

മലയാളത്തിന്റെ പ്രിയ താരം മാമുക്കോയക്ക് വിട. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കഴിഞ്ഞ ദിവസമാണ് മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സ്വതസിദ്ധ ശൈലിയിലൂടെ നാല് പതിറ്റാണ്ടിലേറെയായി മലയാളിയുടെ ഹൃദയത്തിലിടം നേടിയ കലാകാരനായിരുന്നു മാമുക്കോയ. കോഴിക്കോടന്‍ വാമൊഴിയില്‍ മാമുക്കോയ അവതരിപ്പിച്ച കഥാപാത്രങ്ങളാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. 76 വയസ്സായിരുന്നു.
ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ 5ന് കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് മാമുക്കോയയുടെ ജനനം.കോഴിക്കോട് എം എം ഹൈസ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പാസായ മാമുക്കോയ കല്ലായിയില്‍ മരമളക്കുന്ന ജോലിയിലാണ് ആദ്യം ജോലി ചെയ്യുന്നത്. നാടകാഭിനയത്തില്‍ തല്പരനായിരുന്ന മാമുക്കോയ നാടകവും ജോലിയും ഒരുമിച്ചു കൊണ്ടുപോകുന്നതില്‍ സമര്‍ത്ഥനായിരുന്നു. നിലമ്പൂര്‍ ബാലന്‍, വാസു പ്രദീപ്, കുഞ്ഞാണ്ടി തുടങ്ങിയവരുടെയെല്ലാം കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന് അവരുമായുള്ള സൗഹൃദം സിനിമയിലേക്കുള്ള വഴികാട്ടിയായി.
1979ല്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത 'അന്യരുടെ ഭൂമി' എന്ന ചിത്രത്തിലൂടെയാണ് സിനിമാജീവിതത്തിന് അദ്ദേഹം തുടക്കമിടുന്നത്. ത്യന്‍ അന്തിക്കാട് സിനിമകളിലൂടെ ജനപ്രീതിയാര്‍ജ്ജിച്ച മാമുക്കോയ ഹാസ്യനടന്‍ എന്ന നിലയില്‍ പേരെടുത്തെങ്കിലും ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്ന് പെരുമഴക്കാലം എന്ന ചിത്രത്തിലൂടെ തെളിയിക്കുകയുണ്ടായി.2004 ലെ കേരള സംസ്ഥാന പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായതാണ് പെരുമഴക്കാലത്തിലെ ആ കഥാപാത്രം. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഒരു വഴിത്തിരിവെന്ന് പറയാവുന്ന കഥാപാത്രമാണ് ഈയടുത്തു റിലീസ് ആയ കുരുതി എന്ന സിനിമയിലെ മൂസ ഖാദര്‍ എന്ന കഥാപാത്രം. കോഴിക്കോട് സ്ഥിരതാമസമാക്കിയ അദ്ദേഹത്തിന്റെ ജീവിതപങ്കാളി സുഹ്‌റയാണ്. നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവരാണ് മക്കള്‍.