സഹോദര പുത്രിയെ ജഡ്ജിയാക്കാനുള്ള നെട്ടോട്ടത്തില്‍; സിറിയക് ജോസഫിനെതിരെ വീണ്ടും കെ.ടി ജലീല്‍

സഹോദര പുത്രിയെ ജഡ്ജിയാക്കാനുള്ള നെട്ടോട്ടത്തില്‍; സിറിയക് ജോസഫിനെതിരെ വീണ്ടും കെ.ടി ജലീല്‍

ജസ്റ്റിസ് സിറിയക് ജോസഫ് സഹോദര പുത്രിയെ ജഡ്ജിയാക്കാനുള്ള നെട്ടോട്ടത്തിലാണെന്ന് കെ.ടി ജലീല്‍. ഇങ്ങനെയുള്ള പുഴുക്കുത്ത് നീതിന്യായ ചരിത്രത്തില്‍ മേലില്‍ ഉണ്ടാകരുത്. ദൈവത്തിന്റെ കണ്ണുപോലെ ഒപ്പമുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പില്‍ കെ.ടി ജലീല്‍ പറഞ്ഞു.

പദവി ലഭിക്കാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തത് കൊണ്ടാവണം മുംബൈയില്‍ നിന്നും സുഖരമല്ലാത്ത വാര്‍ത്തകള്‍ കേട്ടുവെന്നും കെ.ടി ജലീല്‍.

കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആശാന്‍ സഹോദര പുത്രിയെ ജഡ്ജിയാക്കാനുള്ള നെട്ടോട്ടത്തിലാണ്. ഇങ്ങിനെ ഒരു പുഴുക്കുത്ത് നീതിന്യായ ചരിത്രത്തില്‍ മേലില്‍ ഉണ്ടാവരുത്.

പദവി നേടാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തത് കൊണ്ടാവണം ബോബെയില്‍ നിന്ന് സുഖകരമല്ലാത്ത ചില വാര്‍ത്തകള്‍ കേട്ടു. ആരോ രാജിവെക്കാന്‍ നിര്‍ബന്ധിതനായെന്നോ ഡല്‍ഹിയിലേക്ക് ചേക്കേറിയെന്നോ മറ്റോ. പാവം അയാളുടെ ജോലി കളഞ്ഞു. ഇനി ആരുടെയൊക്കെ ജോലിയാണാവോ കളയാന്‍ പോകുന്നത്. സൂക്ഷിക്കുക.

ജോണ്‍ ബ്രിട്ടാസ് എം.പി രാജ്യസഭയില്‍ ചെയ്ത പ്രസംഗം അര്‍ത്ഥവത്താക്കുന്നതാണ് സംഭവങ്ങള്‍.

പേടിക്കണ്ട. ഒപ്പമുണ്ട്. ദൈവത്തിന്റെ കണ്ണുപോലെ.

കെ.ടി ജലീലിനെ വിമര്‍ശിച്ചും സിറിയക് ജോസഫിനെ പിന്തുണച്ചും സിറോ മലബാര്‍ സഭ അല്‍മേയ ഫോറം രംഗത്തെത്തിയിരുന്നു. മന്ത്രിപ്പണി കളഞ്ഞതിന്റെ പക തീര്‍ക്കുകയാണ് കെ.ടി ജലീലെന്നായിരുന്നു ആരോപണം. സിറിയക് ജോസഫിനെ അധിക്ഷേപിക്കുന്നത് അഴിമതിക്കെതിരെ വിധി പറയുന്ന ജുഡിഷ്യറിയോടുള്ള വെല്ലുവിളിയാണ്. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ തിരഞ്ഞ് പിടിച്ച് അധിക്ഷേപിക്കുന്നതിന്റെ ഭാഗമാണെന്നും സിറോ മലബാര്‍ സഭ അല്‍മേയ ഫോറം ആരോപിക്കുന്നു.

മന്ത്രിയായിരിക്കെ ക്രിസ്ത്യന്‍ പങ്കാളിത്തം ഇല്ലാതാക്കാന്‍ ശ്രമിച്ച കേസ് ഹൈക്കോടതിക്ക് മുന്നിലുണ്ടെന്നും അതിന്റെ വിധി വരുന്നത് മുന്നില്‍ കണ്ട് സമുദായത്തിന്റെ പിന്തുണ ഉറപ്പിക്കാനാണ് കെ.ടി ജലീല്‍ ശ്രമിക്കുന്നതെന്നും സിറോ മലബാര്‍ സഭ ആരോപിക്കുന്നു. വര്‍ഗ്ഗീയ കാര്‍ഡിറക്കുന്നത് ഇതിന്റെ ഭാഗമായാണെന്നും ആരോപിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in