സ്ത്രീകള്‍ക്ക് സീറ്റില്‍ കെ.പി.എ മജീദ് ലീഗില്‍ ഒറ്റപ്പെടുന്നു; അന്തിമതീരുമാനമെടുക്കുക കുഞ്ഞാലിക്കുട്ടിയും തങ്ങളും

സ്ത്രീകള്‍ക്ക് സീറ്റില്‍ കെ.പി.എ മജീദ് ലീഗില്‍ ഒറ്റപ്പെടുന്നു; അന്തിമതീരുമാനമെടുക്കുക കുഞ്ഞാലിക്കുട്ടിയും തങ്ങളും

നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുന്നതില്‍ എതിരഭിപ്രായം പരസ്യമായി പ്രകടിപ്പിച്ച മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നു. സ്ത്രീകളെ ഇത്തവണ മത്സരിപ്പിക്കണമെന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനൊപ്പമാണ് നേതൃത്വത്തില്‍ ഭൂരിഭാഗവും നില്‍ക്കുന്നത്. ഇ.ടി മുഹമ്മദ് ബഷീര്‍,ഹൈദരലി തങ്ങള്‍,സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരെടുക്കുന്ന നിലപാടായിരിക്കും ഇതില്‍ നിര്‍ണായകമാവുക. സ്ത്രീകളെ മത്സരിപ്പിക്കണമെന്ന ഇവിരുടെയും നിലപാടെന്നാണ് സൂചന.

സ്ത്രീകളെ മത്സരിപ്പിച്ചില്ലെങ്കില്‍ മുസ്ലിം ലീഗിനെതിരെ പൊതുസമൂഹത്തില്‍ നിന്നും കടുത്ത വിമര്‍ശനമുയരുമെന്നാണ് യൂത്ത് ലീഗ് ഉള്‍പ്പെടെ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. കെ.പി.എ മജീദ് നേരത്തെയും സ്ത്രീകളെ മത്സരിപ്പിക്കുന്നതിന് എതിരായിരുന്നു. മാധ്യമങ്ങളില്‍ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കില്‍ അവര്‍ നിരാശരാകേണ്ടി വരുമെന്ന് ഫാത്തിമ തഹ്ലിയയെ പരേക്ഷമായി വിമര്‍ശിച്ച് കെ.പി.എ മജീദ് ഇന്നലെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നില്‍ വനിതാ ലീഗാണെന്നാണ് ആക്ഷേപം. എം.എസ്.എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നും മത്സരിച്ചേക്കുമെന്ന പ്രചരണത്തിന് തടയിടാനാണ് വനിതാ ലീഗിന്റെ നീക്കമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നത്. മൂന്ന് നേതാക്കളുടെ പേരുകള്‍ അടങ്ങിയ പട്ടിക വനിതാ ലീഗ് സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

സ്ത്രീകളെ മത്സരിപ്പിക്കുകയാണെങ്കില്‍ പ്രായവും പക്വതയുമുള്ളവര്‍ മതിയെന്നാണ് വനിതാ ലീഗിന്റെ നിലപാട്. സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിനാ റഷീദ്, സംസ്ഥാന സെക്രട്ടറി പി.കുല്‍സു എന്നിവരുടെ പേരാണ് വനിതാ ലീഗ് നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നല്‍കിയതിന് ശേഷമേ യുവതികളെ പരിഗണിക്കാവൂ എന്ന് വനിതാ ലീഗ് കെ.പി.എ മജീദിനോട് ശക്തമായി അറിയിച്ചിട്ടുണ്ട്. ഇക്കാരണത്താലാണ് ഫാത്തിമ തഹ്ലിയയെ പരേക്ഷമായി സൂചിപ്പിച്ച് കെ.പി.എ മജീദ് ആഞ്ഞടിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in