട്ട് സംവിധാനം ചെയ്ത 'കാച്ചിങ് ഡസ്ട്' എന്ന ഇംഗ്ലീഷ് സിനിമയാണ് ഉദ്‌ഘാടന ചിത്രം. 'എബൌട്ട് ഡ്രൈ ഗ്രസ്സെസ്' എന്ന ടർക്കിഷ് ചിത്രമായിരിക്കും മധ്യമേളാ ചിത്രം. അമേരിക്കൻ സിനിമയായ 'ദി ഫെദർ വെയ്റ്റ്' ആണ് സമാപന ചിത്രം.

കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് ഫെസ്റ്റിവലിന്റെ തീയതികൾ പ്രഖ്യാപിച്ചത്. ഈ വർഷത്തെ 'സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം' ലോകസിനിമയിൽ മഹത്തായ സംഭാവനകൾ നൽകിയ മൈക്കൽ ഡഗ്ലസിന് നൽകുമെന്നും അറിയിച്ചു. ഈ വർഷത്തെ ഐഎഫ്എഫ്‌ഐയുടെ എല്ലാ വേദികളും ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യങ്ങളും പ്രവേശനവും ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാഴ്ചയില്ലാത്തവർക്കുള്ള ഓഡിയോ വിവരണം, ശ്രവണ വൈകല്യമുള്ളവർക്കുള്ള ആംഗ്യഭാഷ സൗകര്യവും ഉണ്ടായിരിക്കും. ഐഎഫ്എഫ്‌ഐയുടെ അന്താരാഷ്ട്ര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധന ഉണ്ടായതായി അനുരാഗ് ഠാക്കൂർ അറിയിച്ചു. പുതുതായി അവതരിപ്പിച്ച ഒടിടി അവാർഡുകളിലേക്ക് 10 ഭാഷകളിൽ നിന്നായി 15 പ്ലാറ്റ്‌ഫോമുകളിലെ 32 സിനിമകൾ എൻട്രികളായി ലഭിച്ചു. വിജയിക്ക് പത്ത് ലക്ഷം രൂപ സമ്മാനമായി നൽകുമെന്നും ഠാക്കൂർ പറഞ്ഞു.

ആട്ടം, ഇരട്ട, കാതൽ, മാളികപ്പുറം, ന്നാ താൻ കേസ് കൊട്, പൂക്കാലം എന്നിവയാണ് മലയാളത്തിൽ നിന്ന് ഫീച്ചർ ഫിലിം വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമകൾ. മെയിൻസ്ട്രീം വിഭാഗത്തിലേക്ക് ജൂഡ് ആന്തണി ജോസഫ് ചിത്രം '2018 എവെരിവൺ ഈസ് എ ഹീറോ' എന്ന ചിത്രവും പ്രദർശിപ്പിക്കും. ആനന്ദ ജ്യോതി സംവിധാനം ചെയ്ത മലയാള ചിത്രം 'ശ്രീ രുദ്രം' നോൺ ഫീച്ചർ വിഭാഗത്തിൽ പ്രദർശിപ്പിക്കും. തമിഴിൽ നിന്ന് വെട്രിമാരൻ ചിത്രം 'വിടുതലൈ ഒന്നാം ഭാഗം' ഫീച്ചർ ഫിലിം വിഭാഗത്തിൽ പ്രദർശിപ്പിക്കുമ്പോൾ മണിരത്‌നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ പാർട്ട് 2' മെയിൻസ്ട്രീം വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഹിന്ദിയിൽ നിന്ന് സുദീപ്‌തോ സെൻ ചിത്രം 'കേരള സ്റ്റോറി', രാഹുൽ വി ചിറ്റല്ല സംവിധാനം ചെയ്ത 'ഗുൽമോഹർ' എന്നീ ചിത്രങ്ങൾ മെയിൻസ്ട്രീം വിഭാഗത്തിൽ പ്രദർശിപ്പിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in