ടി.പി രാമകൃഷ്ണന്‍ വീണ്ടും പേരാമ്പ്രയില്‍ ജനവിധി തേടും

ടി.പി രാമകൃഷ്ണന്‍ വീണ്ടും പേരാമ്പ്രയില്‍ ജനവിധി തേടും

തൊഴില്‍,എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പേരാമ്പ്ര മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ ടി.പി രാമകൃഷ്ണനെ തന്നെ പേരാമ്പ്രയില്‍ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വവും ആവശ്യപ്പെട്ടിരിക്കുന്നത്. യു.ഡി.എഫിലായിരുന്നപ്പോള്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന സീറ്റ് അവര്‍ക്ക് വിട്ടു നല്‍കേണ്ടി വരുമോയെന്ന ആശങ്ക സി.പി.എം കേന്ദ്രങ്ങളിലുണ്ടായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ടി.പി രാമകൃഷ്ണന്‍ വിജയിച്ചത്. ശക്തമായ വേരോട്ടമുള്ള നൊച്ചാട് പഞ്ചായത്തില്‍ വോട്ടെണ്ണലിന്റെ അവസാന റൗണ്ടില്‍ മാത്രമാണ് ടി.പി രാമകൃഷ്ണന് ലീഡ് ലഭിച്ചത്. പാര്‍ട്ടിയിലെ ഒരുവിഭാഗം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇക്ബാലിന് വോട്ട് മറിച്ചതാണെന്നാണ് സി.പി.എമ്മിന്റെ കണ്ടെത്തല്‍. മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു ടി.പി രാമകൃഷ്ണന്‍. തുടര്‍ഭരണം ആവശ്യമായതിനാല്‍ മണ്ഡലം നിലനിര്‍ത്തണമെന്ന് പാര്‍ട്ടി ശക്തമായി ആവശ്യപ്പെടുകയായിരുന്നു.

മുസ്ലിംലീഗിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് പേരാമ്പ്ര.സീറ്റ് വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. ടി.പി രാമകൃഷ്ണന്റെ ഭൂരിപക്ഷം കുറച്ചത് തങ്ങളുടെ പ്രവര്‍ത്തനം കൊണ്ടാണെന്നാണ് മുസ്ലിംലീഗിന്റെ അവകാശവാദം. സീറ്റ് വിട്ടുനില്‍ക്കുകയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്ന മണ്ഡലമാണ് പേരാമ്പ്ര.

പേരാമ്പ്ര മണ്ഡലത്തിന്റെ മുഖഛായ മാറ്റാന്‍ ടി.പി രാമകൃഷ്ണന് കഴിഞ്ഞെന്നാണ് സി.പി.എമ്മിന്റെ അവകാശവാദം. കഴിഞ്ഞ തവണ പാര്‍ട്ടിക്കുള്ളിലുണ്ടായിരുന്ന എതിര്‍പ്പുകള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞുവെന്നും വിലയിരുത്തപ്പെടുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ആശങ്കയുണ്ടാക്കിയിരുന്നെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സി.പി.എമ്മിന് ആശ്വാസം നല്‍കുന്നതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in