സമൂഹ അടുക്കള വീണ്ടും; ആരും പട്ടിണി കിടക്കരുതെന്ന് മുഖ്യമന്ത്രി

സമൂഹ അടുക്കള വീണ്ടും; ആരും പട്ടിണി കിടക്കരുതെന്ന് മുഖ്യമന്ത്രി

കോവിഡ് മൂന്നാം തരംഗത്തില്‍ കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ സമൂഹ അടുക്കള വീണ്ടും തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്. ആരും പട്ടിണി കിടക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വീടുകളില്‍ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് വരുന്ന സാഹചര്യത്തിവാണ് സമൂഹ അടുക്കള വീണ്ടും ആരംഭിക്കുന്നത്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചായിരിക്കും നടത്തുക. പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ഇതിനായി വിളിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരാണ് യോഗം വിളിക്കേണ്ടത്.

കടുത്ത നിയന്ത്രണങ്ങള്‍ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ കൂടി കാറ്റഗറി മൂന്നില്‍ (സി-വിഭാഗം) ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. തിരുവനന്തപുരം ജില്ല നേരത്തെ സി കാറ്റഗറിയില്‍ ആയിരുന്നു.

ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ കാറ്റഗറി രണ്ടിലും, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കാറ്റഗറി ഒന്നിലുമാണ്. വെള്ളിയാഴ്ച മുതല്‍ ഈ ജില്ലകളില്‍ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കാസര്‍ഗോഡ് ജില്ല നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല.

സെക്രട്ടേറിയറ്റില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കോവിഡ് വാര്‍ റൂം പുനരാരംഭിച്ചു. കോവിഡ് ബെഡ്ഡ്, ഐ.സി.യു ബെഡ്ഡ്, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ളവയും ഇതിലൂടെ മോണിറ്റര്‍ ചെയ്യും. കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വര്‍ദ്ധിക്കുമെന്നതിനാല്‍ മുന്‍കരുതല്‍ എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കരുതല്‍വാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.

ആശുപത്രികളില്‍ ചികിത്സയ്ക്ക് മുമ്പ് രോഗലക്ഷണം ഉണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതിയെന്ന ആരോഗ്യ വിദഗ്ധസമിതിയുടെ അഭിപ്രായം യോഗം അംഗീകരിച്ചു. കോവിഡ് രോഗികള്‍ക്ക് ഡയാലിസിസിന് പ്രത്യേക സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in