
ഹൊറർ കോമഡി വിഭാഗത്തിൽ വരുന്ന സിനിമകൾക്ക് വലിയ സ്വീകാര്യതയാണ് പൊതുവെ ലഭിക്കാറുള്ളത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ജിത്തു മാധവൻ സംവിധാനം ചെയ്ത രോമാഞ്ചത്തിന്റെ വിജയം. മലയാളത്തിൽ ഒരുപാട് ഹൊറർ കോമഡികൾ വന്നിട്ടുണ്ടെങ്കിലും അതിനെല്ലാം തുടക്കം കുറിച്ചത് ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ എന്ന സിനിമയിലൂടെയാണ്. അന്ന് നിറഞ്ഞ സദസുകളിൽ പ്രദർശിപ്പിച്ച ആകാശഗംഗ ബെന്നി പി നായരമ്പലത്തിന്റെ തന്നെ നാടകത്തിന്റെ മറ്റൊരു രൂപമാണെന്നും നാടകത്തിൽ സൈക്കോളജി ആയിരുന്നെങ്കിൽ സിനിമയിൽ അത് പ്രേതമായി മാറിയെന്നും ബെന്നി പി നായരമ്പലം ക്യു സ്റ്റുഡിയോയോട് പറഞ്ഞു. മലയാളത്തിൽ ആദ്യമായി ഹൊറർ കോമഡി പരീക്ഷിച്ചതിന്റെ അനുഭവങ്ങളും ബെന്നി പി നായരമ്പലം പങ്കുവെക്കുന്നു.
ബെന്നി പി നായരമ്പലത്തിന്റെ വാക്കുകൾ
'എന്റെ ആശംസകൾ' എന്ന എന്റെ നാടകമാണ് ആകാശഗംഗ എന്ന സിനിമയായി മാറിയത്. പക്ഷെ, നാടകത്തിൽ പ്രേതമില്ല, ഈ ചിന്തകളെല്ലാം സൈക്കോളജിക്കൽ കാരണങ്ങളാൽ രൂപപ്പെടുന്ന തോന്നലുകളാണ് എന്ന് പറഞ്ഞുകൊണ്ടാണ് അത് അവസാനിക്കുന്നത്. അതിൽ എനിക്ക് മികച്ച രചനയ്ക്കുള്ള അവാർഡും കിട്ടിയിട്ടുണ്ട്. ആ കോൺസപ്റ്റ് വിനയനോട് സംസാരിച്ചപ്പോഴാണ് അതൊരു പ്രേത സിനിമയാക്കാം എന്നൊരു തീരുമാനം എടുക്കുന്നത്.
ഹൊറർ എഴുതി തുടങ്ങിയപ്പോൾ അതിലേക്ക് ഹ്യൂമറും കയറി വന്നു. ഞാൻ എന്ത് എഴുതിയാലും അതിലേക്ക് തമാശകൾ കയറി വരുന്നത് സ്വാഭാവികമാണ്. അങ്ങനെ മലയാളത്തിൽ ആദ്യമായി ഹൊറർ കോമഡി ഫോർമുലയിൽ ഒരു സിനിമ വരുന്നു. അതുവരെയുള്ള സിനിമകൾ എടുത്തു നോക്കിയാൽ, ഹൊററാണെങ്കിൽ, ഹൊറർ മാത്രമേ ഉണ്ടാകൂ. പക്ഷെ, ആകാശഗംഗ അതിൽ നിന്നും വ്യത്യസ്തമായിരുന്നു. പണ്ട് പ്രകടമായ ഗ്രാഫിക്സ് ഉപയോഗിച്ച് നിർമിച്ച സിനിമ കൂടിയായിരുന്നു അത്. മയൂഖയുടെ കഥാപാത്രം പൂച്ചയായും സ്ത്രീയായും മാറുന്ന ഗ്രാഫിക്സ് എല്ലാം റെയിൽവേ സ്റ്റേഷനിൽ ആളുകൾ വളരെ കൗതുകത്തോടെ നോക്കി കണ്ടിരുന്നതെല്ലാം എനിക്ക് ഓർമയുണ്ട്. അന്നും ആകാശഗംഗ ഹിറ്റായിരുന്നു. ഇന്നും ഇൻസ്റ്റഗ്രാം റീലുകളിലെല്ലാം മേപ്പാടൻ ഹിറ്റാണ്.