പി.ശശിയെ തിരിച്ചെടുത്തത് ശരിയായ സന്ദേശം; തെറ്റുകള്‍ തിരുത്തുന്നവരെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുമെന്ന് കോടിയേരി

കോടിയേരി ബാലകൃഷ്ണന്‍
കോടിയേരി ബാലകൃഷ്ണന്‍

പി.ശശിയെ സംസ്ഥാന സമിതിയില്‍ തിരിച്ചെടുത്തത് ശരിയായ സന്ദേശമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതില്‍ തെറ്റായ സന്ദേശമില്ല. തെറ്റുകള്‍ തിരുത്തുന്നവരെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കും. സമ്മേളനത്തില്‍ പ്രതിനിധിയല്ലാത്ത ആളെയും സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താം.

പി.ശശി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമായും അഭിഭാഷക സംഘടനയുടെ നേതാവായും പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാവര്‍ക്കും നല്‍കുന്ന പരിഗണന പി.ശശിക്കും നല്‍കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സ്ത്രീപക്ഷ കേരളം സൃഷ്ടിക്കുന്നതിനും പദവി ഉയര്‍ത്തുന്നതിനുമുള്ള ഇടപെടലുകള്‍ നടത്തും. സ്ത്രീകള്‍ക്ക് എല്ലാ മേഖലയിലും തുല്യ പദവിക്കായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കും. മൂന്ന് സ്ത്രീകളെ പുതുതായി സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മന്ത്രിമാരെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയത് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടറിയേറ്റിലുണ്ട്. താന്‍ മന്ത്രിയായിരുന്നപ്പോഴും സെക്രട്ടറിയേറ്റംഗമായിരുന്നു. പ്രവര്‍ത്തിക്കാന്‍ സമയം കണ്ടെത്തുകയാണ് വേണ്ടത്. മുന്‍ഗണന നിശ്ചയിക്കാന്‍ കഴിയണം. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണമാണ് ജെയിംസ് മാത്യും സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവായതെന്നും കോടിയേരി ബാലകൃഷ്ണന്‍.

ഒഴിവാക്കപ്പെട്ട നേതാക്കള്‍ക്ക് ചുമതലകള്‍ നിശ്ചയിച്ച് നല്‍കും. ജി.സുധാകരന് ഉത്തരവാദിത്തം നല്‍കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ പേരുകള്‍ ഉയര്‍ന്ന് വന്നിട്ടില്ല. പിണറായി വിജയനാണ് തന്റെ പേര് നിര്‍ദേശിച്ചതെന്നും കോടിയേരി ബാലകൃഷ്ണന്‍.

Related Stories

No stories found.
logo
The Cue
www.thecue.in