മുഖത്ത് മാസ്‌ക്,സ്‌ട്രെച്ചറില്‍ എത്തിച്ച് ഉള്‍വശം കാണാനാവാത്ത ആംബുലന്‍സിലേക്ക് ; ശ്രീറാമിനെ പുറത്തെത്തിച്ചത് ഇങ്ങനെ
മദ്യലഹരിയില്‍ വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ കേസില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ന്ന ശ്രീറാമിനെ ഡിസ്ചാര്‍ജ് ചെയ്ത് പുറത്തെത്തിച്ചത് മുഖത്ത് മാസ്‌കുമായി സ്‌ട്രെച്ചറില്‍ കിടത്തി. തുടര്‍ന്ന് ഉള്‍വശം കാണാന്‍ കഴിയാത്ത ആംബുലന്‍സിലാണ് ഇദ്ദേഹത്തെ ജില്ലാ ജയിലിലേക്ക് എത്തിച്ചത്.
ജില്ലാ ജയിലിലെ നിയമനടപടികള്‍ക്ക് ശേഷം ഐഎഎസ് ഉദ്യോഗസ്ഥനെ മെഡിക്കല്‍ കോളേജ് ജയില്‍ സെല്ലിലേക്ക് മാറ്റി. രക്തപരിശോധനയില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്താനായില്ലെന്ന് സൂചനയുണ്ട്. അപകടം നടന്ന് എട്ട് മണിക്കൂറിന് ശേഷമാണ് പൊലീസ് ശ്രീറാമിന്റെ രക്തസാംപിള്‍ എടുത്ത് പരിശോധിച്ചത്.
മാധ്യമങ്ങളില്‍ നിന്ന് പരമാവധി മറച്ചുപടിക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. സര്‍വേ ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് സ്വകാര്യ ആശുപത്രിയില്‍ സുഖവാസമാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഇവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതത്. എസി മുറിയില്‍ ടിവി കാണാനും മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കാനുള്ള സൗകര്യങ്ങളും ശ്രീറാമിനുണ്ടായിരുന്നു.ഇദ്ദേഹം വാട്‌സ് ആപ്പ് ഉപയോഗിക്കുന്നതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു. റിമാന്‍ഡിലായ ഒരാള്‍ക്കാണ് ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ലഭ്യമായത്.ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ തന്നെ തുടരാന്‍ പൊലീസ് അനുവദിച്ചത് വന്‍ പ്രതിഷേധമാണുയര്‍ന്നത്.
ഇവിടെ തുടര്‍ന്ന് തിങ്കളാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ശ്രീറാം ശ്രമം നടത്തിയിരുന്നു. മദ്യലഹരിയില്‍ അപകടമുണ്ടാക്കിയ ശേഷം ദേഹ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ നിന്ന് ശ്രീറാമിനെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിരുന്നു. എന്നാല്‍ തന്നിഷ്ടപ്രകാരം ഇദ്ദേഹം സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ശ്രീറാമിന് സാരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നിരിക്കെയാണ് ഇത്തരമൊരു നടപടി. അതേസമയം ശ്രീറാമിനെ സസ്‌പെന്റ് ചെയ്യാത്തതിലും പ്രതിഷേധമുയരുകയാണ്. റിമാന്‍ഡിലായാല്‍ 48 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് സര്‍വീസ് ചട്ടം. എന്നാല്‍ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ വൈകിപ്പിക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി. അങ്ങനെ വന്നാല്‍ അച്ചടക്കനടപടി തിങ്കളാഴ്ചയേ ഉണ്ടാകൂവെന്നാണ് അറിയുന്നത്.
മദ്യപിച്ച് അപകടമുണ്ടാക്കിയ ശ്രീറാമിന്റെ രക്തസാമ്പിളുകള്‍ ശേഖരിക്കുന്നത് വൈകിപ്പിച്ച പൊലീസ് നടപടി വിവാദമായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു ദാരുണമായ സംഭവം. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വഫയുടെ കാറാണ് മദ്യലഹരിയില്‍ ശ്രീറാം അമിത വേഗതയില്‍ ഓടിച്ചത്. ഔദ്യോഗികാവശ്യം കഴിഞ്ഞ് കൊല്ലത്തുനിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കെ എം ബഷീര്‍. സുഹൃത്തിന്റെ ഫോണ്‍ കോള്‍ വന്നപ്പോള്‍ പബ്ലിക് ഓഫീസിന് മുന്നില്‍ ഒതുക്കിയപ്പോഴാണ് ശ്രീറാം ഓടിച്ച കാര്‍ ഇടിച്ച് തെറിപ്പിച്ചത്. വിദേശത്ത് പഠനം പൂര്‍ത്തിയാക്കിയെത്തി സര്‍വീസില്‍ തിരികെ കയറുന്നതിന്റെ ഭാഗമായി പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടാക്കിയത്.