വേറെ പണിയില്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നത്; തനിക്ക് വേറെ പണിയുണ്ടെന്ന് വി.ഡി സതീശന്‍

വേറെ പണിയില്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നത്; തനിക്ക് വേറെ പണിയുണ്ടെന്ന് വി.ഡി സതീശന്‍

ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നുവെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വേറെ പണിയില്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നത്. തനിക്ക് വേറെ പണിയുണ്ട്. താന്‍ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ല. പുനഃസംഘടനയുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ എല്ലാ ഗ്രൂപ്പുകളുടെയും നേതാക്കള്‍ തന്നെയും കെ.പി.സി.സി പ്രസിഡന്റിനെയും കാണാനായി എത്തുന്നുണ്ട്. തന്നോടും കെ.പി.സി.സി പ്രസിഡന്റിനോടുമല്ലാതെ ആരോടാണ് പുനഃസംഘടനയുടെ കാര്യം പറയേണ്ടതെന്നും വി.ഡി സതീശന്‍.

എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് വ്യക്തമായിട്ട് അറിയാം. ഒന്നും പറയാനില്ലാത്തവരാണ്. സര്‍ക്കാരിനെതിരെയും സി.പി.എമ്മിനെതിരെയും പോരാടുമ്പോള്‍ പിന്നില്‍ നിന്നും വലിക്കാനുള്ള നീക്കമാണ്. ഒന്നും നടക്കുന്നില്ലല്ലോ. ചെറിയ കുത്സിത ശ്രമങ്ങളാണ്. ഏത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അല്ലാത്തവര്‍ക്കും തന്റെ ഔദ്യോഗിക വസതിയില്‍ വരാം.

ഏത് ഗ്രൂപ്പിന്റെ യോഗമാണ് തന്റെ വസതിയില്‍ നടന്നതെന്ന് മാധ്യമപ്രവര്‍ത്തകരോട് വി.ഡി സതീശന്‍ ചോദിച്ചു. എല്ലാ ഗ്രൂപ്പുകളുടെയും യോഗം നടന്നിട്ടുണ്ട്. പ്രസിഡന്റിനെ കെ.പി.സി.സി ഓഫീസിലും തന്നെ ഔദ്യോഗിക വസതിയിലും വെച്ചാണ് കാണുന്നത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള നേതാക്കള്‍ തന്നെ ഇന്നലെ വന്ന് കണ്ടിരുന്നു. കെ.സി ജോസഫിന്റെയും എം.എം ഹസന്റെ നേരിട്ടെത്തി സംസാരിച്ചു. രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്നവര്‍ കാണാന്‍ വരുന്നുണ്ട്. എല്ലാ ജില്ലകളില്‍ നിന്നും നേതാക്കള്‍ വരുന്നുണ്ട്. തുറന്ന സ്ഥലമാണ് തന്റെ ഔദ്യോഗിക വസതി. അവിടെ അടച്ചിട്ട യോഗങ്ങളില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in