നീക്കിയത് പേരുകളിലെ തിരുത്തിന്; ഫ്‌ളാറ്റ് പൊളിക്കാനുള്ള ഉത്തരവ് സുപ്രീംകോടതി വെബ്‌സൈറ്റില്‍ തിരിച്ചെത്തി 

നീക്കിയത് പേരുകളിലെ തിരുത്തിന്; ഫ്‌ളാറ്റ് പൊളിക്കാനുള്ള ഉത്തരവ് സുപ്രീംകോടതി വെബ്‌സൈറ്റില്‍ തിരിച്ചെത്തി 

കൊച്ചി മരട് നഗരസഭയിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കണമെന്ന ഉത്തരവ് സുപ്രീംകോടതി വെബ്സൈറ്റില്‍ വീണ്ടും ലഭ്യമായിത്തുടങ്ങി. മെയ് 13ാം തീയതി അപ്ലോഡ് ചെയ്ത ഉത്തരവ് വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. ഇന്ന് വൈകീട്ടോടെയാണ് ഉത്തരവ് വീണ്ടും ലഭ്യമായത്. ഹാജരായ അഭിഭാഷകരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത് അല്ലാതെ മുന്‍ ഉത്തരവില്‍ നിന്ന് മാറ്റങ്ങളില്ല. തീരദേശ പരിപാലന നിയമം ലംഘിച്ച ഫ്‌ളാറ്റ് കെട്ടിടങ്ങള്‍ ഒരു മാസത്തിനകം പൊളിക്കണം എന്നായിരുന്നു മെയ് 8 ാം തീയതിയിലെ ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബഞ്ചിന്റെ വിധി. പ്രസ്താവിച്ച ദിനം മുതല്‍ ഒരുമാസത്തിനകം നടപ്പാക്കണമെന്ന് വിധിയില്‍ പരാമര്‍ശിച്ചിരുന്നു. പ്രസ്തുത ഉത്തരവ് വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായതോടെ കെട്ടിടം പൊളിക്കാന്‍ അനുവദിച്ച ഒരു മാസത്തെ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള നീക്കത്തില്‍ ആയിരുന്നു മരട് നഗരസഭ.

ഉത്തരവ് നീക്കം ചെയ്യപ്പെട്ട നിലയില്‍ 
ഉത്തരവ് നീക്കം ചെയ്യപ്പെട്ട നിലയില്‍ 

വിധി കൈപ്പറ്റാന്‍ വൈകുന്നത് മൂലം നഗരസഭയ്ക്ക് നിയമോപദേശം ലഭിക്കുന്നതിലും കാലതാമസമുണ്ടായിരുന്നു. ഫലത്തില്‍ 8 ദിവസത്തെ കാലവിളംബം ഉണ്ടാവുകയും ചെയ്തു. വെബ്‌സൈറ്റില്‍ നിന്ന് ഉത്തരവ് അപ്രത്യക്ഷമായതില്‍ ഇതുസംബന്ധിച്ച് നഗരസഭയുടെ അഭിഭാഷകന്‍ സുപ്രീം കോടതി രജിസ്ട്രാറെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ എന്തുകൊണ്ട് പകര്‍പ്പ് ഡിലീറ്റ് ചെയ്തുവെന്നതിന് വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. ഒരിക്കല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് കഴിഞ്ഞാല്‍ രണ്ട് സാഹചര്യങ്ങളിലല്ലാതെ നീക്കം ചെയ്യുന്ന പതിവില്ല. ഒന്നുകില്‍ റിവിഷന്‍ പെറ്റീഷന്‍ ഉണ്ടാവുകയും വിധി മാറ്റപ്പെടുകയും വേണം. അത്തരം സാഹചര്യങ്ങളില്‍ ഇത് നീക്കം ചെയ്യാം. രണ്ടാമതായി എന്തെങ്കിലും തരത്തിലുള്ള പിഴവുകളുണ്ടായാല്‍ അഭിഭാഷകര്‍ കോടതിയെ അക്കാര്യം ധരിപ്പിച്ച് വിധി പ്രസ്താവിച്ച ജഡ്ജിയുടെ അനുമതിയോടെ നീക്കം ചെയ്യാം. ചില പേരുകള്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി വിധി നീക്കം ചെയ്യുകയായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം.എങ്ങനെയാണ് വീഴ്ച സംഭവിച്ചതെന്ന് വ്യക്തമല്ല. നിയമോപദേശത്തിനായി വിദഗ്ധരെ സമീപിച്ചപ്പോള്‍ വിധിപ്പകര്‍പ്പ് ലഭിച്ചാലേ സാധ്യമാകൂവെന്ന് അവര്‍ മറുപടി നല്‍കുകയായിരുന്നു. അപ്പോഴാണ് വിധിപ്പകര്‍പ്പ് ലഭ്യമല്ലെന്ന കാര്യം നഗരസഭയും തിരിച്ചറിയുന്നത്.

തിരിച്ചെത്തിയ ഉത്തരവ്‌ 
തിരിച്ചെത്തിയ ഉത്തരവ്‌ 

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം നിയമോപദേശം നല്‍കാനാവില്ലെന്ന് നഗരസഭയോട് ഇവര്‍ വ്യക്തമാക്കി. വിധിപ്പകര്‍പ്പ് വീണ്ടും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടതിന് ശേഷമേ നിയമോപദേശം ലഭ്യമാകൂവെന്ന് നഗരസഭ അധികൃതര്‍ ദ ക്യൂവിനോട് വ്യക്തമാക്കിയിരുന്നു. വിധി നടപ്പാക്കിയശേഷം അതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ചെറുവിരല്‍ അനക്കാന്‍ നഗരസഭയ്ക്കായിട്ടില്ല. വിധി കയ്യില്‍കിട്ടാതെ എങ്ങിനെ നടപടിയെടുക്കുമെന്നായിരുന്നു നഗരസഭയുടെ ചോദ്യം. വിധിപ്പകര്‍പ്പ് വെബ്‌സൈറ്റില്‍ പുനപ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ നഗരസഭയ്ക്ക് ഇനി നിയമോപദേശമടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകാം.

കാലവിളംബമുണ്ടായ സാഹചര്യത്തില്‍, ലഭിച്ച നാള്‍ മുതലേ വിധി നടപ്പാക്കാനുള്ള ഒരു മാസം കണക്കാക്കാവൂ എന്ന് കോടതിയോട് ആവശ്യപ്പെടാനാണ് നഗരസഭയുടെ തീരുമാനം. തീരദേശ പരിപാലന നിയമത്തില്‍ 1991 ല്‍ അവതരിപ്പിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് മരട് നഗരസഭയിലെ 5 ഫ്‌ളാറ്റ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. പ്രസ്തുത നിയമപ്രകാരം കേസ് കാലയളവില്‍ മേഖല 3 ല്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു ഇത്. അതുപ്രകാരം ഉയര്‍ന്ന വേലിയേറ്റ പരിധിയില്‍ നിന്ന് കുറഞ്ഞത് 200 മീറ്റര്‍ അകലം പാലിച്ചേ കെട്ടിടങ്ങള്‍ പാടുള്ളൂ. ഈ ദൂരപരിധിയുടെ ലംഘനമുണ്ടായതിനെ തുടര്‍ന്നാണ് ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് ചൂണ്ടിക്കാട്ടി കെട്ടിടങ്ങള്‍ പൊളിക്കാന്‍ കോടതി വിധിച്ചത്. ഹോളി ഫെയ്ത്ത് അപ്പാര്‍ട്‌മെന്റ്, ജെയ്ന്‍ ഹൗസിങ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫാ വെഞ്ചേഴ്‌സ്, ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്‌ളാറ്റുകളാണ് നീക്കം ചെയ്യേണ്ടത്. ഇവയിലാകെ 349 ഫ്‌ളാറ്റുകളാണുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in