യു.പിയില്‍ ലീഗ് കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നും പുറത്ത്; ഉവൈസി ഒപ്പമില്ലെന്ന് നേതൃത്വം

യു.പിയില്‍ ലീഗ് കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നും പുറത്ത്; ഉവൈസി ഒപ്പമില്ലെന്ന് നേതൃത്വം

ദേശീയ രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണായകമായ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിനെ മുന്നണിയിലെടുക്കാതെ കോണ്‍ഗ്രസ്. സമാന്തര മുന്നണിക്കൊപ്പം ചേര്‍ന്നാണ് മുസ്ലിംലീഗ് മത്സരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ആഗ്ര, ഉന്നോവ മണ്ഡലങ്ങളിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്. മുസ്ലിംലീഗിനെ മുന്നണിയിലെടുത്താല്‍ തിരിച്ചടിയാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് മാറ്റി നിര്‍ത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ പ്രചരണത്തിലെ ലീഗ് കൊടികള്‍ ഉത്തരേന്ത്യയില്‍ വിദ്വേഷ പ്രചരണത്തിനായി ബി.ജെ.പിയും സംഘപരിവാറും ഉപയോഗിച്ചിരുന്നു. പാകിസ്ഥാന്‍ കൊടി രാഹുല്‍ ഗാന്ധിയുടെ റാലില്‍ ഉയര്‍ത്തിയെന്ന വ്യാജ പ്രചരണമായിരുന്നു നടത്തിയത്. ഇതേ പ്രചരണം യു.പി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പി നടത്തുമെന്നതാണ് ലീഗിന് മുന്നണിയിലെടുക്കാതിരിക്കാനുള്ള കാരണമെന്നാണ് സൂചന

കോണ്‍ഗ്രസ് മുന്നണിയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന സൂചന മുസ്ലിംലീഗ് നേതൃത്വം തന്നെ നല്‍കുന്നു. മുന്നണിക്ക് നേതൃത്വം കൊടുക്കുന്നവരാണ് ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കേണ്ടതെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതിയംഗം സാദിഖലി തങ്ങള്‍ പ്രതികരിച്ചു. പ്രാദേശിക സഖ്യങ്ങളാവാമെന്നാണ് മുസ്ലിംലീഗിന്റെ നിലപാടെന്നും നേതൃത്വം വിശദീകരിക്കുന്നു. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, സമദാനി, പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി യു.പിയില്‍ എത്തിയിരുന്നു.

അസദുദ്ദീന്‍ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനുമായി സഹകരിച്ച് മുസ്ലിം ലീഗ് മത്സരിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത് മുസ്ലിംലീഗ് നേതൃത്വം തള്ളി.ഉവൈസിയുമായി തിരഞ്ഞെടുപ്പ് ധാരണകള്‍ വേണ്ടെന്ന തീരുമാനത്തെ മറികടന്ന് യു.പിയില്‍ ധാരണയുണ്ടാക്കിയതിനെതിരെ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. ഉവൈസിയുടേത് തീവ്രനിലപാടുകളാണെന്നതായിരുന്നു ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ സ്ഥാനാര്‍ത്ഥികളുടെ പത്രിക രണ്ടു മണ്ഡലങ്ങളില്‍ തള്ളിപ്പോയത് കൊണ്ടാണ് പിന്തുണച്ചതെന്നായിരുന്നു ലീഗ് നേതൃത്വം നേരത്തെ പറഞ്ഞിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in