'ഡിവൈഎഫ്‌ഐയുടേത് ഗുണ്ടാരാജ്'; സ്വയം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് സി.പി.ഐ മുഖപത്രം

'ഡിവൈഎഫ്‌ഐയുടേത് ഗുണ്ടാരാജ്'; സ്വയം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് സി.പി.ഐ മുഖപത്രം

ഡി.വൈ.എഫ്.ഐയെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം. പത്തനംതിട്ട കൊടുമണ്ണ് അങ്ങാടിക്കല്‍ സര്‍വീസ് സഹകരണബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ജനയുഗത്തിന്റെ എഡിറ്റോറിയല്‍. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നതിനുള്ള ഫാസിസ്റ്റ തന്ത്രമാണ്. ജനാധിപത്യത്തിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേരില്‍ രംഗത്തുവന്ന ഗുണ്ടാസംഘമാണ് അക്രമം നടത്തിയത്. അക്രമത്തെ അപലപിക്കാന്‍ തയ്യാറാകാത്ത ഡി.വൈ.എഫ്.ഐ നേതൃത്വം ഗുണ്ടാസംഘങ്ങള്‍ക്ക് പാളയം ഒരുക്കുകയാണ്.

സംഘര്‍ഷം അക്രമത്തിലേക്ക് തിരിയുന്നതും അക്രമസംഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി ആക്രമണകാരികള്‍ തന്നെ പ്രചരിപ്പിക്കുന്നതും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തലത്തില്‍ നിന്നും ക്രിമിനല്‍ ഗുണ്ടാ പ്രവര്‍ത്തനമായി തരംതാഴുന്നതാണെന്ന് എഡിറ്റോറിയര്‍ വിമര്‍ശിക്കുന്നു. ഗുണ്ടാസംഘങ്ങള്‍ തങ്ങളുടെ ഹീനമായ അക്രമപ്രവൃത്തികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് അടുത്ത കാലത്തായി കേരളത്തിലെ ഗുണ്ടാസംസ്‌കാരത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തി ഗുണ്ടാരാജ് ഉറപ്പിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണത്. രാജ്യത്തിന്റെ പല ഭാഗത്തും തീവ്ര വര്‍ഗീയതയും അക്രമാസക്ത ദേശീയതയും ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നതിന് ഉപയോഗിച്ചുപോരുന്ന ഫാസിസ്റ്റ് തന്ത്രമാണ് ഇത്.

എന്‍.ഡി.എഫും ഘടകകക്ഷികളും അവയുടെ ബഹുജന മുന്നണികളും ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളം ആയിക്കൂട. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പ്രവര്‍ത്തകര്‍ സി.പി.ഐയിലേക്ക് എത്തുകയും അത് ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് അക്രമസംഭവങ്ങളെന്നാണ് ജനയുഗം പറയുന്നത്.

എന്‍.ഡി.എഫിന് വന്‍വിജയം നല്‍കിയത് പൊതുജനങ്ങളും കൂടിയാണ്. അവരില്‍ നിന്നും എല്‍.ഡി.എഫിനെയും സര്‍ക്കാരിനെയും ഒറ്റപ്പെടുത്താനേ ഇത്തരം അക്രമസംഭവങ്ങള്‍ സഹായിക്കുകയുള്ളുവെന്നും എഡിറ്റോറിയല്‍ മുന്നറിയിപ്പ് നല്‍കുന്നു. അക്രമങ്ങള്‍ നടത്തിയും സര്‍വാധിപത്യ പ്രവണതകള്‍ കൊണ്ടും എല്ലാകാലത്തും നിയന്ത്രിച്ച് നിര്‍ത്താമെന്നത് വ്യാമോഹമാണ്. സ്വയം തിരുത്താന്‍ വൈകിയാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന അനുഭവപാഠങ്ങള്‍ അവഗണിക്കുകയോ മറക്കുകയോ ചെയ്യരുതെന്നും ജനയുഗം ഓര്‍മ്മിപ്പിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in