പരസ്പരം ക്ഷോഭിച്ച് ഗവര്‍ണറും മുഖ്യമന്ത്രിയും; എ.കെ.ജി സെന്ററില്‍ യോഗം

പരസ്പരം ക്ഷോഭിച്ച് ഗവര്‍ണറും മുഖ്യമന്ത്രിയും; എ.കെ.ജി സെന്ററില്‍ യോഗം

നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ക്ഷുഭിതരായി സംസാരിച്ചു. നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാന്‍ ഗവര്‍ണര്‍ ഉപാധി വെച്ചതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു മണിയോടെ രാജ്ഭവനിലെത്തിയത്. ചീഫ് സെക്രട്ടറിയും രാജ്ഭവനിലെത്തിയിരുന്നു. ഗവര്‍ണര്‍ ശബ്ദമുയര്‍ത്തി സംസാരിച്ചതോടെയാണ് അതേ രീതിയില്‍ മുഖ്യമന്ത്രിയും മറുപടി നല്‍കുകയായിരുന്നു.

അഡീഷണല്‍ പി.എ നിയമനത്തിലും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിലുമായിരുന്നു ഗവര്‍ണര്‍ അതൃപ്തി അറിയിച്ചത്. മുഖ്യമന്ത്രി നേരിട്ട് എത്തി വിശദീകരണം നല്‍കി.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി റദ്ദാക്കണമെന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്ന ഉപാധി. നാളെയാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. നയപ്രഖ്യാപനത്തിനായി ഗവര്‍ണര്‍ എത്തുമോയെന്ന കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

പെന്‍ഷന്‍ നല്‍കുന്നതില്‍ ഗവര്‍ണര്‍ പരസ്യമായി വിയോജിപ്പ് അറിയിച്ചിരുന്നു. രണ്ട് വര്‍ഷം കഴിയുമ്പോള്‍ അംഗങ്ങള്‍ രാജിവെച്ച് പുതിയ ആളുകളെ സ്റ്റാഫില്‍ നിയമിക്കുന്നു. ഇത് പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നതിനാണെന്നായിരുന്നു ഗവര്‍ണറുടെ ആരോപണം.

നയപ്രഖ്യാപനം അനിശ്ചിതത്വത്തിലായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ എ.കെ.ജി സെന്ററിലെത്തി പാര്‍ട്ടി നേതൃത്വവുമായി സംസാരിച്ചു. മന്ത്രിമാരുമായി ചര്‍ച്ച നടത്തുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in