ഇത് താന്‍ മലൈക്കോട്ടൈ വാലിബന്‍ ; പ്രേക്ഷകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ലുക്ക് പുറത്ത്

ഇത് താന്‍ മലൈക്കോട്ടൈ വാലിബന്‍ ; പ്രേക്ഷകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ലുക്ക് പുറത്ത്

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് റിലീസ് ചെയ്തത്. ഏറെ നാളായി പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രത്തിലെ മോഹന്‍ലാല്‍ ലുക് ഇതോടെ പുറത്ത് വന്നു.

ജോണ്‍ മേരി ക്രിയേറ്റിവിൻ്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിൻ്റെ ബാനറില്‍ കൊച്ചുമോന്‍, മാക്‌സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിൻ്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. രാജസ്ഥാനിലെ ജെയ്സ്ല്‍മീറില്‍ ജനുവരി പതിനെട്ടിന് ആരംഭിച്ച ചിത്രത്തിൻ്റെ ഷൂട്ടിംഗ് രാജസ്ഥാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു.

ആമേന് ശേഷം ലിജോയ്ക്ക് വേണ്ടി പിഎസ് റഫീക്ക് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കും. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിൻ്റെ പി ആര്‍ ഓ പ്രതീഷ്ശേഖറാണ്.

ലിജോ പെല്ലിശേരി മലക്കോട്ടൈ വാലിബനെക്കുറിച്ച്

മമ്മൂക്കയെ എങ്ങനെ ഓണ്‍ സ്‌ക്രീന്‍ കാണണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നുവോ അത് പോലെ ലാലേട്ടന്‍ ചെയ്ത് കാണണമെന്ന് ആഗ്രഹിക്കുന്ന കഥാപാത്രമാണ് മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമ.

പി.എസ് റഫീക്ക് പറഞ്ഞത്

ഇന്ത്യന്‍ സിനിമയില്‍ എന്നല്ല, ലോക സിനിമയിലെ തന്നെ നടന്മാരില്‍ പ്രധാനിയാണ് മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ സ്വതസിദ്ധമായ രീതിയില്‍ വളരെ അനായാസമായി തന്നെ 'മലൈക്കോട്ടൈ വാലിബനെ' മോഹന്‍ലാല്‍ സ്‌ക്രീനിലെത്തിക്കുമെന്നതില്‍ സംശയമില്ല.

എല്ലാ കലാകാരന്മാരുടെയും കരിയറില്‍ നല്ലതും ചീത്തതുമുണ്ടാകും. എന്നാല്‍ നല്ലതും ചീത്തതും എന്ന ധാരണ ഓരോരുത്തരുടെയും കാഴ്ചപ്പാടില്‍ അധിഷ്ഠിതമാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് ലഭിക്കുന്ന വേഷങ്ങളാണ് അയാളെ നിര്‍ണ്ണയിക്കുന്നത്. അത്തരത്തില്‍ ഒരു ഗ്യാപ് മോഹന്‍ലാല്‍ എന്ന നടനുണ്ടായിട്ടുണ്ടെന്ന് എനിക്ക് വ്യക്തിപരമായി അഭിപ്രായമില്ല. മുഴുവന്‍ സമയവും കലയില്‍ ജീവിക്കുന്ന കലാകാരനെന്ന നിലയില്‍ അദ്ദേഹമെല്ലാക്കാലത്തും ശക്തനാണ്. അദ്ദേഹത്തെ സംബന്ധിച്ച് കഥാപാത്രത്തില്‍ ആവേശിച്ച് പുറത്തുവരുന്ന അനുഭവമാണ് സിനിമ. അതിനപ്പുറമുള്ള ചര്‍ച്ചകള്‍ ഒരു സിനിമയുടെ ജയ- പരാജയങ്ങളുടെ ഫലമാണ്.

ഒരു തിരക്കഥാകൃത്തിനെയോ സംവിധായകനെയോ സംബന്ധിച്ച് രണ്ട് സിനിമകള്‍ പരാജയപ്പെട്ടാല്‍ അടുത്ത സിനിമ ലഭിക്കുക എന്നത് ഒരു വലിയ കടമ്പയാണ്. എന്നാല്‍ പതിറ്റാണ്ടുകളായി ഈ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന മമ്മൂട്ടിയുടെയോ മോഹന്‍ലാലിനെയോ ആ അളവുകോലില്‍ അളക്കരുത്. അവര്‍ക്ക് അവരുണ്ടാക്കിയ, അവരുടേതായ ശക്തമായ ഒരു സ്പേസ് ഇവിടെയുണ്ട്. അതെപ്പോഴുമുണ്ടാകും. ആ സ്പേസില്‍ എന്തെങ്കിലും വിടവുണ്ടായിട്ടുണ്ടെന്ന് പ്രേക്ഷകന് തോന്നലുണ്ടെങ്കില്‍ ആ വിടവ് നികത്തുന്ന സിനിമയായിരിക്കും 'മലൈക്കോട്ടൈ വാലിബനെ'ന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ആ സ്പേസ് പൂര്‍ണ്ണമായും അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി ഉപയോഗിക്കുമെന്നും ഉറപ്പാണ്.

മോഹന്‍ലാലിനെപ്പോലെയുള്ള ഒരു വലിയ നടന്‍ ഞങ്ങളില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ച് കൂടെ നില്‍ക്കുകയാണ്. ആ വിശ്വാസത്തിന് കോട്ടം തട്ടാതിരിക്കാന്‍ ഞങ്ങളുടെ ഭാഗത്തുനിന്നും കഴിവിൻ്റെ പരമാവധി പരിശ്രമമുണ്ടാകും.

Related Stories

No stories found.
logo
The Cue
www.thecue.in