ഓണത്തിനല്ല മരക്കാര്‍ അറബിക്കടലിന്റെ സിംഹം മേയ് 13ന്, മോഹന്‍ലാലിനൊപ്പം പ്രിയദര്‍ശന്റെ സ്വപ്‌നസിനിമ

ഓണത്തിനല്ല മരക്കാര്‍ അറബിക്കടലിന്റെ സിംഹം മേയ് 13ന്, മോഹന്‍ലാലിനൊപ്പം പ്രിയദര്‍ശന്റെ സ്വപ്‌നസിനിമ

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' മേയ് 13ന് വേള്‍ഡ് വൈഡ് റിലീസ്. 2021 മാര്‍ച്ച് 26ന് റിലീസ് നിശ്ചയിച്ചിരുന്ന മരക്കാര്‍ പിന്നീട് ഓണം റിലീസായി മാറ്റിയിരുന്നു. എന്നാല്‍ മേയ് 13ന് പെരുന്നാള്‍ റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിന്റെ തീരുമാനം.

മഹേഷ് നാരായണന്‍ ഫഹദ് ഫാസില്‍ ചിത്രം മാലിക്, രാജീവ് രവി -നിവിന്‍ പോളി ചിത്രം തുറമുഖം, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് എന്നിവയും പെരുന്നാള്‍ റിലീസാണ്.

100 കോടി ബജറ്റില്‍ പൂര്‍ത്തിയായ ആദ്യമലയാള ചിത്രം കൂടിയായ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' 2020 മാര്‍ച്ച് റിലീസായാണ് നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് നീട്ടിവെക്കുകയായിരുന്നു. മലയാളത്തിന് പുറമേ ഇതരഭാഷകളിലേക്കും ചൈനീസ് പതിപ്പായും ചിത്രം തിയറ്ററുകളിലെത്തും. ആന്റണി പെരുമ്പാവൂരിനൊപ്പം ഡോ.റോയ് സി.ജെ, സന്തോഷ് ടി.കുരുവിള എന്നിവരാണ് നിര്‍മ്മാണം.

കുഞ്ഞാലിമരക്കാരുടെ റോളില്‍ മോഹന്‍ലാല്‍ എത്തുന്ന പിരിഡ് ഡ്രാമയില്‍ പ്രധാന രംഗങ്ങളേറെയും കടല്‍ പശ്ചാത്തലമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. എസ് തിരുനാവുക്കരശ് ക്യാമറയും സാബു സിറില്‍ പ്രൊഡക്ഷന്‍ ഡിസൈനും. പ്രിയദര്‍ശനും അനി ഐ.വി.ശശിയും ചേര്‍ന്നാണ് തിരക്കഥ. റോണി റാഫേല്‍ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നു. രാഹുല്‍ രാജാണ് പശ്ചാത്തല സംഗീതം.

മൂന്ന് മണിക്കൂര്‍ ഉള്ള ഇമോഷണല്‍ സിനിമ, മോഹന്‍ലാല്‍ പറഞ്ഞത്

കുഞ്ഞാലിമരക്കാര്‍ എനിക്ക് സ്‌കൂളില്‍ ഒക്കെ പഠിച്ച ഓര്‍മ്മയാണ്. അങ്ങനെ ഒരു സിനിമയും വന്നിട്ടുണ്ട്. സിനിമ ഷൂട്ട് ചെയ്തിട്ട് ഒരു വര്‍ഷമായി. വിഎഫ്എക്‌സും മ്യൂസിക്കും സൗണ്ടും ഒക്കെയുള്ള പ്രോസസ് നടക്കുകയായിരുന്നു. മരക്കാര്‍ ഒരു പാട് സാധ്യതകള്‍ ഉപയോഗിച്ച സിനിമയാണ്, അത്രയും വലിയൊരു സിനിമയാണ്, തമാശ ചിത്രമല്ല, മൂന്ന് മണിക്കൂര്‍ ഉള്ള ഇമോഷണല്‍ സിനിമയാണ്. നമ്മള്‍ കണ്ടും കേട്ടുമറിഞ്ഞ കുഞ്ഞാലിമരക്കാരെ കുറിച്ചുള്ള അറിവുകളും പിന്നെ കുറച്ച് ഭാവനകളും. സിനിമയില്‍ ഒരു സംവിധായകന് ഉപയോഗിക്കാവുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചുള്ള ഭാവനകളും. വലിയൊരു കാന്‍വാസില്‍ ഞങ്ങള്‍ ചെയ്ത സിനിമയാണ്. ആ സിനിമ കുറച്ച് റിയലിസ്റ്റിക് സിനിമയാണ്. പ്രധാനമായും അതിലെ യുദ്ധങ്ങള്‍. കാണുമ്പോള്‍ സത്യസന്ധമെന്ന തോന്നുന്നത്.

ഓണത്തിനല്ല മരക്കാര്‍ അറബിക്കടലിന്റെ സിംഹം മേയ് 13ന്, മോഹന്‍ലാലിനൊപ്പം പ്രിയദര്‍ശന്റെ സ്വപ്‌നസിനിമ
‘വളര്‍ത്തിയ മണ്ണ് ഉമ്മാനെ പോലെ’, പഞ്ച് ഡയലോഗിനൊപ്പം പടപ്പുറപ്പാടിന് മരക്കാര്‍ ടീസര്‍ കാണാം

ഒരു വര്‍ഷമൊക്കെ ഷൂട്ട് ചെയ്യേണ്ടത് 100 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആ സിനിമ ഇന്ത്യന്‍ നേവിക്ക് ആണ് സമര്‍പ്പിച്ചിരിക്കുന്നത്. നമ്മുടെ ഒരു പക്ഷേ ആദ്യത്തെ നേവല്‍ കമാന്‍ഡര്‍ ആയിരുന്നു കുഞ്ഞാലിമരക്കാര്‍. തീര്‍ച്ചയായും ദേശസ്‌നേഹം എന്ന് പറയുന്ന പാട്രിയോട്ടിസം ആ സിനിമയില്‍ കാണാം. ഒരു പക്ഷേ ചരിത്രത്തില്‍ നിന്ന് കുറച്ചൊക്കെ മാറി സഞ്ചരിച്ചിട്ടുണ്ടാകാം. കുഞ്ഞാലിമരക്കാര്‍ ലയണ്‍ ഓഫ് ദ അറേബ്യന്‍ സീ ആയി മാറട്ടേ.

മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാലും ചിത്രത്തിലുണ്ട്. കുഞ്ഞാലിമരക്കാരുടെ കുട്ടിക്കാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദീഖ്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരും സിനിമയിലുണ്ട്. തിരുനാവുക്കരശ് ആണ് ക്യാമറ. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറില്‍.

നാല് ഭാഷകളിലായി പുറത്തുവരുന്ന സിനിമ ചരിത്രത്തെ പൂര്‍ണമായി ആശ്രയിച്ചതാവില്ലെന്നും എന്റര്‍ടെയിനറായിരിക്കുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. ദ ക്യൂ ഇന്റര്‍വ്യൂ സീരീസ് ആയ മാസ്റ്റര്‍ സ്‌ട്രോക്കിലാണ് പ്രിയദര്‍ശന്‍ മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന സിനിമയെക്കുറിച്ച് വിശദീകരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in