

ഒരു ദിവസം, രണ്ട് മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍. പരിഗണിച്ചത് രണ്ട് കോടതികള്‍. ഒരു കേസില്‍ അറസ്റ്റ് തടഞ്ഞു കൊണ്ട് കോടതി ഉത്തരവിട്ടപ്പോള്‍ രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാന്‍ കോടതി വിസമ്മതിച്ചു. ആദ്യ കേസില്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് അറസ്റ്റ് തടഞ്ഞത്.
തിരുവനന്തപുരം സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും ഹൈക്കോടതിയിലുമായി രണ്ട് മുന്‍കൂര്‍ ജാമ്യ ഹര്‍ജികളാണ് ശനിയാഴ്ച രാഹുല്‍ മാങ്കൂട്ടത്തിലിന്റേതായി പരിഗണിച്ചത്. രാഹുലിന് എതിരെ ലഭിച്ച പരാതിയില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും വ്യാഴാഴ്ച ഈ ഹര്‍ജി കോടതി തള്ളിയിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇതിന് ശേഷമാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ബംഗളൂരുവില്‍ താമസിക്കുന്ന 23കാരി കെപിസിസിക്ക് നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ പരാതി കെപിസിസി പൊലീസിന് കൈമാറിയിരുന്നു. ഈ കേസില്‍ സെഷന്‍സ് കോടതിയില്‍ രാഹുല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഉച്ചക്ക് ശേഷമാണ് കോടതി പരിഗണിച്ചത്. കേസില്‍ വാദം കേട്ടെങ്കിലും രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞില്ല.
ഹൈക്കോടതിയില്‍ നടന്നത്
രാഹുല്‍ ഗര്‍ഭിണിയാകാന്‍ നിര്‍ബന്ധിച്ചുവെന്നും പിന്നീട് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നും ആരോപിച്ച് യുവതി നല്‍കിയ കേസിലാണ് രാഹുലിന്റെ അറസ്റ്റ് തടഞ്ഞത്. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ച തള്ളിയിരുന്നു. അതിജീവിതയായ യുവതി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് രാഹുല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ശനിയാഴ്ച കോടതി ആരംഭിച്ചപ്പോള്‍ തന്നെ കേസില്‍ ചില കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് രാഹുലിന്റെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് പതിനഞ്ചിന് വിശദമായ വാദം കേള്‍ക്കാമെന്ന് ജസ്റ്റിസ് കെ.ബാബു അറിയിക്കുകയും അതുവരെ രാഹുലിന്റെ അറസ്റ്റ് തടയുകയുമായിരുന്നു. കേസ് ഡിസംബര്‍ 15ന് വിശദമായി വാദം കേള്‍ക്കുന്നതിനായി മാറ്റി. അതുവരെയാണ് അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞത്. ഹര്‍ജിയില്‍ രാഹുല്‍ ഉന്നയിച്ച ചില കാര്യങ്ങള്‍ കോടതി പരിഗണിച്ചു. പരാതിക്കാരിയുമായി ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് നടന്നതെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായി വാദം കേള്‍ക്കാമെന്ന് കോടതി പറഞ്ഞു. അറസ്റ്റ് തടഞ്ഞതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചില്ല. എന്നാല്‍ അന്വേഷണം കോടതി തടഞ്ഞിട്ടില്ല.
രണ്ടാമത്തെ കേസില്‍ സംഭവിച്ചത്
ആദ്യ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ കേസില്‍ രാഹുല്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയത്. കേസ് ഫയലില്‍ സ്വീകരിച്ച കോടതി രണ്ടേമുക്കാലോടെ അത് പരിഗണിച്ചു. ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു രാഹുലിന്റെ അഭിഭാഷകന്റെ വാദം. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അഭിഭാഷകന്‍ വാദിച്ചു. രണ്ട് വര്‍ഷത്തിന് ശേഷമാണ് പരാതി നല്‍കിയിരിക്കുന്നതെന്നും ആരോപണം സത്യമാണെങ്കില്‍ പൊലീസിനെ സമീപിക്കാന്‍ പരാതിക്കാരിക്ക് സമയം ഏറെയുണ്ടായിരുന്നെന്നും വാദമുണ്ടായി. കെപിസിസി പ്രസിഡന്റിന് ഇമെയില്‍ ആയി അയച്ച പരാതിയില്‍ പരാതിക്കാരിയുടെ പേരുണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ തീര്‍പ്പാകുന്നത് വരെ അറസ്റ്റ് തടയണമെന്നും രാഹുല്‍ വാദിച്ചു. എന്നാല്‍ കേസ് ഡിസംബര്‍ 8, തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. അറസ്റ്റ് തടയാന്‍ കോടതി തയ്യാറായില്ല. കേസ് ഡയറി ഹാജരാക്കാന്‍ പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയിരിക്കുകയാണ് കോടതി.
കെപിസിസിക്ക് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ കേസ്. ബംഗളൂരുവില്‍ താമസിക്കുന്ന 23കാരിയാണ് പരാതി നല്‍കിയത്. നാട്ടില്‍ അവധിക്കെത്തിയ തന്നെ വിവാഹ വാഗ്ദാനം നല്‍കി ഹോംസ്‌റ്റേയില്‍ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. കേസില്‍ പരാതിക്കാരിയുടെ മൊഴിയെടുക്കുന്നത് അടക്കമുള്ള നടപടികള്‍ ശേഷിക്കുകയാണ്. അറസ്റ്റ് തടയാത്ത പശ്ചാത്തലത്തില്‍ രണ്ടാമത്തെ കേസില്‍ രാഹുലിനെ പൊലീസിന് അറസ്റ്റ് ചെയ്യാനാകും.