വിഷപ്പാമ്പുള്ള കാട്ടുവഴി താണ്ടണം ഇവര്‍ക്ക് പുറത്തെത്താന്‍

വിഷപ്പാമ്പുള്ള കാട്ടുവഴി താണ്ടണം ഇവര്‍ക്ക് പുറത്തെത്താന്‍; എറണാകുളം മുളവുകാട്ടില്‍ പഞ്ചായത്ത് റോഡ് കാട് കയറി നശിക്കുന്നുവെന്ന് പരാതി

എറണാകുളം മുളവുകാട് ഭാഗത്ത് പഞ്ചായത്ത് റോഡ് നവീകരണം നടത്താതെ കാട് കയറി നശിക്കുന്നതായി പ്രദേശവാസികളുടെ പരാതി. മുളവുകാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പനമ്പുകാട് ബസ്സ്റ്റാന്‍ഡ് മുതല്‍ ഫിഷറിസ് സ്‌കൂള്‍ വരെയുള്ള 350മീറ്റര്‍ പൊതുവഴിയാണ് ചെളിയും കാടും നിറഞ്ഞ് നശിക്കുന്നത്.

ഇരുപത് വര്‍ഷമായി ഈ വഴിക്ക് വേണ്ടി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും നടപടികളുണ്ടായില്ലെന്ന് പ്രാദേശവാസിയായ സാഗരി സദാനന്ദന്‍ പറയുന്നു. നിലവില്‍ ഇരുപത്തഞ്ച് കുടുംബങ്ങള്‍ ഈ വഴി ഉപയോഗിക്കുന്നുണ്ട്.

ഇവിടെ വിഷപ്പാമ്പുകളുടെ ശല്യം രൂക്ഷമായതിനാല്‍ കുട്ടികളെയും കൊണ്ട് സ്‌കൂളില്‍ പോകുമ്പോള്‍ കയ്യിലെപ്പോഴും ഒരു വടി കരുതാറുണ്ടെന്നും പേടിയോടെയാണ് ഇത് വഴി നടക്കാറുള്ളതെന്നും പ്രദേശവാസികള്‍ 'ദ ക്യു'വിനോട് പറഞ്ഞു.

മുന്‍പ് ഈ വഴിയില്‍ ഓട്ടോറിക്ഷ വരാറുണ്ടായിരുന്നുവെന്നും വഴി തീരെ മോശമായപ്പോള്‍ ബൈക്കുകള്‍ പോലും വരാതായെന്നും പ്രദേശവാസികള്‍ പറഞ്ഞു.ആശുപത്രിയില്‍ കൊണ്ട് പോവേണ്ട രോഗികളെ ചുമലിലേറ്റി വഴിക്ക് പുറത്തെത്തിക്കേണ്ട അവസ്ഥയാണെന്നും കോവിഡ് രോഗിയായ തന്റെ അമ്മയെ മുന്നൂറ് മീറ്ററോളം ചുമന്നാണ് ആംബുലന്‍സില്‍ കയറ്റിയതെന്നും പ്രാദേശവാസിയായ ബേബി ആശ പറയുന്നു.

നിലവില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും രോഗികളായ വൃദ്ധരും ഇവിടെ താമസിക്കുന്നുണ്ട്. വഴി പൂര്‍ണ്ണമായും നവീകരിക്കാന്‍ 40ലക്ഷം രൂപ ചിലവ് വരുമെന്നും അത്രയും തുക ചിലവഴിക്കാന്‍ മുളവുകാട് പഞ്ചായത്തിന് ഫണ്ടില്ലെന്നും, നിലവില്‍ എം.എല്‍.എ/എം.പി ഫണ്ടിനായി ശ്രമിക്കുന്നുണ്ടെന്നും വാര്‍ഡ് മെമ്പര്‍ ആഷല്‍ രാജ് 'ദ ക്യു'വിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in