വാളയാര്‍ പീഡനക്കേസിലെ പ്രതികള്‍ക്കായി വാദിച്ച പാലക്കാട് ജില്ലാ ശിശുക്ഷേമസമിതി ചെയര്‍മാന്‍ എന്‍ രാജേഷിനെ കുട്ടികള്‍ക്ക് വേണ്ടിയുള്ള സമിതികളില്‍ നിയമിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍. കുട്ടികളുടെ താല്‍പര്യത്തിന് വിരുദ്ധമായ പ്രവൃത്തിയാണ് ശിശുക്ഷേമസമിതി അധ്യക്ഷ പദവിയിലിരുന്ന രാജേഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സാമൂഹ്യനീതി വകുപ്പാണ് ഉത്തരവിറക്കിയിരിക്കുന്നത്. എന്‍ രാജേഷിനെ കഴിഞ്ഞ ഒക്ടോബര്‍ 28ന് സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
വാളയാര്‍ പീഡനക്കേസിലെ പ്രതികള്‍ക്കായി എന്‍ രാജേഷ് ഹാജരായത് വിവാദമായതോടെ വനിതാ-ശിശുക്ഷേമ വകുപ്പ് ഡയറക്ടറായിരുന്ന ഷീബ ജോര്‍ജ്ജ് അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 18ന് പാലക്കാടെത്തി തെളിവെടുപ്പ് നടത്തിയിരുന്നെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല. രാജേഷിനെ രക്ഷപ്പെടുത്താനുള്ള നീക്കമാണെന്ന് ആരോപണമുയര്‍ന്നതോടെയാണ് വീണ്ടും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ-ശിശുക്ഷേമ വകുപ്പിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബര്‍ 21നാണ് ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള കേന്ദ്ര- സംസ്ഥാന സമിതികളില്‍ എന്‍ രാജേഷിനെ ഇനി നിയമിക്കരുതെന്നാണ് ഉത്തരവ്.
എന്‍ രാജേഷ് സമര്‍പ്പിച്ച രാജിക്കത്ത് സര്‍ക്കാര്‍ സ്വീകരിച്ചു. ശിശുക്ഷേമസമതിയിലെ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരുടെ ഭാഗത്തു നിന്നും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവരുമെന്നും വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പോക്‌സോ കേസില്‍ പ്രതിക്ക് വേണ്ടി ഹാജരായ ചെയര്‍മാന്‍ തുടരുന്നത് വിവാദമായതോടെയാണ് സര്‍ക്കാര്‍ രാജേഷിനെ നീക്കിയത്. കേസിലെ പ്രതികളെ വെറുതെ വിട്ടതിന് പിന്നാലെയായിരുന്നു നടപടി. കേസിലെ പ്രതി പ്രദീപ് കുമാറിന് വേണ്ടിയായിരുന്നു രാജേഷ് ഹാജരായിരുന്നത്. വിവാദമായതിന് പിന്നാലെ വക്കാലത്ത് ഒഴിഞ്ഞു. ഈ കേസില്‍ രാജേഷ് ഹാജരായതിന്റെ തെളിവുകളും പുറത്ത് വന്നിരുന്നു. വക്കാലത്ത് ഒഴിഞ്ഞ രാജേഷ് തന്റെ ജൂനിയറായ അഭിഭാഷകന് കൈമാറിയിരുന്നു. അതും വിമര്‍ശനത്തിനിടയാക്കിയതോടെ തന്റെ കൂടെ നേരത്തെ ജോലി ചെയ്ത അഭിഭാഷകന് നല്‍കുകയായിരുന്നു.
2017 ജനുവരി 13 ന് 13 വയസ്സുകാരിയെയും മാര്‍ച്ച് 4 ന് ഒന്‍പത് വയസ്സുകാരിയെയും അട്ടപ്പള്ളത്തെ വീടിനകത്ത് തൂങ്ങി ജീവനറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.എന്നാല്‍ ഉയരമുള്ള ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയുള്ള കുട്ടികളുടെ മരണം ദുരൂഹത ജനിപ്പിച്ചു. പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടികള ബന്ധുവും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് കണ്ടെത്തിയത്. എന്നാല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതിചേര്‍ക്കപ്പെട്ടവരാണ് കുറ്റവാളികളെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ബലാത്സംഗം, ആത്മഹത്യാ പ്രേരണ. ബാലപീഡനം. സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ ഈ കുറ്റങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ച് നാലുപേരെ പാലക്കാട് പോക്‌സോ കോടതി വറുതെ വിട്ടിരുന്നു. വി. മധു ഷിബു എം മധു പ്രദീപ് കുമാര്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.