ഈ സർക്കാർ ചൂട്ട് പിടിക്കുന്നത് ഏത് സ്ത്രീവിരുദ്ധന്മാർക്ക്??

ഈ സർക്കാർ ചൂട്ട് പിടിക്കുന്നത് ഏത് സ്ത്രീവിരുദ്ധന്മാർക്ക്??
Published on
Summary

ഇന്നാട്ടിലെ സ്ത്രീകളോട് പിണറായി വിജയൻ സർക്കാരിന് തെരഞ്ഞെടുപ്പ് കാലത്തെങ്കിലും മറുപടി പറയേണ്ടി വരും.

46 ലക്ഷം രൂപയാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ഉണ്ടാക്കാൻ ഈ സർക്കാർ ചെലവിട്ടത്. സിനിമാ മേഖലയിലെ ജെണ്ടർ ഇഷ്യൂസ് പഠിക്കാനാണ് കമ്മിറ്റി. റിപ്പോർട്ട് നൽകിയിട്ട് മാസങ്ങളായി. ഇതുവരെ റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിക്കരുത് എന്ന നിബന്ധനയിൽ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെങ്കിൽ അക്കാര്യം മാത്രം മറച്ചുവെച്ചു റിപ്പോർട്ടിന്റെ ബാക്കി ഭാഗം ജനങ്ങൾക്ക് മുൻപാകെ വെയ്ക്കാൻ സർക്കാരിന് ബാധ്യതയുണ്ട്.

ജനങ്ങളുടെ നികുതി പണം എടുത്ത് ചെലവാക്കി ഉണ്ടാക്കിയ റിപ്പോർട്ട് വായിക്കാൻ ജനത്തിന് അവകാശമുണ്ട്. അതിന്മേൽ നടപടി എടുക്കുമോ ഇല്ലയോ എന്നതൊക്കെ സർക്കാർ കാര്യം. റിപ്പോർട്ട് പൂഴ്ത്തി വെയ്ക്കാൻ അതൊന്നും ന്യായമല്ല. റിപ്പോർട്ടിലെ ഉള്ളടക്കമെന്ന പേരിൽ സർക്കാരിന് തോന്നുന്ന കാര്യങ്ങൾ പറയലല്ല മര്യാദ. സ്ത്രീകളുടെ പിന്തുണ ചോദിച്ചു അധികാരത്തിൽ വന്ന ഒരു സർക്കാരിന് പ്രത്യേകിച്ചും.

ഏതൊക്കെ സ്ത്രീവിരുദ്ധരെയാണ് ജസ്റ്റിസ്.ഹേമ കമ്മീഷൻ പ്രതിക്കൂട്ടിൽ നിർത്തുന്നത്? ആ പ്രതികളുടെ പേരുകൾ സമൂഹത്തിൽ വരരുത് എന്നു സർക്കാരിന് എന്താണിത്ര വാശി?ഈ റിപ്പോർട്ട് പൂഴ്ത്തി വെയ്ക്കുക വഴി സർക്കാർ സ്ത്രീവിരുദ്ധർക്ക് സഹായം ചെയ്യുകയല്ലേ എന്ന ചോദ്യത്തിനു ഇന്നാട്ടിലെ സ്ത്രീകളോട് പിണറായി വിജയൻ സർക്കാരിന് തെരഞ്ഞെടുപ്പ് കാലത്തെങ്കിലും മറുപടി പറയേണ്ടി വരും.

നിയമസഭാ സമ്മേളനം തീരും മുൻപ്, 46 ലക്ഷം ചെലവിട്ടുണ്ടാക്കിയ ആ റിപ്പോർട്ട് സഭാ മേശപ്പുറത്ത് വെയ്ക്കാൻ ഒരു പൗരനെന്ന നിലയിൽ ഞാൻ സർക്കാരിനോട് ആവശ്യപ്പെടുന്നു.

logo
The Cue
www.thecue.in