ഇ.ശ്രീധരനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററാക്കാന്‍ നീക്കം, ദ്വീപ് ഘടകം അമിത് ഷായ്ക്ക് മുന്നില്‍; മുഖം രക്ഷിക്കാന്‍ ബിജെപി

ഇ.ശ്രീധരനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററാക്കാന്‍ നീക്കം, ദ്വീപ് ഘടകം അമിത് ഷായ്ക്ക് മുന്നില്‍; മുഖം രക്ഷിക്കാന്‍ ബിജെപി
Summary

ഇ.ശ്രീധരനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററാക്കിയാല്‍ പാര്‍ട്ടിക്കും കേന്ദ്രസര്‍ക്കാരിനും നിലവിലുള്ള പ്രതിഷേധങ്ങളെ മറികടക്കാനും പ്രതിസന്ധികളില്‍ നിന്ന് മുഖം രക്ഷിക്കാനും കഴിയുമെന്നാണ് വിലയിരുത്തല്‍.

കവരത്തി: പ്രഫുല്‍ ഖോഡാ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി മെട്രോമാന്‍ ഇ.ശ്രീധരനെ നിയമിക്കണമെന്നും ബിജെപി ലക്ഷദ്വീപ് ഘടകത്തില്‍ ആവശ്യം. ഈ നിര്‍ദേശവുമായി ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുള്‍ ഖാദറും, വൈസ് പ്രസിഡന്റ് കെ.എന്‍ ഖാസ്മി കോയയും ദേശീയ നേതൃത്വത്തെ സമീപിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ ദ ക്യൂവിനോട് പറഞ്ഞു.

ലക്ഷദ്വീപില്‍ ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെ അഡ്മിനിസ്ട്രേറ്ററായെത്തിയ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ ഏകപക്ഷീയമായ നടപടികളും പരിഷ്‌കാരങ്ങളും ദ്വീപ് ജനതയെ കേന്ദ്രസര്‍ക്കാരിനെതിരെയും ബിജെപിക്കെതിരെയും തിരിക്കുന്ന സാഹചര്യം സൃഷ്ടിച്ചെന്നും ദ്വീപ് പാര്‍ട്ടി നേതൃത്വം ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെയും അറിയിച്ചു.

ഇ.ശ്രീധരനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററാക്കിയാല്‍ പാര്‍ട്ടിക്കും കേന്ദ്രസര്‍ക്കാരിനും നിലവിലുള്ള പ്രതിഷേധങ്ങളെ മറികടക്കാനും പ്രതിസന്ധികളില്‍ നിന്ന് മുഖം രക്ഷിക്കാനും കഴിയുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

ലക്ഷദ്വീപിന്റെ സംഘടനാ ചുമതലയുള്ള ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടി നേതാക്കള്‍ ഇക്കാര്യം ധരിപ്പിച്ചതായും പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നു.

കോണ്‍ഗ്രസ് പോഷക സംഘടനയില്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിച്ചവര്‍ ഉള്‍പ്പെടെ ബിജെപിയിലേക്ക് വരാന്‍ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യമുണ്ടായിരുന്നു. 150 പേരെവെച്ച് ലക്ഷദ്വീപില്‍ ബിജെപിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്താനിരിക്കുന്നതിനിടെയാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉണ്ടാകുന്നത്.

സെപ്തംബര്‍ മാസത്തില്‍ ഒരു പൊതുവേദിയില്‍ വെച്ച് മെമ്പര്‍ഷിപ്പ് വിതരണം ചെയ്യാനായിരുന്നു പാര്‍ട്ടി നേതൃത്വം പദ്ധയിട്ടിരുന്നത്. അതിനിടയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയെ ദോഷമായി ബാധിച്ചുവെന്നും നേതൃത്വം വിലയിരുത്തിയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പ്രഫുല്‍ ഖോടാ പട്ടേലിന് മുമ്പ് ദിനേശ്വര്‍ ശര്‍മ്മ അഡ്മിനിസ്ട്രേറ്ററായിരുന്ന കാലത്ത് ദ്വീപ് ജനതക്കിടയില്‍ ബിജെപിയോടും കേന്ദ്രസര്‍ക്കാരിനെടും ആഭിമുഖ്യം വര്‍ദ്ധിച്ചിരുന്നുവെന്നും പ്രഫുല്‍ പട്ടേലിന്റെ ധിക്കാരം നിറഞ്ഞതും ഏകപക്ഷീയവുമായ നടപടികളാണ് പ്രതികൂല സാഹചര്യമുണ്ടാക്കിയതെന്നും ലക്ഷദ്വീപിലെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളിലൊരാള്‍ ദി ക്യുവിനോട് പറഞ്ഞു.

ബിജെപിക്കും നരേന്ദ്രമോഡി സര്‍ക്കാരിനും പേരുദോഷമുണ്ടാക്കിയ അഡ്മിനിസ്ട്രേറ്റര്‍ കൂടിയാണ് പ്രഫുല്‍ പട്ടേലെന്നും ദ്വീപ് ഘടകം വിലയിരുത്തുന്നു

എതിര്‍ക്കുന്നവരോട് പ്രതികാര നടപടി സ്വീകരിക്കുന്ന ആളായിരുന്നു പ്രഫുല്‍ ഖോഡ പട്ടേല്‍. നേരത്തെ തന്നെ ബിജെപി കേന്ദ്രനേത്വത്വത്തോട് ഇക്കാര്യം ധരിപ്പിച്ചിരുന്നു.

1200 ഓളം താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിട്ടതടക്കം ദ്വീപ് ജനതയോട് സ്വീകരിച്ച ജനദ്രോഹപരമായ സമീപനങ്ങള്‍ ഫലത്തില്‍ കേന്ദ്രവിരുദ്ധ വികാരം ലക്ഷദ്വീപില്‍ സൃഷ്ടിച്ചെന്നും നേതാക്കള്‍ അമിത് ഷായെ അറിയിച്ചിട്ടുണ്ട്.

ബിജെപിക്കും നരേന്ദ്രമോഡി സര്‍ക്കാരിനും പേരുദോഷമുണ്ടാക്കിയ അഡ്മിനിസ്ട്രേറ്റര്‍ കൂടിയാണ് പ്രഫുല്‍ പട്ടേലെന്നും ദ്വീപ് ഘടകം വിലയിരുത്തുന്നു. ലക്ഷദ്വീപിലെ ബിജെപി നേതാക്കളെ അടക്കം പ്രഫുല്‍ പട്ടേല്‍ ടാര്‍ഗറ്റ് ചെയ്തിരുന്നുവെന്നും ആശ്രിത മനോഭാവമുള്ളവരോട് മാത്രമായിരുന്നു അടുപ്പമെന്നും നേതാക്കള്‍ നേതൃത്വത്തോട് പരാതിപ്പെട്ടിട്ടുണ്ട്.

അഡ്മിനിസ്‌ട്രേറ്ററെ മാറ്റണമെന്ന ആവശ്യത്തിനോട് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ അനുകൂലമായാണ് ലക്ഷദ്വീപ് നേതൃത്വത്തോട് പ്രതികരിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്. ഇ ശ്രീധരനെ പോലെ എല്ലാവര്‍ക്കും സ്വീകാര്യനായ ഒരാള്‍ വരുമ്പോള്‍ ലക്ഷദ്വീപ് ജനങ്ങളുടെ വിശ്വാസ്യത തിരിച്ചെടുക്കാന്‍ കഴിയുമെന്നും നദ്ദയെ നേതൃത്വം അറിയിച്ചിട്ടുണ്ട്.

ഇ.ശ്രീധരന്‍ മത്സരിച്ച് പരാജയപ്പെട്ട് നില്‍ക്കുന്ന സമയമായതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഒരു ചുമതല കൊടുക്കണമെന്ന് പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്ര നേതൃത്വം അനുകൂലമായി പ്രതികരിക്കുമെന്നാണ് ലക്ഷദ്വീപ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി മലയാളികള്‍ വരണമെന്നാണ് ബിജെപി നേതൃത്വം ആഗ്രഹിക്കുന്നത്.

നേരത്തെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ നിന്ന് ഏഴ് പേര്‍ രാജിവെച്ചിരുന്നു. ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ മാറ്റണമെന്ന ആവശ്യം ലക്ഷദ്വീപിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ അഡ്മിനിസ്‌ട്രേറ്ററായി ഇ ശ്രീധരന്റെ പേര് ലക്ഷദ്വീപ് ബിജെപി നേതൃത്വം തന്നെ മുന്നോട്ട് വെച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in