മാതൃഭൂമിയുടെ സംഘപരിവാര്‍ അനുകൂല നിലപാടുകളില്‍ പ്രതിഷേധിച്ച് പത്രം ബഹിഷ്‌കരിക്കുന്നുവെന്ന് എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.കെ. കൊച്ച്. സാമൂഹ്യ പ്രവര്‍ത്തക കെ.കെ അജിത, എഴുത്തുകാരനും കവിയുമായ അന്‍വര്‍ അലി എന്നിവര്‍ മാതൃഭൂമി ദിനപത്രം ബഹിഷ്‌കരിച്ചതായി പ്രഖ്യാപിച്ചിരുന്നു.
വായന സൗജന്യമല്ലാത്തതിനാല്‍ വര്‍ഷങ്ങളായി അധ്വാനത്തില്‍ നിന്ന് മാസം 240 രൂപ വീതം മാതൃഭൂമി പത്രത്തിന് ചിലവാക്കുന്നുണ്ട്. കുറച്ചുനാളായി മാതൃഭൂമി സംഘപരിവാറിന്റെയും ജാതീയമായി നായര്‍ സമുദായത്തിന്റെയും മുഖപത്രമായി മാറിയെന്ന് കെ.കെ.കൊച്ച്. സംഘപരിവാറിന്റെ വംശീയവെറിയും കോര്‍പ്പറേറ്റ് സേവയും ദലിത് - പിന്നോക്ക - മുസ്ലീം വിദ്വേഷവും നായന്മാരുടെ മാടമ്പിത്തവും തറവാടിത്തവും ജനാധിപത്യത്തിനും ഞാനുള്‍ക്കൊള്ളുന്ന കീഴാളസമുദായങ്ങളുടെ താല്‍പ്പര്യത്തിനും വിരുദ്ധമായതിനാലാണ് പത്രം നിര്‍ത്തുന്നതെന്നും കൊച്ച്. ഫേസ്ബുക്കിലാണ് പ്രഖ്യാപനം.
കെ.കെ കൊച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മാതൃഭൂമി ദിനപത്രം ഞാൻ നിർത്തുന്നു.
വർഷങ്ങളായി ഞാൻ മാതൃഭൂമി ദിനപത്രത്തിൻ്റെ വായനക്കാരനാണ്. വായന സൗജന്യമല്ലാത്തതിനാൽ എൻ്റെ അദ്ധ്വാനത്തിൽ നിന്നും 8 രൂപ വീതം മാസം 240 രൂപയാണ് ചിലവാക്കുന്നത്. ജനകീയമല്ലെങ്കിലും ഏറെക്കുറെ സ്വീകാര്യമായ ജനാധിപത്യസ്വഭാവവും വിവിധ സമുദായങ്ങൾക്ക് നൽകിയ പ്രാതിനിധ്യവുമാണ് പത്രത്തിനോടുള്ള ഇഷ്ടത്തിനടിസ്ഥാനമായത്. എന്നാൽ കുറച്ചു നാളായി രാഷ്ട്രീയമായി സംഘപരിവാറിൻ്റെയും ജാതീയ (സാമുദായിക) മായി നായന്മാരുടേയും മുഖപത്രമായി മാതൃഭൂമി മാറിയിരിക്കുകയാണ്. സംഘപരിവാറിൻ്റെ വംശീയവെറിയും കോർപ്പറേറ്റ് സേവയും ദലിത് - പിന്നോക്ക - മുസ്ലീം വിദ്വേഷവും നായന്മാരുടെ മാടമ്പിത്തവും തറവാടിത്തവും ജനാധിപത്യത്തിനും ഞാനുൾക്കൊള്ളുന്ന കീഴാളസമുദായങ്ങളുടെ താൽപ്പര്യത്തിനും വിരുദ്ധമായതിനാൽ ഞാൻ മാതൃഭൂമി ദിനപത്രം നിർത്തുകയാണ്. വ്യക്തിയെന്ന നിലയ്ക്കുള്ള എൻ്റെ നിലപാട് സാമൂഹ്യമെന്ന പോലെ രാഷ്ട്രീയവുമാണ്.