'മമ്മൂട്ടിയുടെ കാമിയോ ഉണ്ടാകുമോ? ചോദ്യങ്ങൾക്ക് മറുപടിയായി ആസിഫ് അലിയുടെ 'രേഖാചിത്രം' നാളെ മുതൽ തിയറ്ററുകളിൽ

'മമ്മൂട്ടിയുടെ കാമിയോ ഉണ്ടാകുമോ? ചോദ്യങ്ങൾക്ക് മറുപടിയായി ആസിഫ് അലിയുടെ 'രേഖാചിത്രം' നാളെ മുതൽ തിയറ്ററുകളിൽ
Published on

ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം' നാളെ പ്രദർശനത്തിനെത്തുന്നു. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മമ്മൂട്ടി ചിത്രമായ കാതോട് കാതോരം എന്ന ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ട്രെയ്‌ലറിൽ പ്രേക്ഷകർ കണ്ടെത്തിയിരുന്നു. പ്രേക്ഷകർ കണ്ട് മറന്ന ഒരു സിനിമയുടെ പരിവർത്തനമാണ് 'രേഖാചിത്രം' എന്നാണ് ആസിഫ് അലി അഭിമുഖത്തിൽ സിനിമയെക്കുറിച്ച് പറഞ്ഞത്.

"രേഖാചിത്രം" എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത് 90 ലൊക്കേഷനുകളിലായി 60 ദിവസങ്ങൾ കൊണ്ടാണെന്ന് സംവിധായകൻ ജോഫിൻ ടി ചാക്കോ പറഞ്ഞു. ചിത്രത്തിൽ 115 അഭിനേതാക്കളുണ്ടായിരുന്നു. ഇവരിൽ പലരും ആദ്യമായി അഭിനയിക്കുന്നവരാണ്. ആദ്യം ഈ സിനിമയുടെ കഥ പറയുമ്പോൾ ഒരുപാട് ബഡ്‌ജറ്റ്‌ വരുന്ന രീതിയിലാണ് ആലോചിച്ചത്. പക്ഷെ ഒരു പോയിന്റ് എത്തിയപ്പോൾ അങ്ങനെ എടുക്കാൻ കഴിയില്ല എന്നെനിക്ക് തോന്നി. പിന്നീടാണ് മറ്റൊരു രീതിയിൽ ആലോചിച്ചത്. പഴയ കാലഘട്ടം വരുന്ന ഭാഗങ്ങളിൽ കുറച്ചധികം ഇൻവെസ്റ്റ് ചെയ്തതിന് ശേഷം മറ്റ് ഭാഗങ്ങളിൽ അതിനെ ബാലൻസ് ചെയ്യുക എന്നതായിരുന്നു പ്ലാൻ. ആ രീതിയിൽ എങ്ങനെ ഒരു മലയാളം സിനിമ ചെയ്യുന്നതുപോലെ ബഡ്‌ജറ്റ്‌ ഫ്രണ്ട്ലി ആക്കാം എന്ന ആലോചന മുൻപേ ഉണ്ടായി. അങ്ങനെയാണ് ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. പഴയ കാലഘട്ടം കാണിക്കുന്ന സീനുകൾ തന്നെയാണ് ഏറ്റവും കൂടുതൽ സമയമെടുത്ത് ഷൂട്ട് ചെയ്തിരിക്കുന്നതുമെന്നും സംവിധായകൻ ജോഫിൻ ടി ചാക്കോ പറഞ്ഞു. മമ്മൂക്കയെ കുറിച്ചുള്ള ഒരു സർപ്രൈസ്‌ സിനിമയിലുണ്ടെന്നും ജോഫിൻ രേഖപ്പെടുത്തി.

'രേഖാചിത്രം' എന്ന സിനിമയ്ക്ക് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാർഗ്ഗനിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി പറഞ്ഞു. "മമ്മൂക്കയോട് സിനിമയുടെ കഥ പറയുന്ന സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നില്ല. മമ്മൂക്കയുടെ ചില ഇൻപുട്ടുകൾ രേഖാചിത്രം സിനിമയിലുണ്ട്. ഏത് രീതിയിൽ വേണം എന്നുള്ള തരത്തിൽ മമ്മൂക്ക അഭിപ്രായം പറഞ്ഞിട്ടുണ്ട്. ചില കാര്യങ്ങൾ ആ രീതിയിൽ വേണ്ട എന്ന തരത്തിൽ തിരുത്തിയിട്ടുണ്ട്. അതെല്ലാം സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. എന്തായിരിക്കും മമ്മൂക്ക പറഞ്ഞിട്ടുണ്ടാകുക എന്ന് സിനിമ കണ്ടാൽ നിങ്ങൾക്ക് അറിയാൻ കഴിയും" എന്ന് വേണു കുന്നപ്പിള്ളി രേഖപ്പെടുത്തി.

മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയവരാണ് രേഖാചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Related Stories

No stories found.
logo
The Cue
www.thecue.in