ശ്രീ.എം മനുഷ്യസ്‌നേഹത്താല്‍ വെട്ടിത്തിളങ്ങുന്ന ആധുനിക സന്യാസി: മന്ത്രി കെ.ടി.ജലീല്‍

ശ്രീ.എം മനുഷ്യസ്‌നേഹത്താല്‍ വെട്ടിത്തിളങ്ങുന്ന ആധുനിക സന്യാസി: മന്ത്രി കെ.ടി.ജലീല്‍

സല്‍സംഗ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എമ്മിന് യോഗ റിസര്‍ച്ച സെന്റര്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ നാലേക്കര്‍ ഭൂമി പാട്ടത്തിന് നല്‍കിയതില്‍ വിശദീകരണവുമായി മന്ത്രി കെ.ടി.ജലീല്‍. എല്ലാ അര്‍ത്ഥത്തിലും മനുഷ്യസ്‌നേഹത്താല്‍ വെട്ടിത്തിളങ്ങുന്ന ശുഭ്രവസ്ത്ര ധാരിയായ ആധുനിക സന്യാസിയാണ് ശ്രീ.എം എന്ന് കെ.ടി.ജലീല്‍.

സ്ഥാന സര്‍ക്കാര്‍ ഒരു യോഗാ കേന്ദ്രം തുടങ്ങാന്‍ ആവശ്യമായ സ്ഥലം ശ്രീ എമ്മിന് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചതിനെ എന്തോ അരുതാത്ത മഹാപാപമായി ചില വര്‍ഗീയ ശക്തികള്‍ ദുഷ്പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പ്രതികരിക്കുന്നതെന്നും മന്ത്രി. മനുഷ്യര്‍ ഐക്യപ്പെട്ട് ജീവിക്കുന്ന മണ്ണില്‍ സഖാവ് പിണറായിയോടുള്ള കലിപ്പു തീര്‍ക്കാന്‍ വര്‍ഗീയ വിഷം ചീറ്റി അന്തരീക്ഷം മലിനമാക്കരുതെന്നും മന്ത്രി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

ആര്‍.എസ്.എസ് സഹയാത്രികനായ ശ്രീ എമ്മിന് ഭൂമി നല്‍കുന്നത് അഴിമതിയാണെന്ന ആരോണവുമായി നിരവധി പേര്‍ എത്തിയിരുന്നു. നിബന്ധനകളോടെ പത്ത് വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിന് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഹൗസിങ് ബോര്‍ഡിന്റെ കൈവശമുള്ള തിരുവനന്തപുരം ചെറുവയക്കല്‍ വില്ലേജിലെ ഭൂമി പാട്ടത്തിന് നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.

ആരാണ് ശ്രീ എം. എന്ന തലക്കെട്ടിലാണ് മന്ത്രി കെ.ടി.ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്. കണ്ണൂരിലെ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥ ശ്രമം നടത്തിയിരുന്നുവെന്ന ശ്രീ എമ്മിന്റെ വെളിപ്പെടുത്തലും സമീപദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. മുസ്ലീം ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീറും കെ.എന്‍.എ ഖാദറും ശ്രീ എമ്മിന് സ്വീകരണം നല്‍കിയ ചടങ്ങില്‍ പങ്കെടുത്ത ഫോട്ടോകളും കെ.ടി ജലീല്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ശ്രീ.എം മനുഷ്യസ്‌നേഹത്താല്‍ വെട്ടിത്തിളങ്ങുന്ന ആധുനിക സന്യാസി: മന്ത്രി കെ.ടി.ജലീല്‍
ആര്‍.എസ്.എസ് അനുകൂല വ്യക്തിക്ക് യോഗ സെന്ററിന് 4 ഏക്കര്‍, നഗ്നമായ അഴിമതിയെന്ന് ഹരീഷ് വാസുദേവന്‍

ആരാണ് ശ്രീ എം?

ശ്രീ എം എന്ന മുംതാസ് അലി ഖാൻ കന്യാകുമാരി മുതൽ കാശ്മീർ വരെ ഒരു പദയാത്ര നടത്തിയിരുന്നു. മനുഷ്യ മനസ്സുകളെ കോർത്തിണക്കലായിരുന്നു യാത്രയുടെ ലക്ഷ്യം. കക്ഷിരാഷ്ട്രീയം മറന്നാണ് ശ്രീ എമ്മിനെ നാട് വരവേറ്റത്. സത്രങ്ങളിലും ക്ഷേത്രങ്ങളിലും ദർഗ്ഗകളിലും സാംസ്കാരിക കേന്ദ്രങ്ങളിലുമായിരുന്നു പദയാത്രക്കിടയിലെ അദ്ദേഹത്തിൻ്റെയും സഹയാത്രികരുടെയും വിശ്രമവും അന്തിയുറക്കവും. മാസങ്ങൾ എടുത്താണ് യാത്ര കാശ്മീരിലെത്തിയത്. അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ വായിച്ചപ്പോഴും പരിചയപ്പെട്ട് സംസാരിച്ചപ്പോഴും മത-ജാതി-വർഗ്ഗ- വർണ്ണ വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യനെ കാണാൻ ശ്രമിക്കുന്ന ദർശനമാണ് അദ്ദേഹത്തിൻ്റേതെന്നാണ് എനിക്ക് തോന്നിയത്. ആ തോന്നൽ ഇ.ടി. മുഹമ്മദ് ബഷീർ സാഹിബിനും കെ.എൻ.എ ഖാദറിനും മറ്റു പല ലീഗ് ജനപ്രതിനിധികൾക്കും ഉള്ളത് കൊണ്ടാണ് അദ്ദേഹത്തെ സ്വീകരിക്കാനും പ്രകീർത്തിച്ച് സംസാരിക്കാനും അവർ തയ്യാറായത്. തവനൂർ വൃദ്ധസദനത്തിലാണ് ശ്രീ എമ്മിൻ്റെ കാൽനട യാത്രക്ക് എടപ്പാൾ മേഖലയിലെ സ്വീകരണമൊരുക്കിയിരുന്നത്. സ്ഥലം എം.എൽ.എ എന്ന നിലയിൽ ഞാനാണ് അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചത്. സൂഫിസവും ഭക്തി പ്രസ്ഥാനവും ശ്രീ എമ്മിൻ്റെ ചിന്തകളിൽ സമന്വയിച്ചതായാണ് അദ്ദേഹത്തിൻ്റെ പ്രഭാഷണം ശ്രദ്ധിച്ചപ്പോൾ എനിക്ക് മനസ്സിലായത്. എല്ലാ അർത്ഥത്തിലും മനുഷ്യസ്നേഹത്താൽ വെട്ടിത്തിളങ്ങുന്ന ശുഭ്രവസ്ത്ര ധാരിയായ ആധുനിക സന്യാസിയെന്ന് ശ്രീ എമ്മിനെ ഒരു വാചകത്തിൽ വിശേഷിപ്പിക്കാം.

ഇത്രയും പറഞ്ഞത്, സംസ്ഥാന സർക്കാർ ഒരു യോഗാ കേന്ദ്രം തുടങ്ങാൻ ആവശ്യമായ സ്ഥലം ശ്രീ എമ്മിന് പാട്ടത്തിന് നൽകാൻ തീരുമാനിച്ചതിനെ എന്തോ അരുതാത്ത മഹാപാപമായി ചില വർഗീയ ശക്തികൾ ദുഷ്പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ്. ഇല്ലാത്ത ലേബൽ ആരും ആർക്കും ദയവു ചെയ്ത് ചാർത്തിക്കൊടുക്കരുത്. മനുഷ്യർ ഐക്യപ്പെട്ട് ജീവിക്കുന്ന മണ്ണിൽ സഖാവ് പിണറായിയോടുള്ള കലിപ്പു തീർക്കാൻ വർഗീയ വിഷം ചീറ്റി അന്തരീക്ഷം മലിനമാക്കരുത്. സ്നേഹിച്ചും കളിച്ചും ചിരിച്ചും ഉല്ലസിച്ചും സല്ലപിച്ചും മനുഷ്യർ ഈ നാട്ടിൽ ജീവിച്ച് പൊയ്ക്കോട്ടെ.

ഒരു മാസം മുമ്പ് നല്‍കിയ അപേക്ഷയിലാണ് നാലേക്കര്‍ ഭൂമി അനുവദിച്ചതെന്ന് ശ്രീ എം വെളിപ്പെടുത്തിയിരുന്നു. യോഗാചാര്യന്‍ ശ്രി എമ്മിന് സര്‍ക്കാര്‍ ഭൂമി ദ്രുതഗതിയില്‍ കൊടുത്തതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎം-ബിജെപി ധാരണ നേരത്തെ വ്യക്തമായതാണെന്നും ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും മുല്ലപ്പള്ളി

Related Stories

No stories found.
logo
The Cue
www.thecue.in