
സംസ്ഥാനത്തിന്റെ തനത് വരുമാനം അടുത്തവര്‍ഷം ഒരു ട്രില്യണ് മുകളിലെത്തുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്തിന്റെ നികുതി-നികുതിയേതര വരുമാനങ്ങളുടെ ആകെത്തുക 54,000 കോടി രൂപയായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 95,000 കോടി രൂപയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അടുത്തവര്‍ഷം അത് ഒരു ലക്ഷത്തി അയ്യായിരം കോടിയിലേയ്ക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ ഏകോപനത്തില്‍ കൊല്ലം ആശ്രാമം മൈതാനത്ത് സംഘടിപ്പിക്കുന്ന 'എന്റെ കേരളം പ്രദര്‍ശന വിപണന മേള' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന് അനുവദിക്കുന്ന കേന്ദ്രഫണ്ടിലുണ്ടായ കുറവിനെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. സാമ്പത്തികമായി കേരളത്തെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ധനകാര്യമന്ത്രിയായി വേണ്ടത്ര പരിചയമില്ലാത്തതുകൊണ്ട് പറയുകയാണെന്ന് പലരും പറഞ്ഞു. പതിനാലാം ധനകാര്യ കമ്മീഷന്റെ സമയത്ത് കേന്ദ്രഗവണ്മെന്റ് നൂറ് രൂപ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുമ്പോള്‍ രണ്ടര രൂപ കേരളത്തിന് കിട്ടിയിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അത് 1.90 രൂപ ആയി ചുരുങ്ങി. ഈ വര്‍ഷം ഇതനുസരിച്ച് കിട്ടിയത് 24,000 കോടി രൂപയാണ്. ഒരു ശതമാനം മാറുമ്പോഴുള്ള വ്യത്യാസം അതനുസരിച്ച് പതിനായിരം കോടിയുടെ കണക്കിലാണ്. കേരളത്തിന് ശുചിമുറികള്‍ ആവശ്യമില്ല, സ്‌കൂളുകള്‍ ആവശ്യമില്ല, റോഡുകള്‍ ആവശ്യമില്ല എന്നൊക്കെ പറഞ്ഞ് ഫിനാന്‍സ് കമ്മീഷന്‍ വെട്ടിക്കുറച്ചത് പതിനായിരം കോടിയോളം രൂപയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടൊപ്പം കടമെടുക്കാനുള്ള പരിധിയും വെട്ടിക്കുറച്ചതോടെ ഏകദേശം അമ്പതിനായിരം കോടി രൂപയുടെ കുറവാണ് വാര്‍ഷിക വരുമാനത്തിലുണ്ടായത്. തനത് വരുമാനം ഗണ്യമായി വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് ഈ കാലയളവില്‍ സംസ്ഥാനം ഇതിനെ അതിജീവിച്ചതെന്ന് മന്ത്രി പറഞ്ഞു. വാഗ്ദാനങ്ങള്‍ വാക്കുകളില്‍ മാത്രം ഒതുങ്ങുന്നില്ല. 100 ശതമാനം സാക്ഷാത്കരിക്കാന്‍ സാധ്യമായ കാര്യങ്ങള്‍ മാത്രമേ സര്‍ക്കാര്‍ പറയൂ. നവംബര്‍ ഒന്നിന് അതിദാരിദ്ര്യവിമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.