മലയാളി ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ പി.ആര്‍.ശ്രീജേഷും മാനുവല്‍ ഫ്രെഡറിക്കും ഒന്നിച്ചെത്തി, ഒരു കോടി പാരിതോഷികം കൈമാറി

മലയാളി ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ പി.ആര്‍.ശ്രീജേഷും മാനുവല്‍ ഫ്രെഡറിക്കും ഒന്നിച്ചെത്തി, ഒരു കോടി പാരിതോഷികം കൈമാറി

ഇന്ത്യക്ക് വേണ്ടി 49 വര്‍ഷം മുമ്പ് ഹോക്കിയില്‍ വെങ്കലം നേടിയ മാനുവല്‍ ഫ്രെഡറിക്കും 2021ല്‍ ടോക്കിയോ ഒളിമ്പിക്‌സില്‍ പുരുഷ ഹോക്കിയില്‍ വെങ്കലം നേടിയ പി ആര്‍ ശ്രീജേഷും ഒരു വേദിയില്‍. രണ്ട് മലയാളി ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ കൊച്ചിയിലാണ് കൂടിക്കാഴ്ച നടത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഹോക്കിയില്‍ രാജ്യം കിരീടമണിഞ്ഞപ്പോള്‍ വിജയശില്പിയായ പി.ആര്‍.ശ്രീജേഷിനെ കണ്ടതും മ്യൂണിക്കില്‍ നിന്ന് വെങ്കല മെഡലുമായെത്തിയ ആ 25 കാരനെ മാനുവല്‍ ഫ്രെഡറിക്കും ഓര്‍ത്തു. അര്‍ഹിച്ച അംഗീകാരങ്ങള്‍ പോലും ലഭിക്കാതിരുന്ന ആ കാലത്ത് നിന്ന് ഒളിമ്പിക് മെഡല്‍ജേതാവിനെ വീരോചിതം ഹൃദയത്തോട് ചേര്‍ക്കുന്നതിലേക്ക് മലയാളക്കര മാറിയിരിക്കുന്നു. യുഎഇ അസ്ഥാനമായ വിപിഎസ് ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ സ്‌നേഹ സമ്മാനം പി.ആര്‍. ശ്രീജേഷിന് നല്‍കുന്ന ചടങ്ങാണ് കേരളത്തില്‍ ഒളിമ്പിക് മെഡലെത്തിച്ച രണ്ട് മഹാരഥന്മാരെ ഒരേ വേദിയിലെത്തിച്ചത്.

ഇന്ത്യന്‍ ഹോക്കിക്ക് സ്വര്‍ണ്ണത്തിളക്കമുള്ള വെങ്കലവുമായി ടോക്കിയോയില്‍ നിന്നെത്തിയ ശ്രീജേഷിന് ഒരു കോടി രൂപ മാനുവല്‍ ഫ്രെഡറിക്ക് സമ്മാനിച്ചു. ബംഗളൂരുവില്‍ നിന്ന് തന്നെ ആദരിക്കാനെത്തിയ ഫ്രെഡറിക്കിന് ഡോ. ഷംഷീര്‍ വയലിലിന്റെ ഉപഹാരമായി 10 ലക്ഷം രൂപ ശ്രീജേഷ് പ്രഖ്യാപിച്ചു.

ആദ്യമെഡല്‍ 1972ല്‍

കേരളത്തിലേക്ക് ആദ്യമായി ഒരു ഒളിമ്പിക് മെഡല്‍ എത്തുന്നത് 1972 ലാണ്. ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ ഗോള്‍കീപ്പറായിരുന്ന മാനുവല്‍ ഫ്രെഡറിക്ക് എന്ന കണ്ണൂരുകാരനിലൂടെ. 49 വര്‍ഷത്തിന് ശേഷം വീണ്ടും ഒരു മെഡല്‍ മലയാളക്കരയിലെത്തുന്നത് ഹോക്കിയിലൂടെ തന്നെ. ഗോള്‍ പോസ്റ്റിന് മുന്നില്‍ വന്‍മതിലായി ഉറച്ചു നിന്ന് പൊരുതിയ പി.ആര്‍.ശ്രീജേഷ് രാജ്യത്തിനാകെ അഭിമാനമായ വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

പി ആര്‍ ശ്രീജേഷിന്റെ വാക്കുകള്‍

ഒരു കോടി രൂപ സമ്മാനമായി നല്‍കുന്നുവെന്ന് കേട്ടപ്പോള്‍ ആദ്യം ആരെങ്കിലും പറ്റിക്കുന്നതാവാമെന്നാണ് കരുതിയത്. കാരണം അത്രയ്ക്ക് അവിശ്വസനീയമായിരുന്നു അത്. ഡോ. ഷംഷീറിന്റെ കോളിന് ശേഷം ഉടന്‍ അച്ഛനെയാണ് ഇക്കാര്യം വിളിച്ചറിയിച്ചത്. അച്ഛനും അത്ഭുതപ്പെട്ടു. ഒരു സഹോദരനുള്ള ചെറിയ സമ്മാനമെന്നാണ് ഡോ. ഷംഷീര്‍ എന്നോട് പറഞ്ഞത്. പക്ഷെ അതെനിക്ക് വലിയ തുകയാണ്, സമ്മാനമാണ്. കായിക താരങ്ങള്‍ക്ക് അവരുടെ പിന്നീടുള്ള ജീവിതം കെട്ടിപ്പടുക്കാനുള്ള അവസരമാണ് കൈവരുന്നത്. മെഡല്‍ നേട്ടത്തിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ മന്ത്രിസഭ കൂടിയ ശേഷം പാരിതോഷികം പ്രഖ്യാപിക്കുന്നതാണ് രീതി. അതിനിടയില്‍ പലരും ചോദിച്ചിരുന്നു പാരിതോഷികം ലഭിച്ചോ എന്ന്. ആ സമയത്താണ് ഡോ. ഷംഷീറിന്റെ പ്രഖ്യാപനം വരുന്നത്. കായിക മേഖലയോടുള്ള നിസ്വാര്‍ത്ഥമായ താത്പര്യമാണ് ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്നില്‍. മാനുവല്‍ ഫ്രെഡറിക്കിനെ ഈ വേദിയിലെത്തിക്കാനും ആദ്ദേഹത്തെക്കൂടി ആദരിക്കാനുമുള്ള തീരുമാനം വിലമതിക്കാനാവാത്തതാണ്. കായികമേഖലയുമായി ബന്ധപ്പെട്ട് തുടര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നു,

കേരളത്തിലെ ഹോക്കി തത്പരര്‍ക്ക് പ്രേരണയാകാനാണ് ശ്രീജേഷിനുള്ള സ്‌നേഹസമ്മാനമെന്ന് ഡോ.ഷംഷീര്‍ വയലില്‍. ''കായികമേഖലയിലെ രണ്ട് തലമുറയില്‍പ്പെട്ട പ്രമുഖരെ ഒരേ വേദിയിലെത്തിച്ച് ആദരിക്കാനായത് വരും തലമുറയ്ക്ക് പ്രചോദനമാകുമെന്നാണ് പ്രതീക്ഷ. ഇപ്പോഴത്തെ നേട്ടങ്ങള്‍ക്ക് അടിത്തറപാകിയത് മുന്‍ തലമുറയുടെ കഠിനാദ്ധ്വാനവും നേട്ടങ്ങളും കൂടിയാണ്. ഹോക്കിയ്ക്ക് കൈവന്നിരിക്കുന്ന ഉണര്‍വിലൂടെയും പുത്തന്‍ പ്രചോദനത്തിലൂടെയും നേട്ടങ്ങളുടെ തുടര്‍ച്ചയുണ്ടാവട്ടെ. കേരളത്തിന്റ കായിക ഭാവിക്കായി ഇനിയും സാധ്യമായ പിന്തുണ നല്‍കും. ഈ പ്രവര്‍ത്തനങ്ങളില്‍ പി. ആര്‍ ശ്രീജേഷും മാനുവല്‍ ഫ്രെഡറിക്കും അടക്കമുള്ളവര്‍ മുന്നണിയില്‍ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ചടങ്ങിനൊടുവില്‍ 49 വര്‍ഷത്തെ ദൂരത്തില്‍ കേരളത്തിലെത്തിയ രണ്ട് ഒളിമ്പിക്‌സ് ഹോക്കി മെഡലുകള്‍ ചേര്‍ത്തുപിടിച്ച് ശ്രീജേഷും മാനുവല്‍ ഫ്രെഡറിക്കും ഫോട്ടയ്ക്ക് പോസ് ചെയ്തു. കൊച്ചിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഇന്ത്യ മേധാവി ഹാഫിസ് അലി ഉള്ളാട്ട്, വിപിഎസ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍-സി.എസ്ആര്‍ മേധാവി രാജീവ് മാങ്കോട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in