കൂട്ടപ്പിരിച്ചുവിടലിനില്ല, പ്രതിഷേധത്തിനൊടുവില്‍ ബാംഗ്ലൂരിലേക്ക്  ട്രാന്‍സ്ഫര്‍ വാഗ്ദാനവുമായി ബൈജൂസ്

കൂട്ടപ്പിരിച്ചുവിടലിനില്ല, പ്രതിഷേധത്തിനൊടുവില്‍ ബാംഗ്ലൂരിലേക്ക് ട്രാന്‍സ്ഫര്‍ വാഗ്ദാനവുമായി ബൈജൂസ്

Summary

ട്രാന്‍സ്ഫര്‍ വാഗ്ദാനവുമായി ജീവനക്കാര്‍ക്ക് ബൈജൂസ് പ്രതിനിധിയുടെ ഇ-മെയില്‍

170 ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ച് എഡ്-ടെക് കമ്പനിയായ ബൈജൂസ്. കമ്പനിയുടെ ബംഗളൂരു ഓഫീസിലേക്ക് ട്രാന്‍സ്ഫര്‍ വാഗ്ദാനം ചെയ്താണ് ജീവനക്കാര്‍ക്ക് പുതിയ ഇ മെയില്‍ സന്ദേശം ലഭിച്ചത്. 170 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള ബൈജൂസ് തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നടപടിയില്‍ സംസ്ഥാന തൊഴില്‍വകുപ്പും ലേബര്‍ കമ്മീഷനും ഇടപെട്ടിരുന്നു.

170 ജീവനക്കാരില്‍ 150ലേറെ പേര്‍ തൊഴില്‍ വകുപ്പിനെയും ലേബര്‍ കമ്മീഷനെയും സമീപിച്ചതിന് പിന്നാലെ ദ ക്യു ഉള്‍പ്പെടെ ഇക്കാര്യം വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ബൈജൂസ് തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സെന്ററിലെ മുഴുവന്‍ ജീവനക്കാരെയും ബാംഗ്ലൂര്‍ ഓഫീസുകളിലേക്ക് മാറ്റാം എന്നാണ് പ്രധാന വാഗ്ദാനം. എക്സിറ്റ് ഓപ്ഷനുള്ളതായും ഇ-മെയിലില്‍ കമ്പനി പ്രതിനിധി വിനയ് രവീന്ദ്ര അറിയിച്ചിട്ടുണ്ട്. ആറ് മാസത്തേക്ക് കൂടി ജീവനക്കാര്‍ക്കും കുടുംബത്തിനുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് തുടരുമെന്ന് മാത്രമാണ് എക്‌സിറ്റ് ഓപ്ഷനിലെ പരാമര്‍ശം.

ഡിസംബര്‍ ഒന്നാം തീയ്യതിയാണ് ബാംഗ്ലൂര്‍ ഓഫീസില്‍ ജോയിന്‍ ചെയ്യാന്‍ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നിന്ന് പൂര്‍ണ്ണമായും ബാംഗ്ലൂരിലേക്ക് എത്ര പേര് മാറും എന്ന് പറയാന്‍ കഴിയില്ല. ആളുകളെ രാജിവയ്പ്പിക്കാനുള്ള കമ്പനിയുടെ മറ്റൊരു മാര്‍ഗമായിട്ടാണ് ട്രാന്‍സ്ഫര്‍ ഓപ്ഷനെയും ഞങ്ങളില്‍ പലരും കാണുന്നത്.

ബൈജൂസ് ടെക്‌നോപാര്‍ക് സെന്ററിലെ ജീവനക്കാരിലൊരാള്‍

ബാംഗ്ലൂര്‍ ഓഫീസുകളില്‍ നിന്ന് തന്നെ ജീവനക്കാരെ പിരിച്ച് വിട്ടു കൊണ്ടിരിക്കുമ്പോള്‍ ഇത്രയും ജീവനക്കാരെ എങ്ങനെ ഉള്‍ക്കൊള്ളാന്‍ സാധിക്കും എന്നാണ് കമ്പനിയുടെ പുതിയ വാഗ്ദാനത്തില്‍ ജീവനക്കാരിലൊരാള്‍ പ്രതികരിച്ചത്. കേരളത്തിന് പുറത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതിനു ശേഷം പിരിച്ചു വിടാനുള്ള സാധ്യതയുള്ളതായി ആശങ്കയുണ്ടെന്നും ബൈജൂസ് ജീവനക്കാരിലൊരാള്‍ ദ ക്യുവിനോട് പറഞ്ഞു.

ബൈജൂസ് ജീവനക്കാരന്റെ പ്രതികരണം

വിനയ് രവീന്ദ്ര എന്ന വ്യക്തിയുടെ ഐ.ഡി യില്‍ നിന്നാണ് ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു മെയില്‍ വന്നിട്ടുള്ളത്, ഇത്രയും ജീവനക്കാരെ ബാംഗ്ലൂരിലെ ഓഫീസുകളില്‍ ഉള്‍ക്കൊള്ളാനാകില്ല അതുകൊണ്ടുതന്നെ ഞങ്ങളാരും ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കില്ല. ഞങ്ങള്‍ പരാതിയുമായി കേരളാ സര്‍ക്കാരിനെയും ലേബര്‍ കമ്മീഷനെയും ബന്ധപ്പെട്ടിട്ടുള്ളതുകൊണ്ട്, സര്‍ക്കാര്‍ മുഖേന ഒരു പരിഹാരത്തിനായാണ് കാത്തിരിക്കുന്നത്. ലേബര്‍ കമ്മീഷന്‍ തീരുമാനിച്ച യോഗം നടക്കാനിരിക്കുന്നുണ്ട്. അതില്‍ ഒരു തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

'ഗാര്‍ഡന്‍ ലീവ്' എന്നൊരു ഓപ്ഷനും കമ്പനി മുന്നോട്ടു വെക്കുന്നുണ്ട്. അതില്‍ എല്ലാ ആനുകൂല്യങ്ങളോടെയും ലീവില്‍ പ്രവേശിക്കാനുള്ള അവസരമുണ്ടാകും. അടുത്ത ജോലി ലഭിക്കുന്നതുവരെ കമ്പനി അവരെ പിന്തുണയ്ക്കും എന്നാണ് ഇ മെയിലില്‍ പറയുന്നത്. അതോടൊപ്പം ഇന്‍ഡസ്ട്രിയില്‍ ഏറ്റവും മികച്ച പ്ലേസ്‌മെന്റും കമ്പനി നല്‍കുമെന്നു പറയുന്നു. ഇതിനൊക്കെ പുറമെ അടുത്ത പന്ത്രണ്ടു മാസത്തിനിടയ്ക്ക് എപ്പോള്‍ വേണമെങ്കിലും ബൈജൂസിലേക്ക് തിരിച്ചു വരാനുള്ള അവസരവും ജീവനക്കാര്‍ക്കുണ്ടാകുമെന്ന് ബൈജൂസിനു വേണ്ടി വിനയ് രവീന്ദ്ര അയച്ച മെയിലില്‍ പറയുന്നു.

ഡിസംബര്‍ ഒന്നാം തീയ്യതിയാണ് ജീവനക്കാരോട് ബാംഗ്ലൂര്‍ ഓഫീസില്‍ ജോയിന്‍ ചെയ്യാന്‍ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നിന്ന് പൂര്‍ണ്ണമായും ബാംഗ്ലൂരിലേക്ക് എത്ര പേര് മാറും എന്ന് പറയാന്‍ കഴിയില്ല. ആളുകളെ രാജിവയ്പ്പിക്കാനുള്ള മറ്റൊരു മാര്‍ഗമായിട്ടാണ് ട്രാന്‍സ്ഫര്‍ ഓപ്ഷനെയും കമ്പനി കാണുന്നത് എന്ന് മറ്റൊരു ജീവനക്കാര്‍ പറയുന്നു.

എണ്‍പത് ശതമാനം ജീവനക്കാരും നഷ്ടപരിഹാരം എന്ന തീരുമാനത്തിലാണ് നില്‍ക്കുന്നത്. ബാംഗ്ലൂരില്‍ നിന്ന് വന്ന ഒരു ചെറിയ ശതമാനം ജീവനക്കാര്‍ മാത്രമേ തിരിച്ചു പോകാന്‍ തീരുമാനിച്ചിട്ടുള്ളൂ. ബാംഗ്ലൂര്‍ ഐ.ബി.സി നോളജ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ബൈജൂസ് ഓഫീസ് അടച്ചു പൂട്ടാന്‍ പോവുകയാണെന്നാണ് ദി മോര്‍ണിംഗ് കൊണ്ടെക്സ്റ്റ് റിപ്പോര്‍ട്ട് പറയുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ കൂട്ട പിരിച്ചുവിടലിനൊരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ കണ്ണില്‍ പൊടിയിടുന്ന നടപടികളാണ് ഇതെന്നും ജീവനക്കാര്‍ ആക്ഷേപിക്കുന്നു.

കൂട്ടപ്പിരിച്ചുവിടലിനില്ല, പ്രതിഷേധത്തിനൊടുവില്‍ ബാംഗ്ലൂരിലേക്ക്  ട്രാന്‍സ്ഫര്‍ വാഗ്ദാനവുമായി ബൈജൂസ്
ഒറ്റമാസം കൊണ്ട് ബൈജൂസ് ആവശ്യപ്പെട്ടത് 170 പേരുടെ രാജി, തൊഴിലാളി വിരുദ്ധതയ്ക്ക് കേരളത്തില്‍ നിന്നൊരു മള്‍ട്ടിനാഷണല്‍ പതിപ്പ്

നിലവിലെ ശമ്പളത്തില്‍ ബാംഗ്ലൂരിലേക്ക് പോകാന്‍ കഴിയില്ല

കേവലം 25000 രൂപ ശമ്പളമുള്ള ഒരാള്‍ ബാംഗ്ലൂരില്‍ പോയിട്ട് എന്ത് ചെയ്യാനാണ്. അത്തരക്കാരൊന്നും കേരളം വിടാന്‍ തീരുമാനിക്കില്ല. ബാംഗ്ലൂര്‍ പോലൊരു സ്ഥലത്തേക്ക് ഒരു സാമ്പത്തിക ഭദ്രതയുമില്ലാതെ പോകുന്ന ഒരാള്‍ അവിടെ ചെന്നാല്‍ ഉണ്ടാകുന്നത് കൂടുതല്‍ അനിശ്ചിതത്വമാണെന്നും ടെക്‌നോപാര്‍ക്കിലെ ജീവനക്കാരുടെ കൂട്ടായ്മ പ്രതിദ്ധ്വനി ദ ക്യു'വിനോട് പ്രതികരിച്ചു. ബൈജൂസ് പിരിച്ചുവിടലില്‍ നീക്കം മന്ത്രി വി.ശിവന്‍കുട്ടിയെ ശ്രദ്ധയിലെത്തിച്ചത് പ്രതിദ്ധ്വനി ആയിരുന്നു. അവിടെ നിലവിലുള്ള ജീവനക്കാര്‍ തന്നെ പിരിച്ചുവിടല്‍ ഭീഷണി നേരിടുകയാണ്. അത്തരമൊരു അന്തരീക്ഷത്തില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ല. ഒരു അവസരം കൊടുത്തിരുന്നു എന്ന് കാണിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു നീക്കം കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

തിരുവനന്തപുരം ജില്ലാ ലേബര്‍ ഓഫീസര്‍ ഒക്ടോബര്‍ 25 ന് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ബൈജൂസ് പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല.

2019 ലാണ് തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ബൈജൂസ് ഓഫീസ് ആരംഭിച്ചത്. നിലവിലെ സാമ്പത്തിക പ്രതിസന്ധികളുടെ ഭാഗമായും, പ്രോഫിറ്റ് മോഡല്‍ മാറ്റുന്നതിന്റെ ഭാഗമായുമാണ് കമ്പനി ജീവനക്കാരെ പിരിച്ചു വിടുന്നത്. മൊത്തം 50000 ജീവനക്കാരില്‍ 5% ആളുകളെ പിരിച്ചു വിടാന്‍ തീരുമാനിച്ചു എന്ന വിവരങ്ങളായിരുന്നു നേരത്തെ പുറത്ത് വന്നിരുന്നത്. എന്നാല്‍ 25% ആളുകളെ പിരിച്ചു വിടാന്‍ സാധ്യതയുണ്ട് എന്നാണ് ദി മോര്‍ണിംഗ് കൊണ്ടെക്സ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അത് ഏകദേശം 12000 പേരോളം വരും.

നിലവില്‍ തിരുവനന്തപുരം ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ തീരുമാനിച്ച ചര്‍ച്ച സെപ്തംബര്‍ 2 ആം തീയ്യതി നടക്കും. ഈ ചര്‍ച്ചയില്‍ ബൈജൂസ് പ്രതിനിധികള്‍ പങ്കെടുക്കും എന്നാണ് ലേബര്‍ ഡിപ്പാര്‍ട്മെന്റിന് ലഭിച്ചിട്ടുള്ള വിവരം.

Related Stories

No stories found.
logo
The Cue
www.thecue.in