റാന്നിയില്‍ ഇഷ്ടദാനം കിട്ടിയ സ്ഥലത്ത് ദളിത് കുടുംബങ്ങളെ വീടുവെക്കാന്‍ അനുവദിക്കാതെ പ്രദേശവാസികള്‍. പഞ്ചായത്ത് മെമ്പറില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും കടുത്ത ജാതിവിവേചനമാണ് തങ്ങള്‍ നേരിടുന്നതെന്നാണ് ദളിത് കുടുംബങ്ങള്‍ പറയുന്നത്. തങ്ങള്‍ വീട് വെക്കുന്നത് തടയാന്‍ പൊതുവഴി അടച്ചെന്നും പഞ്ചായത്ത് കിണറില്‍ നിന്ന് വെള്ളമെടുക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.
പട്ടിക വര്‍ഗക്കാര്‍ ആയ തങ്ങള്‍ ഇവിടെ താമസിക്കരുത് എന്ന് പറഞ്ഞ് പ്രദേശവാസികള്‍ ജാതീയമായി അധിക്ഷേപിച്ചെന്നും, സ്ത്രീകള്‍ക്കെതിരെ ലൈംഗിക പരാമര്‍ശം നടത്തി അധിക്ഷേച്ചു എന്നും കുടുംബങ്ങള്‍ ആരോപിക്കുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ച് റാന്നി പൊലീസ് സി.ഐ, റാന്നി ഡി.വൈ.എസ്.പി, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി, എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഇതുവരെയുണ്ടായിട്ടില്ലെന്നും കളക്ടര്‍ക്ക് അയച്ച പരാതിയില്‍ പറയുന്നു.
പ്രദേശവാസികളായ ബൈജു സെബാസ്റ്റ്യന്‍ വെള്ളപ്ലാമുറിയില്‍, ഷേര്‍ളി ജോര്‍ജ്ജ് (മെമ്പര്‍), കെ.ഇ മാത്യു കൊച്ചമേപ്രത്ത്, എ.റ്റി ജോയിക്കുട്ടി, റെന്‍ജി കെ.ഇ മാത്യു, ഷിജു സെബാസ്റ്റ്യന്‍, പൊന്നന്‍ കെ.ഇ, വറുഗീസ് ലിജോ ജോര്‍ജ്ജ്, മനു തോമസ്, റെജി ഉമ്മന്‍ തുണ്ടിയില്‍, ടോണി പെറുവാഴക്കുന്നേല്‍, തോമസ് കുട്ടി ഐരാണിത്തറ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
മോതിരവയല്‍ തീക്കാട്ടില്‍ വിനീത പി. ജയന്‍, മന്ദമരുതി പനവേലി തടത്തില്‍ അന്നമ്മ, അടിച്ചിപ്പുഴ വെണ്‍പാലപറമ്പില്‍ മോഹനന്‍, പ്ലാച്ചേരി തടത്തില്‍ ബാബു, ചെറുകുളഞ്ഞി മുഞ്ഞനാട്ട് ശ്രീകല രമേശ്, മോതിരവയല്‍ തേക്കുംതോട്ടത്തില്‍ എം.ജി രജനി, കരികുളം ഈട്ടിക്കല്‍ രതീഷ്, ഇടമുറി മഞ്ചേരിക്കല്‍ ശ്രീകല എന്നിവര്‍ക്കാണ് ഭൂമി ലഭിച്ചത്.
'താഴ്ന്ന ജാതി'ക്കാരെ ഇവിടെ പാര്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. തങ്ങള്‍ ക്രിസ്ത്യാനികളാണെന്നും ഇവിടെ വീടുവെച്ചാല്‍ ദളിത് കോളനി ആയി മാറുമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നതെന്ന് പരാതിക്കാരില്‍ ഒരാളായ ബാബു ദ ക്യുവിനോട് പറഞ്ഞു.
'സ്ഥലവും ആധാരവുമൊക്കെ ശരിയാക്കി വീടുവെക്കാനുള്ള കാര്യങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു. ഞങ്ങള്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ ആണ്. അവിടെ താമസിക്കുന്നവര്‍ 'വലിയ ആള്‍ക്കാര്‍' ആണ്. ഞങ്ങള്‍ അവിടെ വന്നുകഴിഞ്ഞാല്‍ കോളനി ആകുമെന്നും, ജീവിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാണ് എന്നുമൊക്കെയാണ് പറയുന്നത്. ഞങ്ങളെ വീടുവെക്കാന്‍ അവര്‍ സമ്മതിക്കില്ല. ഞങ്ങള്‍ സ്ഥലത്ത് ചെല്ലുമ്പോഴൊക്കെ ഫോണ്‍ വിളിച്ച് ആളെക്കൂട്ടി ആക്രമിക്കുന്ന രീതിയിലൊക്കെയാണ് അവര്‍ ഓരോന്ന് ചെയ്തുകൊണ്ടിരിക്കുന്നത്.
പൊലീസിന് കേസുകൊടുത്തെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്കും പരാതി കൊടുത്തിട്ടുണ്ട്. ഒന്നാം വാര്‍ഡ് മെമ്പര്‍ ആയിട്ടുള്ള ഷെര്‍ളി അടക്കമുള്ളവരാണ് ഞങ്ങള്‍ വീടുവെക്കുന്നതിന് തടസം നില്‍ക്കുന്നത്. സത്യത്തില്‍ ഞങ്ങള്‍ക്ക് വേണ്ടി നില്‍ക്കേണ്ടവരാണ് മെമ്പര്‍. പക്ഷെ അവരും മകനും ഞങ്ങള്‍ക്കെതിരാണ്. എന്നെ പരലോകത്തേക്ക് അയക്കുമെന്നാണ് മെമ്പര്‍ എന്റെ മുഖത്ത് നോക്കി പറഞ്ഞത്. ജാതിപ്പേര് പറഞ്ഞും അവര്‍ അധിക്ഷേപിച്ചു. ദളിതര്‍ക്കെന്തിനാ സ്ഥലം കൊടുത്തത്, വേറെ ആര്‍ക്കും കൊടുക്കാന്‍ ഇല്ലായിരുന്നോ എന്നൊക്കെയാണ് ചോദിച്ചുകൊണ്ടിരിക്കുന്നത്. പഞ്ചായത്ത് കിണറില്‍ നിന്ന് വെള്ളമെടുക്കരുത് എന്നാണ് ഇപ്പോള്‍ പറയുന്നത്. അത് അവരുടേതാണെന്നും പറയുന്നു. ഒരു മനുഷ്യത്തവുമില്ലാതെയാണ് അവര്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഇവരുടെ കയ്യില്‍ കുറെ പണമുണ്ട് അതുകൊണ്ടാണ് അവര്‍ മറ്റു മനുഷ്യരോട് ദ്രോഹം ചെയ്യുന്നത്,' ബാബു പറഞ്ഞു.
റാന്നി പഴവങ്ങാടി പഞ്ചായത്തിലെ വലിയ കാവില്‍ എട്ട് ദളിത് കുടുംബങ്ങള്‍ക്കാണ് മന്ദമരുതി സ്വദേശിയായ വി.ടി വര്‍ഗീസ് ബേബി മൂന്ന് സെന്റ് വീതം ഇഷ്ടദാനം നല്‍കിയത്. വാടക വീട്ടിലും മറ്റും കഴിയുന്ന സ്വന്തമായി ഭൂമിയും വീടുമില്ലാത്ത അറുപതോളം കുടുംബങ്ങളാണ് ബേബിയെ ഭൂമിക്കായി സമീപിച്ചത്. അദ്ദേഹം പലരില്‍ നിന്നായി വിശദാംശങ്ങള്‍ ശേഖരിച്ചാണ് എട്ട് കുടുംബങ്ങളെ കണ്ടെത്തിയത്. എന്നാല്‍ ദളിത് കുടുംബങ്ങളെ പാര്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും ഇത് ദൡ് കോളനിയാക്കാന്‍ അനുവദിക്കില്ലെന്നും ആരോപിച്ചാണ് പ്രദേശവാസികള്‍ പ്രശ്‌നമുണ്ടാക്കുന്നത്. പിന്നാലെ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്നാണ് സ്ഥലം വിട്ടുനല്‍കിയ വിടി വര്‍ഗീസ് ദ ക്യുവിനോട് പറഞ്ഞത്.
'എനിക്ക് കുടുംബ സ്വത്തായി 26 സെന്റ് സ്ഥലമാണ് ഉണ്ടായിരുന്നത്. അതാണ് രണ്ട് സെന്റ് മാറ്റിവെച്ച് ബാക്കിയുള്ള 24 സെന്റ് എട്ടു വീട്ടുകാര്‍ക്കായി മൂന്ന് സെന്റ് വീതം ഇഷ്ടദാനം നല്‍കാന്‍ തീരുമാനിച്ചത്. പക്ഷെ സ്ഥലം കൊടുത്തപ്പോഴേക്കും അതുവരെ ഉപയോഗിച്ചുകൊണ്ടിരുന്ന പൊതു വഴി പ്രദേശവാസികള്‍ ഗേറ്റ് വെച്ച് അടച്ചു. ദളിതര്‍ വന്നുകഴിഞ്ഞാല്‍ ശല്യമാണെന്നൊക്കെ പറയുന്നത്. അതുകൊണ്ട് വീടുപണി ഏതുവിധേനയും തടയുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഞങ്ങളെ അങ്ങോട്ട് ചെല്ലാന്‍ പോലും പ്രദേശവാസികള്‍ അനുവദിക്കില്ല. ഞാന്‍ അങ്ങോട്ട് വന്നുകഴിഞ്ഞാല്‍ എന്നെ ചീത്ത വിളിക്കുക, ആ കുടുംബങ്ങള്‍ വന്നുകഴിഞ്ഞാല്‍ അവരെ ചീത്ത വിളിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രദേശവാസികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പലര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. ഇതില്‍ കോണ്‍ഗ്രസുകാര്‍ അടക്കം ഇടപെട്ടിട്ടുണ്ട്. അതുകൊണ്ടാണ് നടപടിയൊന്നും ഉണ്ടാകാത്തത്. ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ഒക്കെ പരാതി നല്‍കിയിട്ടുണ്ട്. പൊതുവഴി അടച്ചിട്ടിരിക്കുകയാണ്. പൊലീസ് വന്നാലും മാധ്യമങ്ങള്‍ വന്നാലും മാത്രമാണ് വഴി തുറക്കുന്നത്,' വര്‍ഗീസ് പറഞ്ഞു.
മൂന്ന് നാല് മാസമായിട്ട് ഇതാണ് അവസ്ഥ. സമാധാനമായി ഒന്ന് ഉറങ്ങാന്‍ പോലും പറ്റിയിട്ടില്ല. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമങ്ങളെ പോലും ശല്യം ചെയ്യുകയാണ് ഇവര്‍. മെമ്പറുടെ മകനാണ് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നതെന്നും വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
എട്ട് ദളിത് കുടുംബങ്ങള്‍ വീടുവെച്ചു താമസിക്കുന്നതില്‍ ആ നാട്ടുകാര്‍ക്കോ തനിക്കോ യാതൊരു പ്രശ്‌നവുമില്ലെന്നാണ് മെമ്പര്‍ ഷെര്‍ളി ക്യുവിനോട് പറഞ്ഞ്. വഴിയുടെ പേരില്‍ മാത്രമാണ് പ്രശ്‌നമെന്നും അത് പൊതുവഴിയല്ല എന്നുമാണ് പഞ്ചായത്ത് മെമ്പറുടെ വാദം. അവിടെ ആര്‍ക്കും ജാതിപ്രശ്‌നമില്ലെന്നും തന്റെ മകന്റെ പേരില്‍ പോലും വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നുമാണ് മെമ്പര്‍ പറയുന്നത്.
തന്റ തല തല്ലി പൊളിക്കും എന്നൊക്കെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ എന്തുവന്നാലും എട്ട് കുടുംബങ്ങളെയും ഇതേസ്ഥലത്ത് തന്നെ വീടു വെച്ച് താമസിപ്പിക്കുക തന്നെ ചെയ്യുമെന്നാണ് വര്‍ഗീസ് പറയുന്നത്.