ഗിരീഷ് കര്‍ണാട് സാമൂഹ്യാവസ്ഥകളോട് സക്രിയമായി പ്രതികരിച്ച പ്രതിഭ 

ഗിരീഷ് കര്‍ണാട് സാമൂഹ്യാവസ്ഥകളോട് സക്രിയമായി പ്രതികരിച്ച പ്രതിഭ 

Published on

ഇന്ത്യന്‍ സാമൂഹ്യാവസ്ഥകളോട് സക്രിയമായി പ്രതികരിച്ച പ്രതിഭയാണ് ഗിരീഷ് കര്‍ണാട്. വിവിധ വിഷയങ്ങളില്‍ ഹിന്ദു വര്‍ഗീയവാദികള്‍ക്കെതിരെ തലയുയര്‍ത്തി നിലപാട് വ്യക്തമാക്കിയിരുന്നു അദ്ദേഹം. ഗൗരി ലങ്കേഷ് ക്രൂരഹത്യയ്ക്ക് ഇരയായപ്പോള്‍ ശ്വസനയന്ത്രം ഘടിപ്പിച്ചാണ് അദ്ദേഹം പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനെത്തിയത്. യുആര്‍ അനന്തമൂര്‍ത്തിക്കെതിരെ വര്‍ഗീയ വാദികളുടെ അധിക്ഷേപങ്ങളുണ്ടായപ്പോഴും വിയോജിപ്പിന്റെ കടുത്ത സ്വരമുയര്‍ത്തി അദ്ദേഹം ബാംഗ്ലൂര്‍ തെരുവിലുണ്ടായിരുന്നു. രോഗത്തിന്റെ ഭാരവും വേദനയും സങ്കടവും സഹിച്ചാണ് അദ്ദേഹം തെരുവിലിറങ്ങിയത്. ഏകാന്തനായ രംഗകലാപ്രവര്‍ത്തനായോ സുരക്ഷിതത്വത്തെ കെട്ടിപ്പുണരുന്ന സാഹിത്യ പ്രവര്‍ത്തകനായോ ദന്ത ഗോപുര വാസിയായ വ്യക്തിയായോ നിലകൊണ്ടയാളല്ല ഗിരീഷ് കര്‍ണാട്. ഇന്നത്തെ കലങ്ങിമറിഞ്ഞ ഇന്ത്യന്‍ സാഹചര്യത്തില്‍ സാഹിത്യ, സാമൂഹ്യ രാഷ്ടീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിലപിടിച്ച പാഠമാണ് അദ്ദേഹത്തിന്റെ ജീവിതം.

തുഗ്ലക്ക് നാടകത്തിലൂടെ വിചിത്ര സ്വഭാവിയായ ഭരണാധികാരിയെയാണ് അവതരിപ്പിക്കുന്നതെങ്കിലും നെഹറൂവിയന്‍ ലിബറല്‍ രാഷ്ട്രീയത്തിന്റെ പ്രയോഗത്തിലെ തകര്‍ച്ചയെക്കുറിച്ച് പറഞ്ഞുവെയ്ക്കുന്നുണ്ട്. പുരാണ കഥാപാത്രത്തെ അടിസ്ഥാന പ്രമേയമാക്കിയാണ് യയാതിയെന്ന നാടകമൊരുക്കിയതെങ്കിലും വാര്‍ധക്യം വൈകിപ്പിക്കാന്‍ ആധുനിക വൈദ്യശാസ്ത്രം പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നല്ലാമുള്ള ഭാഗങ്ങള്‍ വരുന്നുണ്ട്. അത്തരത്തില്‍ കര്‍ണാടിന്റെ സവിശേഷ ഊന്നലുകളിലൂടെ യയാതി സമകാലിക പ്രമേയമാകുന്നുണ്ട്. നാഗമണ്ഡല ലൈംഗികതയെ ആഴത്തില്‍ പ്രമേയവല്‍ക്കരിക്കുന്നു. തലയാണോ വയറാണോ അതായത് ബുദ്ധിശക്തിയാണോ വിശപ്പാണോ പ്രധാനം എന്ന് ചോദ്യമുയര്‍ത്തുന്നതാണ് ഹയവദനയെന്ന സൃഷ്ടി. സ്ത്രീയുടെ ചോദ്യാവകാശത്തെ ഇതില്‍ വിഷയവല്‍ക്കരിക്കുന്നുണ്ട്. അതായത് ഒരിക്കലും പഴകിപ്പോയ എഴുത്തുകാരനല്ല ഗിരീഷ് കര്‍ണാടെന്ന് അദ്ദേഹത്തിന്റെ രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു.

logo
The Cue
www.thecue.in