

മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്. തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂര്‍ പയ്യന്നൂരിലെ സ്വന്തം വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്. പി.എ.മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലടക്കം മറ്റ് പത്തിടങ്ങളിലും ഒരേ സമയം റെയ്ഡ് നടന്നു. കേരളത്തില്‍ ആദ്യമായാണ് ഒരു മുന്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ ഇത്തരം ഒരു പരിശോധന നടക്കുന്നത്. സി.എം.ആര്‍.എലും പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്‌സാലോജിക്കുമായി ബന്ധപ്പെട്ട പണമിടപാടുകളിലാണ് റെയഡ്.
കമ്പനിക്ക് ഒരു സേവനവും നല്‍കാതെ ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ആരോപണം. കേസില്‍ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് പിന്നാലെയാണ് പരിശോധന. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച ഹര്‍ജി തള്ളി. അപ്പീലിന് സമയം ചോദിച്ചതും നിരസിക്കപ്പെട്ടു. ഉത്തരവിന്റെ തൊട്ടടുത്ത ദിവസമാണ് റെയ്ഡുകള്‍. മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും ഒരേ സമയം പരിശോധന നടന്നു. പിണറായി വിജയനെ ഇതുവരെ നേരിട്ട് പ്രതി ചേര്‍ത്തിട്ടില്ല.
റെയ്ഡില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ തെരുവിലിറങ്ങി. സിപിഎം ഉന്നത നേതാക്കള്‍ അടക്കം പരിശോധന നടക്കുന്ന വീടുകള്‍ക്ക് മുന്നില്‍ പ്രതിഷേധിച്ചു. ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ സംഘപരിവാരത്തിന്റെ രാഷ്ട്രീയ വേട്ടയ്ക്ക് കോണ്‍ഗ്രസ് കുട പിടിക്കുന്നതാണ് ഈ റെയ്ഡ് എന്ന് എംപി റഹീം ആരോപിച്ചു.
പിണറായിക്കും പ്രതിപക്ഷത്തിനുമെതിരെയുള്ള ഹീനമായ ആക്രമണം ഈ റെയ്ഡ് എന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. നഗ്‌നമായ ബിജെപി-കോണ്‍ഗ്രസ് ഒത്തുകളിയുടെ രാഷ്ട്രീയ വേട്ടയാടല്‍, ഡല്‍ഹിയിലെ കെജ്രിവാളിന്റെ അറസ്റ്റിന് സമാനമായ പരിശോധനയാണ് ഇതെന്ന് ജോണ്‍ ബ്രിട്ടാസ്.
പിണറായി വിജയൻറെ മകളായി പിറന്നതുകൊണ്ട് മാത്രം വീണയെ വേട്ടയാടുന്നുവെന്നും, പാർട്ടി വിരുദ്ധമായ നടപടിക്കെതിരെ കേരളം ഉടനീളം പ്രതിഷേധം നടത്തുമെന്ന് എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.