കുഞ്ചമൺ പോറ്റി അല്ല, ഇനി കൊടുമൺ പോറ്റി, ഹർജിക്ക് പിന്നാലെ പേര് മാറ്റി ഭ്രമയു​ഗത്തിന്റെ അണിയറ പ്രവർത്തകർ

കുഞ്ചമൺ പോറ്റി അല്ല, ഇനി കൊടുമൺ പോറ്റി, ഹർജിക്ക് പിന്നാലെ പേര് മാറ്റി ഭ്രമയു​ഗത്തിന്റെ അണിയറ പ്രവർത്തകർ

ഭ്രമയു​ഗത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റി അണിയറ പ്രവർത്തകർ. കുഞ്ചമൺ പോറ്റി എന്ന പേരിൽ നിന്ന് കഥാപാത്രത്തിന്റെ പേര് കൊടുമൺ പോറ്റി എന്നാക്കി മാറ്റിയിരിക്കുകയാണ് ഇപ്പോൾ. സിനിമയുടേതായി യൂട്യൂബിൽ പുറത്തിറങ്ങിയ വിഡിയോകളില്‍ നിന്നടക്കം പേരു നീക്കം ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലക്കാർ ഹെെക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പേരിൽ മാറ്റം കൊണ്ടു വന്നിരിക്കുന്നത്. ഫെബ്രുവരി 15ന് റിലീസ് ചെയ്യുന്ന സിനിമയിൽ നിന്നും പേരു മാറ്റുന്നതിനായി സെൻസർ ബോർഡിന് അപേക്ഷ നൽകിയിട്ടുമുണ്ട് അണിയറ പ്രവർത്തകർ.

‘കുഞ്ചമൺ പോറ്റി തീം’ എന്ന ഗാനത്തിന് ‘കൊടുമോണ്‍ പോറ്റി തീം’ എന്ന് മാറ്റുകയും ഗാനത്തിന്റെ പോസ്റ്ററിലെ കുഞ്ചമന്‍ പോറ്റി തീം എന്ന വരികളിലെ കുഞ്ചമൺ എന്ന പേര് മായ്ച്ചു കളഞ്ഞിട്ടുമുണ്ട് ഇപ്പോൾ അണിയറ പ്രവർത്തകർ. പോറ്റീ തീം എന്ന് മാത്രമാണ് ഇപ്പോൾ വീഡിയോയുടെ തമ്പിൽ കാണാൻ സാധിക്കുക.

ഭ്രമയുഗം എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമൺ പോറ്റി അഥവാ പുഞ്ചമൺ പോറ്റി എന്നത് തങ്ങളുടെ കുടുംബപ്പേരാണെന്നും. ചിത്രത്തില്‍ ദുര്‍മന്ത്രവാദവും മറ്റും കാണിക്കുന്നത് കുടുംബത്തിനെ അധിക്ഷേപിക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ച് കുഞ്ചമൺ ഇല്ലക്കാർ ഹെെക്കോടതിയെ സമീപിച്ചിരുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ പുഞ്ചമൺ ഇല്ലക്കാരെക്കുറിച്ചു പറയുന്നുണ്ടെന്നും തങ്ങൾ പരമ്പരാ​ഗതമായി മന്ത്രവാദം ചെയ്യുന്നവരാണെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ‘ഭ്രമയുഗം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് ഐതീഹ്യമാലയില്‍നിന്ന് എടുത്തിട്ടുള്ള തങ്ങളുടെ കഥയാണ് എന്നാണ്. എന്നാൽ‍ ഈ കഥയിലെ നായകനായ ‘കുഞ്ചമൺ പോറ്റി‘ ദുർമന്ത്രവാദവും മറ്റും ചെയ്യുന്ന ആളാണ്. ഇത് തങ്ങളുടെ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കുമെന്നാണ് ​ഹർജിക്കാരന്റെ വാദം. ഒപ്പം മമ്മൂട്ടിയെപ്പോലെ ഒരു നടന്‍ ഇത്തരം വേഷം ചെയ്യുന്നത് ഒരുപാടുപേരെ സ്വാധീനിക്കും എന്നും ഹർജിയിൽ പറയുന്നുണ്ട്.

എന്നാൽ ഭ്രമയു​ഗം എന്ന ചിത്രം കുഞ്ചമൺ പോറ്റിയുടെ കഥയല്ലെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ മുമ്പ് പറഞ്ഞിരുന്നു. ചിത്രം പൂർണ്ണമായും ഒരു ഫിക്‌ഷനല്‍ സ്റ്റോറിയാണ് എന്നും ഏതെങ്കിലും ഒരു കുടുംബത്തെയോ കഥാപാത്രത്തെയോ ഉദ്ദേശിച്ചുളള സിനിമയല്ല ഭ്രമയുഗം എന്നും രാഹുൽ സദാശിവൻ പറഞ്ഞതായി മനോരമ ഓൺലെെൻ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in