പ്രധാനമന്ത്രി നരേന്ദ്രമോദിയും നടന്‍ രജനീകാന്തും തന്റെ രണ്ടുകണ്ണുകള്‍ പോലെയെന്ന് അര്‍ജുന മൂര്‍ത്തി. രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടി പിന്മാറ്റത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ സംസ്ഥാനത്തെ ഇന്റലക്ച്വല്‍ വിങ് അധ്യക്ഷസ്ഥാനത്തു നിന്ന് രാജിവച്ചാണ് അര്‍ജുന മൂര്‍ത്തി രജനീകാന്തിനൊപ്പം പുതിയ പാര്‍ട്ടി രൂപവത്കരണത്തിനായി ചേർന്നു പ്രവർത്തിച്ചത്. രജനി ആരെയും കബളിപ്പിച്ചിട്ടില്ലെന്നും ആരോഗ്യപ്രശ്നമാണ് രാഷ്ട്രീയപ്രവേശത്തില്‍നിന്ന് പിന്മാറാൻ കാരണമെന്നും അര്‍ജുന മൂര്‍ത്തി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വലിയ ബഹുമാനത്തോടെയാണ് താൻ കാണുന്നത്. ദേശീയതലത്തില്‍ ഇന്നും അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളെ വരവേല്‍ക്കുന്നു. തമിഴ്നാടിനുവേണ്ടി നല്ലതുചെയ്യാന്‍ കഴിവും മനസ്സുമുള്ളയാള്‍ എന്ന നിലയിലാണ് രജനീകാന്തിനൊപ്പം ചേര്‍ന്നത്. ആരാധകരും ജനങ്ങളും ഇത് അംഗീകരിക്കണമെന്നും അർജുന മൂർത്തി കൂട്ടിച്ചേർത്തു. രാഷ്ട്രീയമില്ലാതെതന്നെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് രജനികാന്ത്. തുടർന്നുളള പ്രവർത്തനങ്ങളിലും അദ്ദേഹത്തോടൊപ്പം താനുണ്ടാകുമെന്നും ബിജെപിയിലേക്ക് തിരിച്ചുപോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി അനുകൂല പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക എന്നതാണ് രജനിയുടെ പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. ബിജെപിയുടെ സംസ്ഥാനത്തെ ഇന്റലക്ച്വല്‍ വിങ് അധ്യക്ഷനായിരുന്ന അര്‍ജുന മൂര്‍ത്തി രജനി പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററായി ചുമതലയേറ്റതായിരുന്നു വിമർശനങ്ങൾക്ക് കാരണം. രജനികാന്തിന്റെ പാർട്ടി നീക്കത്തിന് പിന്നില്‍ ബിജെപിയാണെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. കടുത്ത ആര്‍എസ്എസ് അനുഭാവി എന്ന് അറിയപ്പെട്ടിരുന്ന അര്‍ജുന മൂര്‍ത്തിയാണ് ആദ്യമായി ബിജെപിയുടെ ബിസിനസ് വിങ് കൈകാര്യം ചെയ്തിരുന്നത്. രജനി പാർട്ടിയെ പിന്തുണച്ചതോടെ ബിജെപിയുടെ എല്ലാ സുപ്രധാന പദവികളില്‍ നിന്നും അര്‍ജുനമൂര്‍ത്തിയെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി പ്രവേശനത്തിൽ നിന്ന് പിന്മാറുന്നതായിട്ടുളള രജനികാന്തിന്റെ പ്രഖ്യാപനം.