സോളാറും ബാര്‍കോഴയും ടൈറ്റാനിയവും വീണ്ടും സജീവമാക്കും; പ്രതിപക്ഷത്തിന് മേല്‍ കുരുക്ക് മുറുക്കാന്‍ സര്‍ക്കാര്‍

സോളാറും ബാര്‍കോഴയും ടൈറ്റാനിയവും വീണ്ടും സജീവമാക്കും; പ്രതിപക്ഷത്തിന് മേല്‍ കുരുക്ക് മുറുക്കാന്‍ സര്‍ക്കാര്‍

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ മുന്‍നിര്‍ത്തി പ്രതിപക്ഷം പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ ബാര്‍ക്കോഴയും സോളാര്‍ കേസും ടൈറ്റാനിയവും സജീവമാക്കി തിരിച്ചടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, പി.ടി. തോമസ്, വി.ഡി.സതീശന്‍, എ.പി.അനില്‍കുമാര്‍, കെ.എം.ഷാജി, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ നീക്കം. യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയുള്ള പരാതികളില്‍ സര്‍ക്കാരിന് മൃദുസമീപനമുണ്ടെന്ന് സി.പി.എം അണികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ കേസുകളിലെ നടപടികള്‍ തെരഞ്ഞെടുപ്പിന് മുമ്പായി സജീവമാക്കിയാല്‍ മതിയെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. വിജിലന്‍സ് അന്വേഷിക്കുന്ന കേസുകളിലെ അനധികൃത സ്വത്ത് സമ്പാദനം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറും.

ടൈറ്റാനിയം കേസ് സി.ബി.ഐ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെ തെളിവുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇവരെ പ്രതിചേര്‍ക്കുകയോ ഒന്നാംഘട്ട കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്യുന്നതിന്റെ നിയമപരമായ സാധുതയാണ് വിജിലന്‍സ് പരിശോധിക്കുന്നത്.

ബാര്‍ കോഴ കേസില്‍ ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. അത് സര്‍ക്കാര്‍ പരിശോധിക്കുകയാണ്.രമേശ് ചെന്നിത്തലയ്ക്ക് ഒരുകോടി രൂപ നല്‍കിയെന്നാണ് ബിജു രമേശിന്റെ ആരോപണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സോളാര്‍ കേസില്‍ കഴിഞ്ഞ ആറുമാസമായി ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. പരാതിക്കാരിയുടെ മൊഴികള്‍ വിശദമായി രേഖപ്പെടുത്തി. എ.പി. അനില്‍കുമാറിനെതിരെയുള്ള പരാതിയാണ് ശക്തമായിട്ടുള്ളതെന്നാണ് സൂചന. ഇതില്‍ ആദ്യം നടപടിയെടുക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. എ.പി. അനില്‍കുമാറിനെ ആദ്യം ചോദ്യം ചെയ്യും. വി.എസ്.ശിവകുമാരിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനം കേസിലെ തുടര്‍ നടപടികളും ഉടനുണ്ടാകുമെന്നാണ് സൂചന. പുനര്‍ജ്ജനി പദ്ധതിയില്‍ വി.ഡി. സതീശന്‍ വിദേശത്ത് പോയി പണം വാങ്ങിയത് അനുമതിയില്ലാതെയാണെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

മുസ്ലിംലീഗ് നേതാവ് വി.കെ. ഇബ്രാഹിംകുഞ്ഞ് പ്രതിയായ പാലാരിവട്ടം കേസില്‍ കുറ്റപത്രം ഉടന്‍ നല്‍കും. കാസര്‍കോഡ് ഫാഷന്‍ ജൂവല്ലറി കേസില്‍ എം.സി.കമറുദ്ദീനെതിരെയുള്ള അന്വേഷണവും അവസാനഘട്ടത്തിലാണ്. കെ.എം ഷാജിക്കെതിരായ നടപടികളും ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കെ.എം.ഷാജി വരുമാനം ഇല്ലാത്ത സമയത്തും വയനാട്ടില്‍ ഭാര്യയുടെ പേരില്‍ ഭൂമി വാങ്ങിയെന്ന് സി.പി.എം ആരോപിച്ചിരുന്നു. ഇതിന്റെ രേഖകളും പുറത്ത് വിട്ടിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കും.

Related Stories

No stories found.
logo
The Cue
www.thecue.in