'ഇങ്ങനെ എഴുതാന്‍ എത്ര കിട്ടി'; മരക്കാര്‍ നിരാശപ്പെടുത്തിയെന്നെഴുതിയ ടി എന്‍ പ്രതാപന് സൈബര്‍ ആക്രമണം

'ഇങ്ങനെ എഴുതാന്‍ എത്ര കിട്ടി'; മരക്കാര്‍ നിരാശപ്പെടുത്തിയെന്നെഴുതിയ ടി എന്‍ പ്രതാപന് സൈബര്‍ ആക്രമണം
Published on

മോഹന്‍ലാല്‍ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തെ കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ച എംപി ടി.എന്‍. പ്രതാപനെതിരെ സൈബര്‍ ആക്രമണം. കഴിഞ്ഞ ദിവസമാണ് സിനിമ കണ്ടതിനെ കുറിച്ച് ടി.എന്‍. പ്രതാപന്‍ അഭിപ്രായം വ്യക്തമാക്കിയത്. പ്രതീക്ഷക്കൊത്ത നിലവാരം സിനിമയ്ക്ക് ഉണ്ടായില്ലെന്നും മോഹന്‍ലാന്‍ എന്ന നടനെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതില്‍ തിരക്കഥ പരാജയപ്പെട്ടുവെന്നുമാണ് എംപി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ആക്രമണം ആരംഭിച്ചത്.

ഇത്തരത്തില്‍ മോശം അഭിപ്രായം പറയാന്‍ എത്ര കിട്ടിയെന്നാണ് പലരും ചോദിക്കുന്നത്. അതിന് പുറമെ വളരെ മോശം ഭാഷയില്‍ എംപിയെ നിരവധി പേര്‍ വിമര്‍ശിക്കുന്നുണ്ട്. വിമര്‍ശനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തെ അനുകൂലിച്ചും ആളുകള്‍ രംഗത്തെത്തി.

ടി.എന്‍. പ്രതാപന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ആദ്യ ദിവസം തന്നെ കണ്ടിരുന്നു. പാര്‍ലമെന്റ് നടക്കുന്നതിനാല്‍ ഡല്‍ഹിയിലെ ആദ്യ ഷോ കാണാന്‍ കഴിഞ്ഞില്ല. എങ്കിലും വൈകുന്നേരം സുഹൃത്തുക്കളുമായി ജനക്പുരിയിലെ സിനിയോപോളിസില്‍ ചിത്രം കണ്ടു. വലിയ കാത്തിരിപ്പായിരുന്നു ഈ സിനിമക്ക് വേണ്ടി ഉണ്ടായിരുന്നത്. എന്നാല്‍ ആ പ്രതീക്ഷക്ക് വേണ്ട നിലവാരം ചിത്രത്തിനില്ലാതെ പോയി എന്നുതോന്നി. കുഞ്ഞാലി മരക്കാര്‍ എന്ന വീര പുരുഷനെ, പോര്‍ച്ചുഗീസ് അധിനിവേശത്തെ, കേരളത്തിലെ അന്നത്തെ രാഷ്ട്രീയത്തെ, സംസ്‌കാരത്തെ, സാമുദായിക സൗഹാര്‍ദ്ധത്തെ ഒക്കെ വളരെ നന്നയി അവതരിപ്പിക്കാനുള്ള അവസരം ശരിയായി ഉപയോഗിച്ചില്ലെന്ന് തോന്നി.

മോഹന്‍ലാന്‍ എന്ന മഹാനടനെ തന്നെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതില്‍ തിരക്കഥ പരാജയപ്പെട്ടു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അതേസമയം, മലയാള സിനിമക്ക് വലിയ ഒരു ആത്മവിശ്വാസം നല്‍കുന്ന ചിത്രമായി മരക്കാര്‍ മാറി. വലിയ ചിലവിലുള്ള സിനിമാ നിര്‍മ്മാണത്തിന് മരക്കാര്‍ വഴിയൊരുക്കുകയാണ്. വി എഫ് എക്‌സ് പോലുള്ള സാങ്കേതിക മികവിലും മരക്കാര്‍ മാതൃകയായി.

ചിത്രം കണ്ടിറങ്ങുമ്പോള്‍ മനസ്സില്‍ തങ്ങുന്ന കുറെയധികം സീനുകള്‍ ഉണ്ടാവുക എന്നത് ലാല്‍ സിനിമകളുടെ ഒരു പ്രത്യേകതയാണ്. വിശേഷിച്ചും ഒരു വീരപുരുഷനെ സംബന്ധിച്ച ചരിത്രം പറയുന്ന സിനിമയാകുമ്പോള്‍ അത് എന്തായാലും ഉണ്ടാവേണ്ടതായിരുന്നു, എന്നാല്‍ അങ്ങനെ പറയത്തക്ക സീനുകളുടെ അഭാവം വല്ലാതെ നിരാശപ്പെടുത്തി. അതേസമയം, അവസാന ഭാഗങ്ങളിലെ ഒരു സീന്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ കാരണത്താല്‍ മനസ്സില്‍ കയറി.

logo
The Cue
www.thecue.in