ഹോളിവുഡ് താരം വിൻ ഡീസലിനെതിരെ ലൈംഗികാതിക്രമ കേസ്. നടന്റെ മുൻ അസിസ്റ്റന്റാണ് കഴിഞ്ഞ ദിവസം ലോസ് ഏഞ്ചൽസിൽ നടനെതിരെ കേസ് ഫയൽ ചെയ്തത്. 2010ൽ ഫാസ്റ്റ് ഫൈവ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ അറ്റ്ലാന്റയിലെ സെന്റ് റെജിസ് ഹോട്ടലിൽ വച്ച് നടൻ ലൈംഗികമായി തന്നെ പീഡിപ്പിച്ചെന്നാണ് പരാതി. ലൈംഗികാതിക്രമത്തിന് പിന്നാലെ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും പരാതിയിലുണ്ട്.
വിൻ ഡീസൽ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഫാസ്റ്റ് ഫെെവ്. ഫാസ്റ്റ് ഫെെവിന്റെ ചിത്രീകരണ സമയത്താണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. ഹോട്ടൽ മുറിയിൽ ഒറ്റയ്ക്കുണ്ടായിരുന്ന സമയത്ത് വിൻ ഡീസൽ ആക്രമിച്ചുവെന്നാണ് പരാതി. വസ്ത്രങ്ങൾ വലിച്ചൂരിയെന്നും ശുചിമുറിയിലേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ച തന്നെ പിന്തുടർന്നെത്തി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ സംഭവം നടന്നതിന്റെ പിറ്റേ ദിവസം വിൻ ഡീസലിന്റെ സഹോദരി സാമന്ത വിൻസന്റ് തന്നെ വിളിച്ചുവരുത്തി ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു എന്നും പരാതിയിലുണ്ട്. വിൻഡീസലിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ വൺ റേസ് പ്രൊഡക്ഷൻസാണ് 2010ൽ യുവതിയെ അസിസ്റ്റന്റായിട്ട് നിയമിക്കുന്നത്.
സംഭവം നടന്ന് 12 വർഷങ്ങൾക്ക് ശേഷം ലൈംഗികാതിക്രമ പരാതിയുമായി വന്നതിൽ ദുരൂഹതയുണ്ടെന്ന് നടന്റെ അഭിഭാഷകൻ വാദിച്ചു. പേടി മൂലമാണ് ഇത്രയും നാൾ താൻ ഒന്നും പുറത്തു പറയാതിരുന്നതെന്നും മീടൂ മൂവ്മെന്റ് നൽകിയ ഊർജ്ജമാണ് ഇപ്പോൾ പ്രതികരിക്കാനായത്. ലൈംഗിക അതിക്രമം ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിച്ചതായും സ്വന്തം കഴിവുകളെ സംശയിക്കുന്ന മാനസികാവസ്ഥയിലേക്ക് തന്നെ എത്തിച്ചതായും പരാതിയിലുണ്ട്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രങ്ങൾക്ക് പുറമേ, ഗാർഡിയൻസ് ഓഫ് ദി ഗാലക്സി, XXX,റിഡിക്ക് എന്നിവയുൾപ്പെടെയുള്ള സിനിമകളിൽ സുപ്രധാന കഥാപാത്രങ്ങളെയാണ് വിൻ ഡീസൽ അവതരിപ്പിച്ചത്.