അർജന്റൈൻ ലെജന്ററി ഫിലിം മേക്കർ ഫെർണാണ്ടോ സൊളാനസ് (84) അന്തരിച്ചു. കോവിഡ് ബാധിതനായി പാരീസിൽ ചികിത്സയിലിരിക്കെയാണ് മരണമെന്ന് അർജന്റീന വിദേശകാര്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
1970 കളിൽ അർജന്റീന സിനിമയെ ഇളക്കിമറിച്ച ഗ്രൂപോ സിനി ലിബറേഷ്യന്റെ മുൻ നിരയിൽ ഉണ്ടായിരുന്നു സോളനാസ്. ലാറ്റിനമേരിക്കയിലെ നവകൊളോണിയലിസത്തിനെതിരായ വിമോചനപ്പോരാട്ടങ്ങളുടെ നാൾവഴികളെ അടയാളപ്പെടുത്തുന്ന ‘ദ അവർ ഓഫ് ദ ഫർണസസ്’, അർജൻറീനയിലേക്കുള്ള ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ അധിനിവേശവും സ്വകാര്യവത്കരണവും ആ സമൂഹത്തെ സാമ്പത്തികമായും രാഷ്ട്രീയമായും എങ്ങനെ തകർത്തുവെന്ന് അന്വേഷിക്കുന്ന ‘സോഷ്യൽ ജെനോസൈഡ്’ തുടങ്ങിയ രാഷ്ട്രീയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി.
ലാ ഹോറ ഡി ലോസ് ഹോർനോസ് (ദി ഹവർ ഓഫ് ഫർണസ്) (1968), ടാംഗോസ്: എൽ എക്സിലിയോ ഡി ഗാർഡൽ (1985), സർ (1988), എൽ വയജെ (1992), ലാ ന്യൂബ് (1998), മെമ്മോറിയ ഡെൽ സാക്വിയോ ( 2004), തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചലച്ചിത്രങ്ങൾ. 1962 ൽ അദ്ദേഹം തന്റെ ആദ്യത്തെ ഹ്രസ്വചിത്രം സെഗുർ ആൻഡാൻഡോ സംവിധാനം ചെയ്തു. 1968 ൽ ലാറ്റിനമേരിക്കയിലെ നവ കൊളോണിയലിസത്തെയും അക്രമത്തെയും കുറിച്ചുള്ള ഡോക്യുമെന്ററി ലാ ഹോറ ഡി ലോസ് ഹോർനോസ് എന്ന തന്റെ ആദ്യ ചലച്ചിത്രം നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. നിരവധി അന്താരാഷ്ട്ര അവാർഡുകൾ നേടിയ ഈ ചിത്രം ലോകമെമ്പാടും പ്രദർശിപ്പിച്ചു. വെനീസ് ചലച്ചിത്രമേളയിൽ ഗ്രാൻഡ് ജൂറി സമ്മാനവും ക്രിട്ടിക്സ് അവാർഡും കാൻസ് ചലച്ചിത്രമേളയിൽ പ്രിക്സ് ഡി ലാ മൈസ് എൻ സ്കീനും സോളനാസ് നേടിയിട്ടുണ്ട്. 1999 ൽ 21-ാമത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ജൂറി പ്രസിഡന്റായിരുന്നു. 2004 ലെ ബെർലിൻ ചലച്ചിത്രമേളയിൽ അദ്ദേഹത്തിന് പ്രത്യേക ഓണററി ഗോൾഡൻ ബിയർ (Golden Bear) ലഭിച്ചു.