സംവിധായകനായി മോഹൻലാൽ പ്രീ പ്രൊഡക്ഷനിൽ, ബറോസ് ടീമിനൊപ്പം പൃഥ്വിരാജ് നവോദയയിൽ

സംവിധായകനായി മോഹൻലാൽ പ്രീ പ്രൊഡക്ഷനിൽ, ബറോസ് ടീമിനൊപ്പം പൃഥ്വിരാജ് നവോദയയിൽ
Published on

മോഹൻലാലിന്റെ പ്രഥമ സംവിധാന സംരംഭമായ ബറോസിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ കൊച്ചി കാക്കനാട് നവോദയ സ്റ്റുഡിയോയിൽ പുരോഗമിക്കുന്നു. ഒരു വർഷമായി സിനിമയുടെ സെറ്റ് ഡിസൈൻ, ആർട്ട് വർക്കുകൾ, മ്യൂസിക് പ്രൊഡക്ഷൻ, ത്രീ ഡി ജോലികൾ ഇവിടെ നടക്കുന്നുണ്ടായിരുന്നു. ബറോസ് പൂർത്തിയാകുന്നത് വരെ മോഹൻലാൽ മറ്റ് സിനിമകളിൽ നിന്ന് ബ്രെക്ക് എടുക്കും. മാർച്ച് പകുതിയിൽ ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ടിൽ ഒരു ദിവസത്തെ ഷൂട്ട് കഴിഞ്ഞാൽ വീണ്ടും ബറോസിന്റെ ജോലികളിലേക്ക് മോഹൻലാൽ കടക്കും. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ടീമിനൊപ്പം പൃഥ്വിരാജും നവോദയിൽ എത്തിച്ചേർന്നിരുന്നു. പൃഥ്വിരാജും സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്.

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ വിസ്മയമൊരുക്കിയ മൈഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌ഷൻ ഡിസൈനർ - സന്തോഷ് രാമൻ, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

കുട്ടികളുടെ മനസ് ഒരേ സമയം ഏറെ ലളിതവും ഏറെ സങ്കീര്‍ണവുമാണ്. അതുകൊണ്ട് അവരെ രസിപ്പിക്കുന്ന രീതിയില്‍ കഥ മെനയണം. പരമാവധി ഒന്നേ മുക്കാല്‍ മണിക്കൂര്‍ മാത്രമേ ഈ സിനിമ പോകാവൂ. അതിലപ്പുറം ത്രീഡി സിനിമകള്‍ കണ്ടിരിക്കാന്‍ അസ്വസ്ഥതകളുണ്ടാവും. കലാകാരന്‍ എന്ന നിലയില്‍ മറ്റൊരു തരത്തിലുള്ള സാക്ഷാത്കാരത്തിന്റെ ലഹരിയിലാണെന്നാണ് ബറോസിനെക്കുറിച്ച് മോഹനലാൽ പറഞ്ഞത്.

logo
The Cue
www.thecue.in