'മലയാള സിനിമകൾ മാത്രം പ്രദർശിപ്പിക്കില്ലെന്ന് പറയുന്നത് പ്രതിഷേധാർഹം'; ഫിയോക്കിന്റെ നിലപാട് പുന:പരിശോധിക്കണമെന്ന് ഫെഫ്ക്ക

'മലയാള സിനിമകൾ മാത്രം പ്രദർശിപ്പിക്കില്ലെന്ന് പറയുന്നത് പ്രതിഷേധാർഹം'; ഫിയോക്കിന്റെ നിലപാട് പുന:പരിശോധിക്കണമെന്ന് ഫെഫ്ക്ക

ഫെബ്രുവരി 23 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല എന്ന ഫിയോക്കിന്റെ തീരുമാനം പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക്ക. ഫിയോക്കിന്റെ സമര പ്രഖ്യാപനം പത്ര--ദൃശ്യ മാധ്യമങ്ങളിലൂടെ അറിഞ്ഞു എന്നും മലയാള സിനിമകൾ മാത്രം പ്രദർശിപ്പിക്കില്ല എന്ന് പറയുന്നത് അങ്ങേയറ്റം അപലപനിയവും പ്രതിഷേധാർഹവുമാണ് എന്നും ഫെഫ്ക്ക പറയുന്നു. മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് വരുന്ന മനുഷ്യരോട് കാട്ടുന്ന അവഹേളനമാണ് ഇതെന്നും ഈ നിലപാട് പുന: പരിശോധിക്കണമെന്നും ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഫെഫ്ക്ക അഭ്യർത്ഥിച്ചു.

ഫെഫ്ക്കയുടെ വാർത്താക്കുറിപ്പ്:

തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ സമരപ്രഖ്യാപനം പത്ര--ദൃശ്യ മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. മലയാള സിനിമകൾ മാത്രം പ്രദർശിപ്പിക്കില്ല എന്നാണ് ഫിയോക് പറയുന്നത്. അത് അങ്ങേയറ്റം അപലപനിയവും പ്രതിഷേധാർഹവുമാണ്. മലയാള സിനിമയോട്, അതിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരോട്, തൊഴിലാളികളോട്, നടീനടന്മാരോട്, മലയാള സിനിമയുടെ മഹത്തായ ചരിത്രത്തോട്, മലയാള സിനിമയെ നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആസ്വാദകരോട്, മാതൃഭാഷാ സ്നേഹികളോട്, പൊതുസമൂഹത്തോട് കാട്ടുന്ന അവഹേളനമാണിത്. അങ്ങെയറ്റം നിന്ദ്യമായ ഈ നിലപാട് പുന: പരിശോധിക്കണമെന്ന് ഫിയോക്കിനോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ഫെബ്രുവരി 23 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്നാണ് തിയറ്ററുടമകളുടെ സംഘടനായ ഫിയോക്ക് കഴിഞ്ഞ ദിവസം അറിയിച്ചത്. നിർമ്മാതാക്കൾ പറയുന്ന പ്രൊജക്റ്ററിൽ സിനിമ പ്രദർശിപ്പിക്കാൻ തങ്ങൾക്ക് സാധിക്കില്ലെന്നും അത്തരം നിലപാടിൽ നിന്ന് നിർമാതാക്കൾ പിന്മാറണമെന്ന് തിയറ്റർ ഉടമകൾ പറയുന്നു. ഒപ്പം ഒ ടി ടി വ്യവസ്ഥകൾ ലംഘിച്ച് റിലീസ് നടത്തുന്നതിലും ഫിയോക്ക് പ്രതിഷേധം അറിയിച്ചു. അനുകൂല പ്രതികരണം ലഭിക്കുന്നത് വരെ ഈ തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് ഫിയോക്കിന്റെ നിലപാട്. നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രങ്ങളെ പ്രതിഷേധം ബാധിക്കില്ലെന്നും തിയേറ്ററുടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ മഞ്ഞുമ്മൽ ബോയ്സ് ഉൾപ്പടെ റിലീസ് തീരുമാനിച്ച ചിത്രങ്ങളുടെ പ്രദർശന തീയതിയിൽ മാറ്റമില്ലെന്നും ചിത്രം പ്രദർശിപ്പിക്കാത്ത തിയറ്ററുകളുമായി ഭാവിയിൽ സഹകരിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രണ്ട് ദിവസം മുമ്പ് പുറത്തു വിട്ട വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഫിയോക്ക് ചർച്ചക്കായി അസോസിയേഷനോട് ആവശ്യപ്പെട്ടിട്ടില്ല എന്നും ഒടിടിയുമായി നേരത്തെ തന്നെ കോൺട്രാക്ടിൽ ഏർപ്പെട്ട സിനിമകളാണ് 42 ദിവസങ്ങൾക്ക് മുന്നേ തന്നെ ഒടിടിയിലേക്ക് പോകുന്നത് എന്നും ഇതിനെക്കുറിച്ച് നേരത്തെ തന്നെ അറിയിച്ചിരുന്നതാണ് എന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറിയായ ബി രാകേഷ് മുമ്പ് ക്യു സ്റ്റുഡിയോയോട് പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in