

പ്രതിഛായയിലെ ഷറഫുദ്ദീന്റെ കാസ്റ്റിങ്ങിന് പിന്നിലെ കഥ പറഞ്ഞ് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ. ഏറെ ആലോചനകൾക്ക് ശേഷമാണ് ഷറഫുദ്ദീനെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തത്. അതും നടൻ തന്നോട് റോൾ ചോദിച്ചതിന് ശേഷം. നിവിന്‍ പോളിയും ഷറഫുദ്ദീനും ഇതുവരെ ഒന്നിച്ച് ചെയ്തതെല്ലാം റൊമാന്റിക് കോമഡി ചിത്രങ്ങളാണ്. ഇവർ വില്ലനും നായകനും ആയി വന്നാൽ അത് രസമായിരിക്കും എന്ന് തനിക്ക് തോന്നിയെന്ന് ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി. ഉണ്ണികൃഷ്ണന്റെ വാക്കുകൾ:
സാധാരണ രാഷ്ട്രീയകാരുടെ വേഷങ്ങള്‍ ചെയ്യുമ്പോള്‍ വരുന്ന പേരുകളൊക്കെ മാറ്റി വ്യത്യസ്തമായ രീതിയിലാണ് പ്രതിഛായയില്‍ അഭിനേതാക്കളെ കാസ്റ്റ് ചെയ്തത്. മണിയന്‍പിള്ള രാജു , ഹരിശ്രീ അശോകന്‍ തുടങ്ങി എല്ലാവരുമായി ഞാന്‍ ആദ്യമായാണ് സിനിമ ചെയ്യുന്നത്. ഈ സിനിമയിലെ മറ്റൊരു പ്രധാന റോളിലേക്ക് ആരെ കാസ്റ്റ് ചെയ്യുമെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ഒരുപാട് ആലോചനകള്‍ക്ക് ശേഷമാണ് ഷറഫുദ്ദീനില്‍ എത്തിയത്.
അതും ഷറഫു എന്നോട് ചോദിച്ച ശേഷമാണ് എനിക്കത് സ്‌ട്രൈക്ക് ചെയ്തത്. ഒരു ഫങ്ഷനില്‍ വെച്ച് ഷറഫിനെ കണ്ടപ്പോൾ ''സാർ ഇപ്പോൾ നിവിന്റെ പടമല്ലേ ചെയ്യുന്നത്. വില്ലൻ പരിപാടി വല്ലതുമുണ്ടെങ്കിൽ പറയണേ'' എന്ന് അദ്ദേഹം പറഞ്ഞു. നിവിന്‍ പോളിയും ഷറഫുദ്ദീനും ഇതുവരെ ഒന്നിച്ച് ചെയ്തതെല്ലാം റൊമാന്റിക് കോമഡി ചിത്രങ്ങളാണ്. ഇവർ വില്ലനും നായകനും ആയി വന്നാൽ അത് രസമായിരിക്കും എന്ന് എനിക്ക് തോന്നി.