സ്ഥാനാര്‍ത്ഥിത്വം 100 ശതമാനം ഉറപ്പിക്കാറായില്ലെന്ന് സുരേഷ് ഗോപി, ആരോഗ്യാവസ്ഥ ശരിയാകണം

സ്ഥാനാര്‍ത്ഥിത്വം 100 ശതമാനം ഉറപ്പിക്കാറായില്ലെന്ന് സുരേഷ് ഗോപി, ആരോഗ്യാവസ്ഥ ശരിയാകണം

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം നൂറ് ശതമാനം ഉറപ്പിക്കാറായിട്ടില്ലെന്ന് സുരേഷ് ഗോപി. തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെ കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചിരുന്നു. ന്യൂമോണിയ ബാധിച്ച് കൊച്ചിയില്‍ ചികില്‍സയിലാണ് താരം. തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് കേന്ദ്രനേതൃത്വം ചര്‍ച്ച ചെയ്ത് വരികയാണെന്നും സുരേഷ് ഗോപി. ട്വന്റി ഫോര്‍ ചാനലിലാണ് പ്രതികരണം.

കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ കഴിയുന്ന സുരേഷ് ഗോപി നാളെ ആശുപത്രി വിടും. പത്ത് ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് സുരേഷ് ഗോപിയെ ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചത്. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്.

ഞാന്‍ ആശുപത്രിയിലാണ്. ന്യുമോണിയ ചികിത്സയിലാണ്. എന്റെ അവസ്ഥയെക്കുറിച്ച് കേന്ദ്രനേതൃത്വം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ആശുപത്രി റിപ്പോര്‍ട്ട് അവര്‍ക്ക് കിട്ടും. എന്നിട്ട് മാത്രമേ അതിനെക്കുറിച്ച് എനിക്ക് നിര്‍ദേശം തരൂ. എന്റെ സ്ഥാനാര്‍ത്ഥിത്വം 100 ശതമാനം ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. കേന്ദ്രമന്ത്രിമാരായ മൂന്നു പേര്‍ തീരുമാനിക്കും. എന്റെ ആരോഗ്യത്തിന്റെ അവസ്ഥ ശരിയാകണം.

പൂര്‍ണമായി വിശ്രമിക്കാതെ പ്രചരണ രംഗത്തിറങ്ങാന്‍ കഴിയില്ലെന്നും സുരേഷ് ഗോപി. എങ്കിലും പോരാട്ടം ആണ് മുഖ്യമെങ്കില്‍ ആരോഗ്യം നോക്കാതെ ഇറങ്ങും.

Related Stories

No stories found.
logo
The Cue
www.thecue.in