'ശബരിമല ആചാരം ചോദ്യംചെയ്തപ്പോള്‍ പദയാത്ര നടത്തിയ ആളാണ് ഞാന്‍', ശബരിമല പ്രചരണവിഷയമാക്കി കെ.മുരളീധരന്‍

Kerala Assembly elections
Kerala Assembly electionsKerala Assembly elections

ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം 'നേമം' മണ്ഡലത്തില്‍ ബിജെപിക്ക് പിന്നാലെ ശബരിമല പ്രചരണവിഷയമാക്കി യുഡിഎഫും. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും ചോദ്യം ചെയ്തപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ട വരെ പദയാത്രക്ക് നേതൃത്വം നല്‍കിയ ആളാണ് താനെന്ന് പ്രചരണയോഗങ്ങളില്‍ കെ.മുരളീധരന്‍ ആവര്‍ത്തിക്കുന്നു.

നരേന്ദ്രമോഡി സര്‍ക്കാരിന്റെ ദുഷ്‌ചെയ്തിക്കെതിരെയുള്ള പോരാട്ടമാണ് നേമത്തെതെന്നും കെ.മുരളീധരന്‍. മത്സ്യത്തൊഴിലാളികളെ എല്ലാ പ്രതിസന്ധിയിലും തുണക്കുന്ന കടല്‍ പിണറായി സര്‍ക്കാര്‍ അമേരിക്കക്ക് കരാര്‍ കൊടുക്കാന്‍ ഒരുങ്ങിയെന്നും മുരളീധരന്‍ ആരോപിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആരോപണമുയര്‍ത്തിയാണ് മുരളീധരന്റെ പ്രചരണം.

''നേമത്തിന്റെ മതേതര മനസ്സ് യുഡിഎഫിനൊപ്പമാണ് എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. നേമത്ത് കണ്ട ആവേശം ആത്മവിശ്വാസത്തെ ഇരട്ടിയാക്കുകയാണ്. ഐക്യജനാധിപത്യമുന്നണി കേരളം ഭരിക്കുക തന്നെ ചെയ്യും.ഒപ്പം നേമം വീണ്ടെടുക്കുകയും ചെയ്യും.''

ശബരിമലയിലെ യുവതി പ്രവേശനം മുന്‍നിര്‍ത്തി യുഡിഎഫ് പുറത്തിറക്കിയ മതധ്രുവീകരണം ലക്ഷ്യമിട്ടുള്ള വീഡിയോ വിമര്‍ശനങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. സുപ്രീം കോടതി വിധി പ്രകാരമുള്ള ശബരിമല യുവതീപ്രവേശനത്തില്‍ വര്‍ഗീയ മുതലെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രചരണ വീഡിയോയാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്തത്. 'വിശ്വാസ സംരക്ഷണത്തിന് നിയമനിര്‍മാണം. യു.ഡി.എഫിന്റെ വാക്ക്' എന്ന ടാഗ് ലൈനില്‍ അവസാനിക്കുന്ന വീഡിയോ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആചാരം ലംഘിക്കുന്നവര്‍ക്ക് തടവുശിക്ഷ നടപ്പാക്കുന്ന രീതിയില്‍ നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തെ മുന്‍നിര്‍ത്തി മതധ്രുവീകരണവും വിദ്വേഷവും ജനിപ്പിക്കുന്ന രീതിയിലായിരുന്നു വീഡിയോ.

നിങ്ങള്‍ എന്നെ തെരഞ്ഞെടുത്താല്‍ നിങ്ങളുടെ എംഎല്‍എ നിയമസഭയില്‍ കാബറ ഡാന്‍സ് കളിച്ചെന്ന പരാതി ഒരിക്കലും ഞാന്‍ ഉണ്ടാക്കില്ലെന്നും കണ്‍വെന്‍ഷനില്‍ കെ.മുരളീധരന്‍. പൗരത്വ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നപ്പോള്‍ വടകരയിലെ മണ്ഡലത്തില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ പദയാത്ര നടത്തിയതും ഞാന്‍ തന്നെ ആയിരുന്നുവെന്നും മുരളി.

2016ല്‍ ബിജെപിയുടെ ഒ. രാജഗോപാല്‍ 8,671 വോട്ടിനു വിജയിച്ച മണ്ഡലമാണ് നേമം. നേമം പിടിച്ചെടുക്കുമെന്നാണ് എല്‍ഡിഎഫും യുഡിഎഫും അവകാശപ്പെടുന്നത്. 67,813 വോട്ടായിരുന്നു ഒ.രാജഗോപാലിന് ലഭിച്ചത്. വി.ശിവന്‍കുട്ടിയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കുമ്മനം രാജശേഖരനാണ് ബിജെപി സ്ഥാനാര്‍ത്ഥി. 2016ല്‍ വി ശിവന്‍ കുട്ടി 59,142 വോട്ട് നേടി. യുഡിഎഫിന് കനത്ത വോട്ട് ചോര്‍ച്ച കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമത്തുണ്ടായി. യുഡിഎഫിന് ലഭിച്ചത് ആകെ 13,860 വോട്ട്.

2016 ല്‍ നേമത്ത് എല്‍ഡിഎഫ് പരാജയപ്പെടാന്‍ കാരണം യുഡിഎഫ്-ബിജെപി വോട്ട് കച്ചവടമെന്ന ആരോപണവുമായി നേമത്തെ ഇടതു സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി രംഗത്ത് എത്തിയിരുന്നു. പ്രമുഖരായ നേതാക്കള്‍ മത്സരരംഗത്ത് വരുമ്പോഴെങ്കിലും വോട്ടുകച്ചവടം നടത്തരുത്. ആര് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാലും നേമത്ത് എല്‍ഡിഎഫ് ജയിക്കുമെന്നും വി ശിവന്‍കുട്ടി

Related Stories

No stories found.
logo
The Cue
www.thecue.in