ഇന്ത്യയുടെ ഇമാജിനേഷനില്‍ നിങ്ങളില്ല

ഇന്ത്യയുടെ ഇമാജിനേഷനില്‍ നിങ്ങളില്ല

കര്‍ഷക പ്രക്ഷോഭത്തിന്റെ വാര്‍ത്താ കേന്ദ്രമായ ലഖിംപുര്‍ ഖേരിയിലും നിയമവാഴ്ചയുടെ നരക കേന്ദ്രമായ ഹത്രാസിലും ബി.ജെ.പി നേടിയ വിജയം അത്ഭുതപ്പെടുത്താത്തത് മറുപക്ഷം എന്നൊന്നില്ല എന്ന രാഷ്ട്രീയ ബോധ്യം കൊണ്ടാണ്.

ഒ.ബി.സി സ്വാധീനമുള്ള മന്ത്രിമാരുടെ അവിശ്വസനീയമായ കൊഴിഞ്ഞുപോക്ക്, തകിടം മറിഞ്ഞ കൊവിഡ് പ്രതിരോധം, കോവിഡ് കാലത്ത് എണ്ണിയാലൊടുങ്ങാതെ ഗംഗയില്‍ ഒഴുകി നടന്ന മൃതശരീരങ്ങള്‍, ഗോരഖ്പൂര്‍ ആശുപത്രിയിലെ പ്രാണവായു കിട്ടാതെ മരിച്ച കുഞ്ഞുങ്ങളുടെ പിടച്ചില്‍, രൂക്ഷമായ തൊഴിലില്ലായ്മ തുടങ്ങി ഭരണവിരുദ്ധ വികാരത്തിന് വേണ്ട എല്ലാ ചേരുവകളും ഉണ്ടായിരുന്നു. എന്നിട്ടും ലഖിംപൂരിലും ഹാത്രാസിലുമടക്കം വെന്നിക്കൊടി പായിച്ച യോഗിയുടെ യാഗാശ്വം മോദിയുടെ പിന്‍മുറക്കാരന്റെ അശ്വമേധമാണ് പൂര്‍ത്തിയാക്കിയത്.

അറുപതോളം സീറ്റുകളുടെ കുറവുണ്ടെങ്കിലും യോഗിയുടേത് മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ചരിത്ര വിജയ തുടര്‍ച്ചയാണ്. പഞ്ചാബിലെ ആപ്പിന്റേത് ഒരു സൂചനയാണ്. പ്രാദേശിക പ്രതിപക്ഷങ്ങള്‍ക്കുമപ്പുറം ദേശീയ പ്രതിപക്ഷമായി വളരാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയുടെ മൊറാലിറ്റി എന്ന പ്രത്യയശാസ്ത്രമൂലധനത്തിന്റ ജനസമ്മിതിയാണ് പ്രതിഫലിച്ചത്. ഗോവയിലും ഛത്തിസ്ഗഢിലും മണിപ്പൂരിലുമടക്കം അഞ്ചിടത്തും കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

ഒരര്‍ത്ഥത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയ ദൗത്യം ഏറെക്കുറെ അവസാനിപ്പിച്ചിരിക്കുകയാണ്. മൃദു ഹിന്ദുത്വ പ്രച്ഛന്നവേഷ തിരക്കിനിടയില്‍ സ്വ വേഷം മറന്നു പോയ പാര്‍ട്ടിയെ ആര് വിശ്വസിക്കാന്‍.

കോണ്‍ഗ്രസിനെ ഉണര്‍ത്താനും ഉയര്‍ത്താനും ഒന്നേ ചെയ്യാനുള്ളു. പാര്‍ട്ടി ദേശീയ തലത്തില്‍ പിരിച്ചുവിട്ട് പ്രാദേശിക തലങ്ങളിലേക്ക് ഇറങ്ങണം.

ഈ തെരഞ്ഞെടുപ്പില്‍ പ്രകടമായ ചില സൂചനകള്‍ ഉണ്ട്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ടാം ഏക പാര്‍ട്ടി ആധിപത്യത്തെ പ്രതിരോധിക്കാന്‍ ഇനി ഒരു ദേശീയ പ്രതിപക്ഷം ഉണ്ടാകില്ല. പകരം ബി.ജെ.പിയുടെ ഹെന്ദവ - വികാസ് രാഷ്ട്രീയത്തെ എതിര്‍ക്കാനുള്ള കരുത്ത് പ്രാദേശിക പാര്‍ട്ടികള്‍ക്ക് മാത്രമായി തീരും.

മമതയുടെ ബംഗാളും, പിണറായിയുടെ കേരളവും സ്റ്റാലിന്റെ തമിഴ്‌നാടും ആപ്പിന്റെ ഡല്‍ഹിയും പഞ്ചാബും, ശിവസേനയുടെ മറാത്തയും, അഖിലേഷിന്റെ എസ്പിയും സഖ്യമില്ലാതെ സംസ്ഥാനങ്ങളിലെ പ്രതിരോധമാകും.

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പറയാന്‍ പദ്ധതികളോ വിശ്വസിക്കാന്‍ ആശയങ്ങളോ ഇല്ലാത്ത ആര് എപ്പോള്‍ ഇറങ്ങുമെന്നുറപ്പില്ലാത്ത ആള്‍ക്കൂട്ട ബസ് യാത്ര പോലെ കോണ്‍ഗ്രസ് ചരിത്രത്തിലെ ഒരു കൈ അടയാളം മാത്രമായി ഒടുങ്ങും.

അപ്പോഴും മണ്ണില്‍ ചവിട്ടി നിന്ന് മനുഷ്യര്‍ പറയുന്നത്, അത് വര്‍ഗ്ഗീയതയോ വികസമോ വൈയക്തിക നീതി നിഷേധങ്ങളോ എന്തുമാകട്ടെ അതു കേള്‍ക്കാന്‍ ഒരു ദേശീയ സംഘടനാ സംവിധാനം പ്രതിപക്ഷത്തില്ലാതെ പോകും.

ഇന്ത്യയെ ഇമാജിന്‍ ചെയ്യാന്‍ ആവശ്യമായ ജനങ്ങളുമായുള്ള കണക്ട് നഷ്ടപ്പെട്ട ദേശീയ മാനമുള്ള പ്രതിപക്ഷം ഇന്ത്യന്‍ വോട്ടര്‍മാരുടെ ഇമാജിനേഷനില്‍ നിന്ന് അപ്രത്യക്ഷമാകും.

213 റാലികളിലാണ് പ്രിയങ്കാ ഗാന്ധി പങ്കെടുത്തത്. ബി.ജെ.പിയില്‍ നിന്ന് വിഭിന്നമല്ലാത്ത ഒന്നും പ്രിയങ്കയുടെ റാലിയില്‍ കണ്ടില്ല, കേട്ടില്ല. അവതരിപ്പിക്കാന്‍ പ്രത്യേകിച്ച് ഒന്നുമില്ലാത്ത അനുകരണ കലയും പ്രച്ഛന്നവേഷവും ജനം പുശ്ചിച്ചു തള്ളി. ഫലമോ കൈ പിടിച്ച റായ്ബറേലിയും അമേഠിയുമടക്കം എന്നേക്കുമായി കൈ കുടഞ്ഞെറിഞ്ഞു.

ആപ്പും മമതയും അഖിലേഷും നവീനും സി.പിഐ എമ്മും ഡി.എം.കെയും ശിവസേനയും എന്‍.സി.പിയും തെലുങ്കുദേശവും, ടി.ആര്‍.എസും, ആര്‍.എല്‍.ഡി യും യോജിച്ചുള്ള മുന്നണിയുടെ കോര്‍ഡിനേഷന്‍ ആഭ്യന്തര സംഘര്‍ഷങ്ങളാല്‍ ദുര്‍ബലമാകും.

രണ്ടാമത്, കേവല വര്‍ഗ്ഗീയയ്ക്കപ്പുറം മനുഷ്യരിലേക്കിറ്റിക്കുന്ന ക്ഷേമപദ്ധതികള്‍, കൃത്യമായ ഇടവേളകളിലെ അപരവത്ക്കരണ പ്രചരണ വേലകള്‍, ക്ഷേമ നേട്ടങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കാന്‍ ഒരോ വാര്‍ഡിലേയും കാലാള്‍പ്പടയുടെ സംഘാടനം എന്നിങ്ങനെ കൃത്യമായും സംയോജിപ്പിച്ചുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഗുണഫലമാണ് ഏറെ പ്രതികൂല കാലാവസ്ഥയിലും ബി.ജെ.പിയെ പിന്തുണച്ചത്.

എസ്.പിയുടെ ചിഹ്നമായ സൈക്കിള്‍ എടുത്തുയര്‍ത്തി അഹമ്മദാബാദ് സ്‌ഫോടനത്തിലെ തീവ്രവാദിയുടെ പിതാവിനെ പരാമര്‍ശിക്കുക, 80 -20 ശതമാനത്തിന്റെ മൈനോരിറ്റി വിരുദ്ധ വര്‍ഗ്ഗീയത ഉണര്‍ത്തുക, കേരളത്തെ ചൂണ്ടിക്കാട്ടി തെറ്റിദ്ധാരണ പരത്തുക, വാരണാസി, അയോധ്യ ക്ഷേത്ര നിര്‍മ്മാണം പശ്ചാത്തലമാക്കുക, ഒപ്പം കല്യാണ്‍ ഗരിബ് നിധി, കിസാന്‍ സമ്മാന്‍ തുടങ്ങിയ പദ്ധതികളുടേയും ഉജ്ജല്‍ ഗ്യാസ് യോജന തുടങ്ങിയ പദ്ധതികളുടെയും ലാസ്റ്റ് മൈല്‍ ഡെലിവറി ഉറപ്പാക്കുക എന്നിങ്ങനെ കൃത്യമായി സംയോജിപ്പിച്ചാണ് യുപിയില്‍ ബി.ജെ.പി ഭരണ വിരുദ്ധ വികാരത്തെ മറികടന്നത്.

ഇനി എല്ലാ സംസ്ഥാനങ്ങളിലും ഈ ഫോര്‍മുല (ഹിന്ദുത്വ + മിനിമം വിതരണനീതി + അപരവത്ക്കരണ വര്‍ഗ്ഗീയ പ്രൊപ്പഗാന്‍ഡ + പോപ്പുലിസം) പരീക്ഷിക്കപ്പെടും. നിയോലിബറല്‍ കാലത്തെ കമ്മ്യൂണല്‍ വെല്‍ഫയര്‍ പരീക്ഷണങ്ങള്‍ ഒരു വൈരുധ്യമാകതെ സൂക്ഷിക്കുക എന്നത് മാത്രമായിരിക്കും ബി.ജെ.പി നേരിടുന്ന വെല്ലുവിളി.

 ഉത്തര്‍പ്രദേശില്‍ പ്രചരണത്തിനിടെ മോദി   
ഉത്തര്‍പ്രദേശില്‍ പ്രചരണത്തിനിടെ മോദി   Google

മൂന്നാമത് 2024 ലെ നിര്‍ണായകമായ തെരഞ്ഞെടുപ്പും ആര്‍.എസ്.എശ് സ്ഥാപനത്തിന്റെ നൂറ്റാണ്ടും പൂര്‍ത്തിയാകുന്ന വേളയില്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിനെ ഹൈന്ദവ റിപ്പബ്ലിക്കാക്കാനുള്ള ശ്രമങ്ങളെ ചെറുക്കാന്‍ ദേശീയ തലത്തില്‍ ഒരു മുന്നണി രൂപപ്പെടല്‍ കുറേക്കൂടി ബുദ്ധിമുട്ടേറിയതാവും.

ആപ്പും മമതയും അഖിലേഷും നവീനും സി.പിഐ എമ്മും ഡി.എം.കെയും ശിവസേനയും എന്‍.സി.പിയും തെലുങ്കുദേശവും, ടി.ആര്‍.എസും, ആര്‍.എല്‍.ഡി യും യോജിച്ചുള്ള മുന്നണിയുടെ കോര്‍ഡിനേഷന്‍ ആഭ്യന്തര സംഘര്‍ഷങ്ങളാല്‍ ദുര്‍ബലമാകും.

ഏറ്റവും ആദ്യം സംഭവിക്കുക ഹൈക്കമാന്‍ഡുമായുള്ള ഏറ്റുമുട്ടലിന് ജി. 23 കരുത്താര്‍ജിക്കും. അതിനുമപ്പുറം കോണ്‍ഗ്രസിനെ ഉണര്‍ത്താനും ഉയര്‍ത്താനും ഒന്നേ ചെയ്യാനുള്ളു. പാര്‍ട്ടി ദേശീയ തലത്തില്‍ പിരിച്ചുവിട്ട് പ്രാദേശിക തലങ്ങളിലേക്ക് ഇറങ്ങണം.

ഇന്ത്യയെ കണ്ടെത്തുകയല്ല ഇന്ത്യ തങ്ങളെ കണ്ടെത്തുന്നുണ്ടോ എന്നു തിരയണം. അതിന് ഇന്ത്യയെ കേള്‍ക്കണം, മണ്ണിലിറങ്ങി മനുഷ്യര്‍ക്കൊപ്പം നടന്ന്. വര്‍ഗ്ഗീയതയോ വികസന മോ വികാരങ്ങളോ എന്തുമാവട്ടെ, അവയില്‍ നിന്ന് തങ്ങളെ ആവശ്യമുണ്ടോ എന്ന തിരിച്ചറിവില്‍ ഇന്ത്യയുടെ പുനര്‍നിര്‍മ്മിതിക്കുള്ള ആശയങ്ങള്‍ കണ്ടെത്തണം.

ഇന്ത്യയെ ഇമാജിന്‍ ചെയ്യണം, എങ്കില്‍ ഇന്ത്യ കോണ്‍ഗ്രസിനെ ഇമാജിന്‍ ചെയ്യുന്ന കാലം വരും. ഇന്ന് ആ ഇമാജിനേഷനില്‍ ബി.ജെ.പിയാണ്, മാറ്റം ആഗ്രഹിക്കുന്നു പക്ഷെ ആരിലേക്ക്, എന്തിന്, എന്നീ ചോദ്യങ്ങള്‍ക്കാണ് ഉത്തരം വേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in