'രഞ്ജിത്ത് മാടമ്പിത്തരം നടപ്പാക്കാൻ ശ്രമിച്ചാൽ ചോദ്യം ചെയ്യും' ; അവാർഡ് പ്രഖ്യാപനത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എ ഐ വൈ എഫ്‌

'രഞ്ജിത്ത് മാടമ്പിത്തരം നടപ്പാക്കാൻ ശ്രമിച്ചാൽ ചോദ്യം ചെയ്യും' ; അവാർഡ് പ്രഖ്യാപനത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എ ഐ വൈ എഫ്‌

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെട്ടതിനെതിരെ സമഗ്ര അന്വേഷണം വേണമെന്ന് എ ഐ വൈ എഫ്‌. വിനയന്റെ സിനിമ ഒഴിവാക്കാൻ രഞ്ജിത്ത് പദവി ദുരുപയോഗം ചെയ്തെന്നത് ഗുരുതരമായ ആരോപനാമാണ്. മാടമ്പിത്തരം നടപ്പാക്കാൻ ശ്രമിച്ചാൽ ചോദ്യം ചെയ്യുമെന്നും വിനയന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും എ ഐ വൈ എഫ്‌ ചെയ്തു. ടെലിഫോൺ സംഭാഷണങ്ങൾ ഉൾപ്പടെയുള്ള തെളിവുകൾ ഉയർന്നു വന്നു, അതിനാൽ ചെയർമാൻ മൗനം വെടിയണം, നിർബന്ധമായും അഭിപ്രായം പറയണം. മൗനം വെടിയാൻ തയ്യാറായില്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ട അധികാരികളും കേരളത്തിലെ സിനിമ വകുപ്പും ഈ വിഷയത്തിൽ ഇടപെടണം എന്നും എ ഐ വൈ എഫ്‌ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നടപടികളും പ്രതിഷേധങ്ങളും തുടരുമെന്നും എ ഐ വൈ എഫ്‌ കൊച്ചിയിൽ ചേർന്ന യോഗത്തിൽ പറഞ്ഞു.

അവാർഡ് നിർണയത്തിൽ രഞ്ജിത് ഇടപെട്ടതായി ജൂറി അം​ഗം നേമം പുഷ്പരാജ് വിനയനോട് പറയുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പത്തൊൻപതാം നൂറ്റാണ്ട് ചവറ് സിനിമയെന്ന് പറഞ്ഞുവെന്നും, ചിത്രത്തിന് മൂന്ന് പുരസ്കാരങ്ങൾ കിട്ടിയെന്ന് അറിഞ്ഞതിന് ശേഷം ജൂറി അം​ഗങ്ങളെ തിരിച്ചുവിളിച്ചെന്നും പിന്നീട് ജൂറി ചെയർമാൻ ആ അവാർഡുകൾ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടെന്നും നേമം പുഷ്പരാജ് പുറത്തുവന്ന ഓഡിയോയിൽ വിനയനോട് പറഞ്ഞു. സം​ഗീതത്തിന്റെ അവാർഡുകളിൽ വേറെ ഓപ്ഷൻ നോക്കാൻ പറഞ്ഞപ്പോൾ ജൂറി അം​ഗ് ജെൻസിയുടെ കണ്ണ് നിറഞ്ഞെന്നും താൻ പ്രതികരിച്ചില്ലായിരുന്നുവെങ്കിൽ ആ അവാർഡുകളും കിട്ടില്ലായിരുന്നുവെന്നും അദ്ദേഹം ഓഡിയോയിൽ പറയുന്നു.

സംസ്ഥാന അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെയാണ് തന്റെ സിനിമയായ പത്തൊമ്പതാം നൂറ്റാണ്ടിനെ ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ നിന്നും ഒഴിവാക്കൻ അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെട്ടു എന്ന ആരോപണവുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയത്. ജൂറിയെ സ്വാധീനിക്കാൻ രഞ്ജിത്ത് ശ്രമിച്ചു എന്ന് തെളിയിക്കുന്ന തരത്തിൽ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെൻസി ഗ്രിഗറിയുടെയും ശബ്ദ രേഖയും വിനയൻ തന്റെ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരുന്നു.

എന്നാൽ വിനയന്റെ ആരോപണത്തിന് പിന്നാലെ രഞ്ജിതിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. മുഴുവൻ അർഹതപ്പെട്ടവർക്കാണ് അവാർഡുകൾ ലഭിച്ചിരിക്കുന്നതെന്നും ഇതിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് ഒരു റോളുമില്ലെന്നും മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. ഇങ്ങനെയുള്ള പ്രചരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും വളരെ മാന്യനായ കേരളം കണ്ട ഏറ്റവും വലിയ ചലച്ചിത്ര രം​ഗത്തെ ഇതിഹാസമാണ് രഞ്ജിത്ത് എന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in