
വാറ്റ് ഉപയോഗിച്ച് ഗുജറാത്തിൽ ദിനേന അഞ്ച് പേർ മരിക്കുന്നു. ബീഹാറിൽ മൂന്ന് പേർ മരിക്കുന്നതായാണ് റിപ്പോർട്ടുകൾ. കേരളത്തിൽ ഒരാൾ ആശുപത്രിയിൽ ആയപ്പോഴേക്കും ചീഫ് സെക്രട്ടറി വരെ വിളിച്ച് കാര്യങ്ങളെ അന്വേഷിച്ചു. വേണ്ട ചികിത്സ ഉറപ്പാക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നതായി 'ദ ക്യു'വിന് അനുവദിച്ച അഭിമുഖത്തിൽ മുൻ എക്സൈസ് കമ്മീഷ്ണർ ഋഷിരാജ് സിങ്. വാറ്റ് ഉപയോഗിച്ച് ഒരാൾ ആശുപത്രിയിൽ ആയ ദിവസം എന്നെ ഹോം സെക്രട്ടറിയും മാറി മാറി വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. മറ്റു സംസഥാനങ്ങളിൽ അഞ്ച് പേർ ദിനേന മരണപ്പെടുന്ന ഒരു വിഷയത്തിൽ ഇവിടെ നമ്മുടെ സർക്കാർ കാട്ടിയ ജാഗ്രതയാണ് കേരളത്തെ വ്യത്യസ്തമാക്കുന്നതെന്നും ഋഷിരാജ് സിങ് പറഞ്ഞു.
ഋഷിരാജ് സിങ്ങിന്റെ വാക്കുകൾ
നമ്മുടെ പരിസരത്ത് ലഹരി വ്യാപിക്കാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന് സ്കൂൾ അധ്യാപകരുടെ നിയന്ത്രണം എടുത്ത് കളഞ്ഞതാണ്. സ്കൂൾ വിദ്യാർഥികൾ നല്ല ശിക്ഷണത്തിലാണ് വളരേണ്ടത്. എന്തെങ്കിലും അരുതായ്മ കണ്ടാൽ അത് തിരുത്താൻ നമ്മുടെ അധ്യാപകർക്ക് അവസരം ഉണ്ടായിരുന്നു. ഇന്ന് സാഹചര്യം മാറി. അധ്യാപകർക്ക് ശബ്ദം ഉയർത്താനോ ശിക്ഷിക്കാനോ ബാഗോ മറ്റോ പരിശോധിക്കാനോ ഒന്നിനും അനുവാദം ഇല്ല. തങ്ങളെ അധ്യാപകർ നിയന്ത്രിക്കില്ല എന്ന ധൈര്യം വിദ്യാർത്ഥികൾക്കും വന്നിട്ടുണ്ട്. ഈ സാഹചര്യമാണ് മാറേണ്ടത്.
കേരളത്തിലുള്ളവർക്ക് യഥേഷ്ടം പണം ലഭിക്കുന്നു എന്നതാണ് ലഹരി മാഫിയകൾ ഇവിടെ കേന്ദ്രീകരിക്കാൻ കാരണം. ഏറ്റവും മാരകമായ മയക്കുമരുന്നുകൾ ഇവിടെയാണ് പിടിക്കപ്പെടുന്നത്. മറ്റുസംസ്ഥാനങ്ങളിൽ ഓരോ ദിവസത്തെ ചെലവുകൾ കൈകാര്യം ചെയ്യാൻ പണമില്ലാത്തതിനാൽ അവർക്ക് വലിയ മുതൽമുടക്കിൽ ലഹരി വാങ്ങാനാകുന്നില്ല. നമ്മുടെ മക്കളുടെ കൈവശം അനർഹമായി പണം വരുന്നുണ്ടോ എന്ന കാര്യം കൂടെ രക്ഷിതാക്കൾ ശ്രദ്ധിക്കണം.
സിനിമ സമൂഹത്തെയാകെ തെറ്റായ വഴിയിലേക്ക് കൊണ്ടുപോകുന്നു എന്ന പ്രചാരണം ശരിയല്ല. സിനിമയിൽ നായക കഥാപാത്രങ്ങൾ ഒട്ടേറെ നന്മകൾ ചെയ്യുന്നുണ്ടല്ലോ, ഇതെല്ലം ആളുകൾ ജീവിതത്തിലേക്ക് പകർത്തുന്നുണ്ടോ? സിനിമയുടെ പേരിൽ പരസ്പരം തക്കിക്കുന്നത് ശരിയായ നടപടിയല്ല. സിനിമ ആളുകൾക്ക് ആസ്വദിക്കാനുള്ള സംവിധാനം മാത്രമാണ്. അതിനെ ആ നിലക്ക് മാത്രം കാണുക.